കേരളസര്‍ക്കാരിന് പരിസ്ഥിതിയോട് യാതൊരു പ്രതിബദ്ധതയും ഇല്ല എന്നാണ് തീരദേശ പരിപാലനനിയമം ലംഘിച്ച് കായല്‍ കയ്യേറി ഡിഎല്‍എഫ് ഫഌറ്റ് നിര്‍മിച്ചതിനെതിരെ ഉയരുന്ന വിവാദങ്ങള്‍ ശമിപ്പിക്കാന്‍ തീരദേശ പരിപാലന നിയമംതന്നെ പൊളിച്ചെഴുതണമെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് തെളിയിക്കുന്നത്. ആലുവയില്‍ നദി കൈയേറി പണിത ഫഌറ്റ് സുപ്രിംകോടതി പൊളിപ്പിച്ച സംഭവം ആരുടെയും ഓര്‍മയില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ടാകില്ല. കേരളത്തില്‍ നദികള്‍ മണല്‍വാരാനും വനങ്ങളും കായലും കടലും കൈയേറാനുമുള്ളതാണ് എന്നാണ് സര്‍ക്കാര്‍ ധാരണ.
കേരളത്തിന് ഹരിതകേരളം എന്ന പേര് നേടിത്തന്നതുതന്നെ ഇവിടെ നിലനില്‍ക്കുന്ന ഹരിതവനങ്ങളും വിസ്തൃതമായ നെല്‍വയലുകളുമാണ്. ഇപ്പോള്‍ സര്‍ക്കാര്‍തന്നെ ഈ നിയമം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നു. ഇതിലുള്ള അഴിമതി എത്രകോടിയാണെന്ന് മന്ത്രിസഭയ്ക്കും ഡിഎല്‍എഫ് ഉടമകള്‍ക്കും മാത്രമേ അറിയാവൂ. നിയമം ലംഘിച്ച് പണിത ചിലവന്നൂരിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നു. തുടര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് തീരദേശ പരിപാലന അതോറിറ്റി ചൂണ്ടിക്കാണിക്കുകയുണ്ടായി. പൈതൃക ഗ്രാമമായ ആറന്മുളയില് പരിസ്ഥിതി പാടെ നശിപ്പിച്ച് വിമാനത്താവളം കൊണ്ടുവരാന്‍ സ്വകാര്യ കുത്തകകള്‍ക്ക് കൂട്ടുനിന്ന അതേ നയംതന്നെയാണ് ചിലവന്നൂരില്‍ തീരദേശനിയമം ലംഘിച്ച് ഫഌറ്റ് കെട്ടിപ്പൊക്കാനും ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ സ്വീകരിച്ചത്.
ഇതേ നിസ്സംഗതയാണ് കേരള സര്‍ക്കാരിന് മുല്ലപ്പെരിയാര്‍ വിഷയത്തിലുമുള്ളത്. കുമ്മായവും ചരലുംകൊണ്ട് നിര്‍മ്മിച്ച 116 കൊല്ലം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയില്‍ കവിയരുതെന്ന് നിബന്ധനയുണ്ടായിരുന്നു. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.6 അടിയായി തമിഴ്നാട് ഉയര്‍ത്തിയിരിക്കുകയാണ്. പഴയ അണക്കെട്ടുകള്‍ പൊട്ടി മനുഷ്യനാശവും പരിസ്ഥിതി-മൃഗനാശവും സംഭവിച്ച വാര്‍ത്തകള്‍ക്ക് പുതുമയില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ 568 ഏക്കര്‍ വനവും 213 ഏക്കര്‍ വയലും 108 ഏക്കര്‍ നിത്യഹരിതവനവും വെള്ളത്തിനടിയിലാകുമെന്നാണ് വനംവകുപ്പ് നിയമസഭയുടെ സഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പെരിയാര്‍ തടാകത്തിലെ 11 തുരുത്തുകളും 17 വയലുകളും വെള്ളത്തിനടിയിലാകും. അവിടെ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ അവസ്ഥയും ശോചനീയമാകും. ആ മേഖലയിലെ ആവാസ വ്യവസ്ഥയും അപകടത്തിലാകും. ആനകളടക്കമുള്ള വന്യജീവികളും നാമാവശേഷമാകും. ഭരണഘടനാ ബഞ്ച് തമിഴ്നാടിന് ജലനിരപ്പ് 136 അടിയില്‍ കൂട്ടാന്‍ അനുവാദം നല്‍കിയിരുന്നു. കേരളം പാസാക്കിയ ഇറിഗേഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ടും സുപ്രീംകോടതി തള്ളിയിരിക്കുകയാണ്.
കേരളം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ കേരളത്തിലെ 50 ലക്ഷം ജനങ്ങളാണ് മരണമടയുക. പക്ഷേ തമിഴ്നാട് ജലം തങ്ങളുടെ അണക്കെട്ടിലേക്ക് ഒഴുക്കുകയും മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുകയും ചെയ്യുന്നു. തമിഴ്നാട് കേന്ദ്രനിയമംപോലും ലംഘിച്ചാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നത്. കേരള സര്‍ക്കാരിന്റെ നിസ്സംഗതയും ഇഛാശക്തി ഇല്ലായ്മയുമാണ് തമിഴ്നാട് സര്‍ക്കാരിന് സഹായകമാവുന്നത്.
ഇപ്പോള്‍ പുതിയ അണക്കെട്ട് പണിയാന്‍ സ്ഥലം സര്‍വേ നടത്താന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. 2009ല്‍ തുടങ്ങിയ സര്‍വേ എവിടെയെത്തി നില്‍ക്കുന്നുവെന്ന് ജനങ്ങള്‍ക്കറിയില്ല. സര്‍ക്കാരിനും ഇതുസംബന്ധിച്ച് വലിയ പിടിപാടൊന്നുമില്ല. കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ പിടിപ്പുകേടും അനാസ്ഥയും ഒത്തുകളിയുമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തിരിച്ചടിയായത്. നിയമം തങ്ങള്‍ക്ക് അനുകൂലമാണെന്ന് കേരളം ഭരിക്കുന്നവര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ട്. എങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് സുപ്രീംകോടതിയില്‍ കേസ് നിരന്തരം തോറ്റുപോകുന്നത്.
മുല്ലപ്പെരിയാര്‍ കേസ് ജയിക്കണമെന്ന് വര്‍ഷംതോറും ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ക്ക് വലിയ നിര്‍ബന്ധബുദ്ധിയൊന്നും ഇല്ല എന്നതാണ് വാസ്തവം. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്നിന്നുപോലും അണക്കെട്ടിന്റെ വിവരങ്ങള്‍ തമിഴ്നാടിന് ചോര്‍ത്തി നല്കുന്നവരുണ്ടെന്ന് കണ്ടെത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. ഏറ്റവുമൊടുവില്‍ പ്രശ്നം കേന്ദ്രത്തിലെ മോദിസര്‍ക്കാരിന്റെ തലയില്വെച്ചുകെട്ടാനാണ് കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന് കൂട്ടുനില്‍ക്കില്ലെന്ന് സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത ബിജെപി വ്യക്തമാക്കിയതോടെ ഈ തന്ത്രം പൊളിഞ്ഞു. പുനഃപരിശോധന ഹര്‍ജിപോലും തള്ളിക്കളഞ്ഞ സുപ്രീംകോടതി നടപടി കേരളം ഭരിക്കുന്നവര്‍ക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ്; ജനവഞ്ചനയുടെ സാക്ഷ്യപത്രവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: