ബാഴ്സലോണ: ലാലിഗയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണല്‍ മെസിക്കും ഹാട്രിക്ക്. മെസിയുടെ ഹാട്രിക്ക് പിന്‍ബലത്തില്‍ എസ്പാനിയോളിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകളാണ് ബാഴ്സിലോണ നേടിയത്.
കളിയുടെ ആദ്യ മിനിറ്റുകള്‍ എസ്പാനിയോളിന്റേതായിരുന്നു. കളം ചൂടുപിടിയ്ക്കും മുമ്പുതന്നെ എസ്പാനിയോള്‍ ബാഴ്സയുടെ വലയില്‍ പന്തെത്തിച്ച് കറ്റാലന്‍ വമ്പന്മാരെ ഞെട്ടിച്ചു.
13 -ാം മിനിറ്റില്‍ ഗാര്‍സിയ ഡി ലാ ഫ്യുവെന്റയാണ് ബാഴ്സയുടെ വല തുളച്ചത്. ഇതു മാത്രമായിരുന്നു എസ്പാനിയോളിന് ഓര്‍ക്കാനുണ്ടായിരുന്നത്. അപ്രതീക്ഷിത അടികിട്ടിയതോടെ മെസിയും സംഘവും ഉണര്‍ന്നു.
ആദ്യപകുതി അവസാനിക്കും മുമ്പുതന്നെ മെസിയുടെ സമനില ഗോള്‍ വന്നു. രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ മെസി ബാഴ്സയ്ക്ക് ലീഡ് സമ്മാനിക്കുകയും ചെയ്തു. പിന്നീട് ജറാഡ് പീക്വെയുടെയും പെഡ്രോയുടെയും ഊഴമായിരുന്നു.
പീക്വെ 53 -ാം മിനിറ്റിലും പെഡ്രോ 77 -ാം മിനിറ്റിലും എസ്പാനിയോള്‍ വലകുലുക്കി. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മെസി ഹാട്രിക്ക് തികച്ചു. ഇതോടെ ഈ സീസണില്‍ 19 കളികളില്‍ നിന്ന് 19 ഗോളുകള്‍ മെസി സ്വന്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: