ലക്നൗ: ലോകാത്ഭുതങ്ങളിലൊന്നായ താജ്മ ഹല് പുരാതന ക്ഷേത്ര ഭാഗമാണെന്ന് ഉത്തര്‍പ്രദേശ് ബിജെപി പ്രസിഡന്റ് ലക്ഷ്മി കാന്ത് വാജ്പേയി.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് തേജോ മഹാലയ ക്ഷേത്രത്തിന്റെ ഭാഗമായ ഭൂമി രാജാ ജയ് സിങ്ങില്‍ നിന്ന് വാങ്ങിയാണ് താജ് മഹല്‍ നിര്‍മ്മിച്ചത്. അതു തെളിയിക്കാനുള്ള രേഖകള്‍ ഇപ്പോഴും നിലവിലുണ്ട്, ലക്ഷ്മി കാന്ത് വാജ്പേയ് പറഞ്ഞു.
വഖഫ് ബോര്‍ഡിന്റെ സ്വത്ത് തട്ടിയെടുത്ത അസം ഖാന് ഇപ്പോള്‍ ലോക പൈതൃക സ്മാരകമായ താജ്മഹലില്‍ കണ്ണുവയ്ക്കുകയാണ്. താജ്മഹലില്‍ കയറി അഞ്ചുനേരം നിസ്കരിക്കാനുള്ള അസം ഖാന്റെ സ്വപ്നം ഒരിക്കലും നടക്കാന്‍ പോകുന്നില്ല, താജ് മഹലിനെ വഖഫ് ബോര്‍ഡിന് കൈമാറണമെന്ന ഖാന്റെ പ്രസ്താവനയോട് വാജ്പേയ് പ്രതികരിച്ചു.
നവംബര്‍ 13നാണ് താജ്മഹലിനെ വഖഫ് ബോര്‍ഡ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അസം ഖാന് രംഗത്തെത്തിയത്. മുതവാലീസിന്റെ (മേല്‍നോട്ടക്കാര്‍) സമ്മേളനത്തിനിടെ ഇത്തരമൊരു നിര്‍ദേശം മുന്നില്‍വച്ച ഖാന്, താജ്മഹലിന്റെ സംരക്ഷകനായി തന്നെ നിയമിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ചെറിയ കാര്യങ്ങളെ വലുതാക്കുന്നു എന്നായിരുന്നു ഇതേപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അസം ഖാന് പിന്നീട് നല്കിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: