തിരുവനന്തപുരം: കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്നും ഇറങ്ങിപ്പോയി. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എളമരം കരീം നോട്ടീസ് നല്കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്.
കോര്പ്പറേഷന് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടി നല്കി. കെടിഡിഎഫ്സിയില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്ന പലിശക്ക് കെഎസ്ആര്‍ടിസി എടുത്തിയിട്ടുള്ള വായ്പകള്‍ കുറഞ്ഞ പലിശനിരക്കിലേക്ക് പുനക്രമീകരിക്കാനുളള നടപടികളാണ് എടുത്തു വരുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ 20 കോടിയെങ്കിലും ലാഭിക്കാനാകും. 16.5 ശതമാനം പലിശയാണ് കെടിഡിഎഫ്സിക്ക് നല്‍കേണ്ടി വരുന്നതെന്നും മന്ത്രി അറിയിച്ചു.
കോര്പ്പറേഷന് മാനേജ്മെന്റില്‍ പ്രൊഫഷണല്‍സിനെ ഉള്‍പ്പെടുത്തും. കോര്‍പറേഷന്റെ പ്രതിദിനവരുമാനം ഏഴ് കോടി രൂപയായി ഉയര്‍ത്താനാണ് ശ്രമം. അഞ്ച് കോടി രൂപയാണ് കോര്‍പറേഷന്റ കഴിഞ്ഞ ദിവസത്തെ വരുമാനം. ചില ദിവസങ്ങളില്‍ ആറ് കോടി രൂപ വരെ ലഭിക്കും. ജീവനക്കാരുമായി എന്ത് ചര്‍ച്ചക്കും സര്‍ക്കാര്‍ ഇനിയും തയ്യാറാണ്. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ടു പോകു എന്നും മന്ത്രി അറിയിച്ചു. 400 ജന്റം ബസുകള്‍ ഉള്‍പ്പെടെ 1900 പുതിയ ബസുകള്‍ ഘട്ടംഘട്ടമായി ഇറക്കും. നിലവില്‍ 5085 ബസുകളാണ് നിരത്തിലോടുന്നത്. 10 ശതമാനം ബസുകള്‍ കേടായത് കാരണം ഓടാന്‍ കഴിയാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 1900 ബസുകളാണ് സര്‍ക്കാര്‍ പുതുതായി നിരത്തിലിറക്കിയത്.
സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞെന്ന വാദം അടിസ്ഥാന രഹിതമാണെന്നും മന്ത്രി അറിയിച്ചു. വരുമാനത്തേക്കാള്‍ ചെലവ് വന്നതാണ് പ്രതിസന്ധിക്ക് കാരണം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് കോര്പറേഷന് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ കോടതി വിധിയനുസരിച്ച് കോര്‍പറേഷന്റെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം പെന്‍ഷനും മറ്റ് ചെലവുകള്‍ക്കും മാറ്റിവെക്കണം. ബാക്കി തുകയുപയോഗിച്ചാണ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ടത്. ജീവനക്കാരും പെന്ഷന്കരുമടക്കം ഒരു ലക്ഷം പേരാണ് കോര്‍പറേഷന്റെ കീഴിലുള്ളത്. ശമ്പളവും പെന്‍ഷനും കൊടുത്തുതീര്‍ത്തു കഴിഞ്ഞു. ജീവനക്കാര്‍ക്ക് ഏഴരശതമാനം ക്ഷാമബത്താകുടിശിക നല്കാന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: