തിരുവനന്തപുരം: 58 -ാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന് ഇന്ന് കാര്യവട്ടത്തെ എല്‍എന്‍സിപിയില്‍ അരങ്ങുണരുന്നതോടെ മനസ്സിലുയരുന്ന ഏക ചോദ്യം നിലവിലെ ചാമ്പ്യന്മാരായ എറണാകുളം തങ്ങളുടെ കോട്ട കാക്കുമോ? അതോ പാലക്കാടന്‍ കാറ്റില്‍ അത് തകര്‍ന്നടിയുമോ എന്നാണ്.
രണ്ട് വര്‍ഷം മുമ്പ് അനന്തപുരിയിലാണ് ആഞ്ഞുവീശിയ പാലക്കാടന്‍ കാറ്റിന് മുന്നില്‍ എറണാകുളത്തിന് അടിതെറ്റിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം എറണാകുളത്ത് ആതിഥേയര്‍ കിരീടം തിരിച്ചുപിടിക്കുകയും ചെയ്തു. ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം ഇത്തവണ വീണ്ടും അനന്തപുരിയില്‍ വീശിയടിക്കുക എന്ന ലക്ഷ്യവുമായാണ് പറളി, മുണ്ടൂര്‍, കല്ലടി സ്കൂളുകളുടെ കരുത്തില്‍ പാലക്കാട് വരുന്നത്.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ എറണാകുളം കിരീടം കാക്കാന്‍ വരുന്നത് കോതമംഗലത്തെ രണ്ട് സ്കൂളുകളുടെ കരുത്തുമായാണ്. സെന്റ് ജോര്‍ജും, മാര്‍ബേസിലുമാണ് എറണാകുളത്തിന്റെ കുതിപ്പിന് അത്താണിയാവുക. 167 അംഗ ടീമാണ് കിരീടം നിലനിര്‍ത്താനായി എറണാകുളത്തിന്റെ ജേഴ്സിയണിയുന്നത്. 85 പെണ്‍കുട്ടികളും 82 ആണ്‍കുട്ടികളും.
ഓവറോള്‍ കിരീടം പോലെ തന്നെ ഏറ്റവും മികച്ച സ്കൂളിനായുള്ള പോരാട്ടത്തിലും എറണാകുളം പാലക്കാട് ജില്ലകളില്‍ നിന്നുള്ള സംഘങ്ങള്‍ തന്നെയായിരിക്കും മാറ്റുരയ്ക്കുക.
കോതമംഗലത്തുനിന്നുള്ള രണ്ട് സ്കൂളുകളായ സെന്റ് ജോര്‍ജ് എച്ച്എസ്എസും മാര്‍ബേസില്‍ എച്ച്എസ്എസുമായിരിക്കും പോരാട്ടം. സെന്റ് ജോര്‍ജ് നിലവിലെ ചാമ്പ്യന്മാരുമാണ്. ഇത്തവണ 33 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളുമടക്കം 53 പേരുമായാണ് രാജുപോളിന്റെ ശിക്ഷണത്തിലുള്ള സെന്റ് ജോര്‍ജിന്റെ വരവ്. ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് പാലക്കാട് ജില്ലയിലെ പറളി, കല്ലടി, മുണ്ടൂര്‍ സ്കൂളുകളാണ്.
കഴിഞ്ഞ വര്‍ഷം 12 സ്വര്‍ണ്ണവും 10 വെള്ളിയും 11 വെങ്കലവുമടക്കം 100 പോയിന്റ്നേടിയാണ് സെന്റ് ജോര്‍ജ് കിരീടം സ്വന്തമാക്കിയത്. 9 സ്വര്‍ണ്ണവും 10 വെള്ളിയും 6 വെങ്കലവുമടക്കം 80 പോയിന്റ് നേടിയ മാര്‍ബേസില്‍ എച്ച്എസ്എസ് രണ്ടാം സ്ഥാനവും 9 സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 9 വെങ്കലവുമടക്കം 63 പോയിന്റ് നേടിയ പാലക്കാട് ജില്ലയിലെ കല്ലടി എച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പറളി സ്കൂള്‍ 7 സ്വര്‍ണ്ണവും 6 വീതം വെള്ളിയും വെങ്കലവും നേടി നാലാമതായപ്പോള്‍— മുണ്ടൂര്‍ എച്ച്എസ് 42 പോയിന്റുമായി അഞ്ചാമത് എത്തിയപ്പോള്‍ ചരിത്രനേട്ടം കുറിച്ച് എറണാകുളം ജില്ലയിലെ മതിരപ്പിള്ളി വിഎച്ച്എസ്എസ് ആറാം സ്ഥാനം കരസ്ഥമാക്കി. ത്രോയിനങ്ങളിലെ ആധിപത്യമാണ് മാതിരപ്പള്ളിക്ക് തുണയായത്. ഇത്തവണയും ത്രോയിനങ്ങളില്‍ ആധിപത്യം ഉറപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
മാത്രമല്ല മികച്ച കായിക പ്രതിഭകളെ കേരളത്തിന് സംഭാവന ചെയ്യുന്ന ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സ്, മേഴ്സിക്കുട്ടന്‍ അക്കാദമി, തിരുവനന്തപുരം സായി എന്നിവിടങ്ങളിലെ താരങ്ങളും സ്വര്‍ണ്ണം കൊയ്യാന്‍ ഒരുങ്ങിക്കഴിഞ്ഞു.
എന്തായാലും എറണാകുളത്തിന്റെ കുതിപ്പ് തടയാന്‍ പാലക്കാടിന്റെ കുട്ടികള്‍ തിരുവനന്തപുരത്ത് ട്രാക്കിലിറങ്ങുമ്പോള്‍ തലസ്ഥാന നഗരിയില്‍ ഇത്തവണ തീ പാറുമെന്നുറപ്പ്. ഈ രണ്ട് ജില്ലകള്‍ മാത്രമല്ല കരുത്തുതെൡയിക്കാന്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ മൂന്നാംസ്ഥാനക്കാരായ കോഴിക്കോടും തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മലപ്പുറവും കോട്ടയവുമെല്ലാം ഒരങ്കത്തിന് കെല്‍പ്പുള്ളവരാണ് എന്ന് പറയാതിരിക്കാന്‍ പറ്റില്ല.
ഇന്ന് 18 ഫൈനലുകള്‍
5000 മീറ്റര്‍ ഓട്ടം: സീനിയര്‍ ബോയ്സ്
3000 മീറ്റര്‍ ഓട്ടം: സീനിയര്‍ ഗേള്‍സ്, ജൂനിര്‍ ബോയ്സ്, ജൂനിയര്‍ ഗേള്‍സ്. ഡിസ്കസ് ത്രോ: സീനിയര്‍ ബോയ്സ്, ഗേള്‍സ്. ഷോട്ട്പുട്ട്: ജൂനിയര്‍ ഗേള്‍സ്
ലോംഗ് ജമ്പ്: ജൂനിയര്‍ ബോയ്സ്, സീനിയര്‍ ബോയ്സ്, ഗേള്‍സ്. 400 മീറ്റര്‍ ഓട്ടം: സബ് ജൂനിയര്‍, ബോയ്സ്, ഗേള്‍സ്, ജൂനിയര്‍ ബോയ്സ്, ഗേള്‍സ്, സീനിയര്‍ ബോയ്സ്, ഗേള്‍സ്. ഹൈ ജമ്പ്: സബ് ജൂനിയര്‍ ബോയ്സ്
ജാവലിന്‍ ത്രോ: ജൂനിയര്‍ ബോയ്സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: