ഇന്ന് ബുദ്ധിമാന്ദ്യ ദിനം
തൃശൂര്‍: ഭ്രാന്തന്മാരെന്ന് പരിഹസിച്ച് സമൂഹം അവരെ ആട്ടിയകറ്റി. മനസിന്റെ താളംതെറ്റിയപ്പോള്‍ വീട്ടുകാര്‍ ചങ്ങലക്കിട്ടു. മാറേണ്ടത് മനസാണെന്ന് സമൂഹത്തിന് മനസിലാക്കിക്കൊടുക്കാന്‍ ഒരമ്മയുണ്ടായി. മിടുക്കന്മാരും മിടുക്കികളുമായി അവരെ വളര്‍ത്താന്‍, സ്നേഹം പകുത്തുപോകുമെന്ന് കരുതി സ്വന്തമായി മക്കള്‍പോലും വേണ്ടെന്നുവെച്ച ഒരമ്മ. തൃശൂര്‍ കാര്യാട്ടുകരയിലെ അംഹ (അസോസിയേഷന് ഫോര്‍ മെന്റലി ഹാന്റികേപഡ് അഡള്‍ട്ട്സ്) യിലെത്തിയാല്‍ ആ വലിയ മനസിന്റെ ഉടമയെ നിങ്ങള്‍ക്ക് കാണാം.
ബുദ്ധിമാന്ദ്യം സംഭവിച്ച മൂന്ന് സഹോദരങ്ങളുടെ വേദനയാണ് അധ്യാപികയായിരുന്ന ഡോ. ഭാനുമതിയെ മാറ്റിച്ചിന്തിപ്പിച്ചത്. മാനസിക വൈകല്യം ബാധിച്ചവരോടുള്ള സമൂഹത്തിന്റെ തൊട്ടുകൂടായ്മക്കെതിരെ സാധ്യമായ മറ്റൊരു ജിവിതം അവര്‍ക്ക് നല്കി ടീച്ചര്‍ പോരാടി. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് ജീവിതപാഠങ്ങള്‍ പകര്‍ന്ന് നല്കാന് ഭര്‍ത്താവ് സലീഷുമൊത്ത് ടീച്ചര്‍ മുന്നിട്ടിറങ്ങി. 18 വര്‍ഷം മുന്‍പ് പുത്തൂര്‍ ഗവണ്മെന്റ് സ്കൂളിന്റെ ഒറ്റമുറിയില്‍ മൂന്ന് കുട്ടികളുമായി തുടക്കം. കുട്ടികള്‍ കൂടിയതോടെ ക്ലാസ് റൂം തികയാതെവന്നു. പകരംസ്ഥലം അന്വേഷിച്ച ടീച്ചര്‍ക്കുമുന്നില്‍ ഭ്രാന്തന്മാര്ക്ക് ഇടമില്ലെന്നുപറഞ്ഞ് സമൂഹം വാതിലുകള്‍ കൊട്ടിയടച്ചു. ഒരുവിധത്തില്‍ പൂങ്കുന്നത്ത് വാടകവീട് സംഘടിപ്പിച്ചു. അവഗണിക്കപ്പെടുന്നവര്‍ക്ക് വേണ്ടി ജീവിതം മാറ്റിയെഴുതിയപ്പോള്‍ ഫലംകണ്ടുതുടങ്ങി. ചെറിയസഹായങ്ങള് തേടിയെത്തിയപ്പോള്‍ സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായി.
സഹോദരങ്ങള്‍ക്ക് സമര്‍പ്പണമായ ജിവിതത്തില്‍ ഒരാള്‍ വിടപറഞ്ഞു. കാര്യാട്ടുകരയിലെ അംഹയില് ഇന്ന് മറ്റ് രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ 48 പേരാണുള്ളത്. അനാഥരുള്പ്പെടെ 22 പേര് ഇവിടെ താമസിച്ച് പഠിക്കുന്നു. മറ്റുള്ളവര്‍ക്കായി അംഹയുടെ വാഹനം രാവിലെ വീട്ടുപടിക്കലെത്തും. തികച്ചും സൗജന്യമായാണ് പഠനം. പല്ലുതേക്കാനോ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനോ അറിയാത്ത അവര്‍ക്ക് ജീവിതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നു. ഓരോരുത്തരുടെ ബുദ്ധിക്കും കഴിവിനും അനുസരിച്ചാണ് ശിക്ഷണം. വഴങ്ങാത്ത ശരീരത്തെ കീഴ്പ്പെടുത്തി കരകൗശല വസ്തുക്കളും ചന്ദനത്തിരിയും ചവിട്ടിയും നിര്‍മ്മിച്ച് ജീവിതം തിരിച്ചുപിടിച്ചിരിക്കുന്നു ചിലര്‍. താളംതെറ്റിയ മനസിനെ വീണ്ടെടുത്ത് സംഗീതവും പെയിന്റിംഗും സ്വായത്തമാക്കി മറ്റ് ചിലര്‍.
ജീവിതം നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ജീവിതത്തില്‍ അവരോടുള്ള സ്നേഹം കുറയരുതെന്ന് കരുതി സ്വന്തമായി കുട്ടികള്‍ വേണ്ടെന്നായിരുന്നു തീരുമാനം. ഇവരെല്ലാം എന്റെ മക്കളാണെന്ന് അംഹയിലെ ജീവിതങ്ങളെ ചൂണ്ടിക്കാട്ടി ടീച്ചര്‍ പറയും. നിരാശയോ പരിഭവമോ ഇല്ല.
ഓരോ ചുവടിലും തണലായി ഭര്‍ത്താവുമുണ്ട്. ഇന്ന് സമൂഹം ഏറെ മാറിയിട്ടുണ്ട്. ബുദ്ധിമാന്ദ്യം സംഭവിച്ചവരോട് സഹതാപമുണ്ട്. അത് അനുതാപവും സ്നേഹവുമായി മാറണമെന്ന് ടീച്ചര്‍ പറയുന്നു. എങ്കിലും ലക്ഷങ്ങള്‍ തരാമെന്നും മക്കളെ ജീവിതകാലം മുഴുവന്‍ ഏറ്റെടുക്കാമോ എന്നും ചോദിച്ച് രക്ഷിതാക്കള്‍ ഇപ്പോഴും അംഹയിലെത്താറുണ്ട്. എന്നാല്‍ ഇത് അനുവദിക്കാറില്ല.
രക്ഷിതാക്കളുടെ പൂര്‍ണ ഉത്തരവാദിത്വത്തിലാണ് അംഹയില് കുട്ടികള്‍ വളരുന്നത്.
കേരളവര്‍മ്മ കോളേജിലെ ഔദ്യോഗിക ജിവിതത്തോട് കഴിഞ്ഞവര്‍ഷം വിടപറഞ്ഞെങ്കിലും വിശ്രമമിക്കാന്‍ സമയമില്ല ടീച്ചര്‍ക്ക്. കമ്മ്യൂണിറ്റി ലിവിംഗ് എന്ന ആശയവുമായി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുമിച്ചുജീവിക്കാനുള്ള പദ്ധതിക്കായുള്ള പരിശ്രമത്തിലാണ് ടീച്ചറിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: