എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ പ്രധാന കേന്ദ്രമായ അഴുത- കാളകെട്ടി താവളങ്ങള്‍ അവഗണനയില്‍ വീര്‍പ്പുമുട്ടുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി അഴുതയില്‍ കളിച്ച് കല്ലെടുത്ത് കല്ലിടാംകുന്നില്‍ നിക്ഷേപിക്കുകയെന്ന ചടങ്ങും അഴുതക്കടവില്‍ നിന്നാണ് തുടങ്ങുന്നത്.
എന്നാല്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കുളിച്ചു മലകയറുന്ന അഴുതക്കടവിലെ അപകടാവസ്ഥയാണ് തീര്‍ത്ഥാടകരെ ആശങ്കയിലാക്കിയിരിക്കുന്നത്. കടവില്‍ നിന്നും കുളിച്ചു കയറാനോ കടവില്‍ നിന്നും സുരക്ഷിതമായി കരയ്ക്കു കയറാനോ കഴിയാത്ത അവസ്ഥയാണിവിടെ. ഇഡിസി അടക്കമുള്ള സൊസൈറ്റികളുടെ വികസനമെന്ന പേരില്‍ ലക്ഷക്കണക്കിനു രൂപ ധൂര്‍ത്തടിക്കുന്ന വനംവകുപ്പ് അഴുതക്കടവില്‍ തീര്‍ത്ഥാടകര്‍ക്കായി താത്കാലികമായി പോലും നടകള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ അഴുത കടവില്‍ തീര്‍ത്ഥാടകര്‍ക്കായി കുളിക്കടവും ഇതിനായി കുറേയേറെ സൗകര്യങ്ങളും വനംവകുപ്പുതന്നെ ഒരുക്കിയിരുന്നു.
എന്നാല്‍ ഈ വര്‍ഷം തീര്‍ത്ഥാടകരുടെ ഈ സൗകര്യം ചില കച്ചവടക്കാര്‍ സ്ഥലം കയ്യേറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഴുതയാറില്‍ വെള്ളം പൊങ്ങിയാല്‍ കടന്നുപോകാന്‍ നടപ്പാലം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതും അപര്യാപ്തമാണ്. കുളിക്കടവിനോട് ചേര്‍ന്ന് അഴുതയാറിന്റെ തീരത്ത് മാലിന്യനിക്ഷേപം വര്‍ദ്ധിച്ചിരിക്കുകയാണ്. നടപ്പാലത്തിന്റെ ഇരുവങ്ങളിലും കച്ചവടക്കാര്‍ തന്നെ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂടിക്കിടക്കുകയാണ്.
ശബരിമല തീര്‍ത്ഥാടനത്തിനായി വനംവകുപ്പ് ലക്ഷങ്ങള്‍ ധൂര്ത്തടിക്കുന്നുണ്ടെങ്കിലും അയ്യപ്പഭക്തര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അഴുതയില്‍ സുരക്ഷാപരമായ യാതൊരു സംവിധാനവും ഇതുവരെയും ഒരുക്കിയിട്ടില്ല. ഹൃദയാഘാതമടക്കമുള്ള അസുഖങ്ങളുണ്ടായാല്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സാഹചര്യമാണിവിടെയുള്ളത്. ആരോഗ്യവകുപ്പിന്റെ സേവനം ഭാഗീകമായി മാത്രമേ ഇവിടെ ലഭിക്കുന്നുള്ളൂ. ഇവിടെ സ്ഥിരമായി ആംബുലന്‍സ് സൗകര്യമില്ല. തീര്‍ത്ഥാടനം ആരംഭിച്ചതുമുതല്‍ പരമ്പരാഗത കാനനപാതയിലൂടെയുള്ള അയ്യപ്പഭക്തരുടെ യാത്ര കൂടിക്കൂടിവരികയാണ്. വഴികളും വെളിച്ചവും ഭക്തര്‍ക്ക് എന്നും അപ്രാപ്യമാണെന്നും ദുരിതംമാത്രമാണ് സമ്മാനിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
അഴുതകടവില്‍ നടകള്‍ നിര്‍മ്മിച്ച് വെളിച്ചവും സ്ഥാപിച്ച് തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് അഴുത കാളകെട്ടി താവളം സമിതി പ്രസിഡന്റ് റെജി പുതുപ്പറമ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: