ശ്രീനഗര്‍: കശ്മീരില്‍ വികസനം കൊണ്ടു വരുമെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശ്മീരിലെ സാംബാ ടൗണില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് വളരെയധികം വിശ്വാസവും സ്നേഹവും നല്കിയ കാശ്മീരിലെ ജനങ്ങള്‍ക്ക് വികസനം തിരിച്ചു നല്‍കും. ജനങ്ങള്‍ എന്നില്‍ അര്‍പ്പിക്കുന്ന സ്നേഹത്തിനും വിശ്വാസത്തിനും വേണ്ടി ജീവന്നല്കാന് വരെ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരേയും മോദി തുറന്നടിച്ചു. വികസനം കൊണ്ടുവരാന്‍ തനിക്ക് ഒരവസരം നല്‍കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
ഒരു ‘പ്രധാന് സേവക്’ എന്ന നിലയ്ക്ക് താന്‍ ജനങ്ങളുടെ വേദന പങ്കു വയ്ക്കാനാണ് വന്നത്. ജനങ്ങളുടെ വിഷമവും വേദനയും തന്റെയും വിഷമവും വേദനയുമാണ്. അതു പോലെ അവരുടെ പ്രശ്നങ്ങള്‍ തന്റെയും പ്രശ്നങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
2003ല്‍ വാജ്പെയ് നടത്തിയ പ്രസംഗത്തെപ്പറ്റിയും മോദി ഓര്‍മ്മിച്ചു. വാജ്പെയ് നല്കിയ തുടക്കം മുന്നോട്ട് കൊണ്ടു പോകാനാണ് താനെത്തിയത്. അദ്ദേഹത്തിന്റെ സ്വപ്നങ്ങളായ ഇന്‍സാനിയത്ത്, കശ്മീരിയത്ത്, ജംഹൂരിയത്ത്( ജനാധിപത്യം) എന്നിവ മുന്നോട്ട് കൊണ്ടു പോവുക എന്നത് എന്റെ കടമയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സേനയിലും പൊലീസിലും മരിച്ചവരുടെ നഷ്ടം നികത്താനാവാത്തതാണെന്നും രാജ്യം കാക്കുന്ന ജവാന്മാര് ജനാധിപത്യത്തിന്റ സംരക്ഷകരാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കപ്പെടാനായി സ്വന്തം ജീവന് വരെ വെടിഞ്ഞ അവരുടെ ത്യാഗം വിലമതിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാംബാ ടൗണില്‍ നടന്ന റാലിയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനാളുകള്‍ ആണ് എത്തിയത്.
ഈ മാസം ഇത് മൂന്നാം തവണ കാശ്മീരില്‍ എത്തിയ നരേന്ദ്ര മോദി വിവിധ തിരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കുന്നുണ്ട്.
നേരത്തെ, ഉറിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ ബന്ധുക്കളെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. തുടരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയ്ക്ക് കനത്ത സുരക്ഷയാണ് കാശ്മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 8 ഇന്ത്യന്‍ സൈനികരും 3 പോലീസ് ഓഫീസര്‍മാരും ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: