ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ ഞായറാഴ്ച അറസ്റ്റിലായ ടാക്സി ഡ്രൈവര്‍ സമാനമായ മറ്റൊരു കേസിലും ശിക്ഷ അനുഭവിച്ചിരുന്നു എന്ന് പൊലീസ്. പ്രതി ശിവകുമാര്‍ യാദവ് 2011ല്‍ മറ്റൊരു പീഡനക്കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ ഏഴ് മാസം തടവില്‍ കഴിഞ്ഞിരുന്നു.
32 വയസ്സുകാരനായ ഇയാളുടെ പശ്ചാത്തലം അന്വേഷിക്കാതെയാണ് ടാക്സി കമ്പനി ഡ്രൈവര്‍ ജോലിക്ക് നിയോഗിച്ചത്. ഇയാള്‍ കൂടുതല്‍ പേരെ പീഡിപ്പിച്ചുണ്ടാവാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. മാനഹാനിയും ഭയവും കാരണം പലരും വിവരം പുറത്ത് പറയാതിരുന്നതാവാമെന്നും പൊലീസ് കരുതുന്നു.
വെള്ളിയാഴ്ചയാണ് യുവതി കാറില്‍ പീഡനത്തിന് ഇരയായത്. ഫിനാന് സ് കമ്പനി ഉദ്യോഗസ്ഥയായ ഇരുപത്തിയേഴുകാരി ടാക്സി വിളിച്ചത് വീട്ടിലേക്കു പോകാനാണ്.
മാരുതി ഡിസൈര്‍ കാറില്‍ കയറിയ ഉടന്‍ മയങ്ങി വീണു. ഉണര്‍ന്നപ്പോള്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു സ്ഥലത്ത് കാര്‍ പാര്‍ക്കു ചെയ്തിരിക്കുകയായിരുന്നു. അവിടെ വച്ചാണ് യുവതിയെ കീഴ്പ്പെടുത്തിയത്.
തിരികെ വീടിനു സമീപം ഇറക്കിവിട്ടപ്പോള്‍ ഇരുമ്പു വടി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസില്‍ പരാതിപ്പെട്ടാല്‍ 2012ല്‍ കൂട്ടമാനഭംഗത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ഗതിയായിരിക്കുമെന്ന് മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: