കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഇ-ടെണ്ടര്‍ നിര്‍ബന്ധിക്കുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ. ത്രിതല പഞ്ചായത്തുകളില്‍ ഇ-ടെണ്ടര്‍ നടപ്പാക്കേണ്ട എന്‍ജിനീയറിംഗ് വിഭാഗത്തിന് പലയിടത്തും ആവശ്യമായ ജീവനക്കാരോ, നെറ്റ്വര്‍ക്ക് സംവിധാനമുള്ള കമ്പ്യൂട്ടറോ ഇല്ല.
ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ ടെണ്ടര്‍ നടപടിക്രമങ്ങള്‍ സുതാര്യവും വേഗത്തിലും അഴിമതി രഹിതവുമായി നടപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഇ- ടെണ്ടര്‍ രീതി ആവിഷ്കരിച്ചത്.
നെറ്റ് വര്‍ക്ക് സംവിധാനത്തിലൂടെ കരാറുകാരനും എപ്പോഴും ഇ-ടെണ്ടറിംഗ് പരിശോധിക്കാനുമാകും. പെട്ടന്നുനടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്ക് പരിശീലനവും നല്കുകയുണ്ടായി. എന്നാല്‍ നാല് മാസം കഴിഞ്ഞിട്ടും ഇത് തുടങ്ങിയിടത്ത് തന്നെയാണ്.
978 ഗ്രാമപഞ്ചായത്തുകളില്‍ 182 ല്‍ മാത്രമെ ഇതിനുള്ള നടപടിക്രമങ്ങള്‍ അല്‍പ്പമെങ്കിലും പുരോഗതിയുണ്ടായത്. ഇ-ടെണ്ടറിന്, കരാറും നിയമാവലിയും മറ്റുള്ള കാര്യങ്ങളും കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യണം. ഇതിന് ആവശ്യമായ ജീവനക്കാരുണ്ടായിരിക്കണമെന്നാണ് എന്‍ജിനീയര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
പല പഞ്ചായത്തുകളിലും എന്‍ജിനീയറിംഗ് വിഭാഗത്തിന് സ്വന്തം ക്ലര്‍ക്ക് പോലുമില്ല. പദ്ധതി നിര്‍വ്വഹണ വിഭാഗമായ എന്‍ജിനീയറിംഗ് വിഭാഗത്തിന് ഇപ്പോള്‍തന്നെ ജോലി ഭാരം ഏറെയാണെന്നാണ് പരാതി. ചിലയിടത്ത് ഈ വിഭാഗത്തിന് സ്വന്തമായി ഫോണോ, കമ്പ്യൂട്ടറോ ഇല്ല. കമ്പ്യൂട്ടര്‍ ഉള്ളിടത്ത് നെറ്റ് വര്‍ക്ക് ചെയ്തിട്ടുമില്ല.
കമ്പ്യൂട്ടറും അനുബന്ധസൗകര്യങ്ങളും എന്‍ജിനീയറിംഗ് വിഭാഗത്തിന് ഏര്‍പ്പെടുത്തേണ്ടത് അതത് പഞ്ചായത്തുകളാണ്. ക്ലാര്‍ക്ക് മാരെ നിയമിക്കേണ്ടത് സര്‍ക്കാരും. എന്‍ജിനീയര്‍മാര്‍ക്ക് ലാപ്ടോപ്പ് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പോലും ഭൂരിഭാഗം പഞ്ചായത്തുകളിലും ഇനിയും നടപ്പായിട്ടില്ല. സ്വന്തമായി ക്ലാര്‍ക്കും കമ്പ്യൂട്ടര്‍ നെറ്റ്വര്ക്കടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇ-ടെണ്ടര്‍ നടപ്പാക്കുക ബുദ്ധിമുട്ടായിരിക്കുെമന്നാണ് എന്‍ജിനീയര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്‍ജിനീയര്‍മാര്‍ക്ക് ഡിജിറ്റല്‍ ഒപ്പ് ലഭിക്കാത്തതും ചില പഞ്ചായത്തുകളില്‍ ഇ -ടെണ്ടറിംഗ് വൈകാന്‍ കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: