തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിലെ വിജയികള്‍ക്ക് സ്വര്‍ണ്ണകപ്പ് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്. ഇന്നലെ അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. കൂടാതെ കായിക മേളയിലെ എല്ലാ സമ്മാനതുകയും ഇരട്ടിയാക്കിയതായും മന്ത്രി അറിയിച്ചു.
സ്കൂള്‍ കലോല്‍സവം, ശാസ്ത്രമേള വിജയികള്‍ക്ക് നിലവില്‍ സ്വര്‍ണക്കപ്പാണ് സമ്മാനിക്കുന്നത്. ശാസ്ത്രമേള വിജയികള്‍ക്ക് ഇക്കൊല്ലം മുതലാണ് സ്വര്‍ണക്കപ്പ് എര്‍പ്പെടുത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ് കായികമേളക്കും സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തുന്നത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് നിലവില്‍ യഥാക്രമം 750, 625, 500 എന്നീ നിരക്കിലാണ് കായികമേളയിലെ വിജയികള്‍ക്ക് ഇപ്പോള്‍ നല്കുന്ന സമ്മാനത്തുക. ഇത് ഇനി മുതല്‍ 1500, 1250, 1000 എന്ന നിലയിലേക്ക് ഉയര്‍ത്തും. ദേശീയ റെക്കോര്‍ഡിനുള്ള തുക 5000ല്‍ നിന്നും 10000 രൂപയായും സംസ്ഥാന റെക്കോര്‍ഡിനുള്ള തുക 2000ല്‍ നിന്നും 4000മായും വര്‍ദ്ധിപ്പിച്ചു. കൂടാതെ വ്യക്തിഗത ചാമ്പ്യന്മാര്ക്കു നല്കി വന്നിരുന്ന രണ്ട് ഗ്രാം സ്വര്‍ണമെഡല്‍ ഇനി മുതല്‍ നാല് ഗ്രാമാക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യ മൂന്ന് വിദ്യാലയങ്ങള്‍ക്ക് യഥാക്രമം 1.10 ലക്ഷം, 82,500, 55,000 എന്നീ നിരക്കില്‍ നല്‍കിയിരുന്ന സമ്മാനത്തുകയും ഇരട്ടിയാക്കിയതായി മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വി. ശിവന്‍കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡിപിഐ (ഇന്‍ചാര്‍ജ്) എല്‍. രാജന്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, ജി. കിഷോര്‍ തുടങ്ങിയവര്‍ സംസാരിച്ചു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: