കോട്ടയം: കട്ടച്ചിറയിലെ കരമണല്ഖനനത്തിനു പിന്നില്‍ കോടികളുടെ നികുതിവെട്ടിപ്പെന്ന് സൂചന. മണല്‍ ഖനനത്തിലൂടെ സര്‍ക്കാരിനു ലഭിക്കേണ്ട ലക്ഷക്കണക്കിനു രൂപ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ വെട്ടിക്കുന്നതായി നാട്ടുകാര്‍ നടത്തിയ ജനകീയ പരിശോധനയില്‍ വെളിവായി.
ഒരുലോഡുമണല് കൊണ്ടുപോകുന്നതിനുള്ള പാസിന്റെ മറവില്‍ പത്തിരട്ടിവരെ കൊണ്ടുപോകുന്നുണ്ടെന്നാണ് ജനകീയ പരിശോധനയില്‍ ബോദ്ധ്യമായത്. ഒരു മെട്രിക് ടണ്‍ മണലിന് അയ്യായിരം രൂപവരെ വിലയുള്ളപ്പോള്‍ പാസില്‍ രേഖപ്പെടുത്തുന്നത് കേവലം ആയിരം രൂപ മാത്രമാണ്. വില്പന നികുതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പാസില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ ജനകീയ പരിശോധനയില്‍ കണ്ടെടുത്ത പാസുകളില്‍ ഇവ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ലോഡിന്റെ യഥാര്‍ത്ഥ അളവിന്റെ പകുതിപോലും പാസില്‍ രേഖപ്പെടുത്താറുമില്ല. മോട്ടോറുകള്‍ ഉപയോഗിച്ച് പമ്പുചെയ്തെടുക്കുന്ന മണലിന്റെ ഒരുശതമാനം പോലും റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തുന്നുമില്ല. ഫലത്തില്‍ സര്‍ക്കാരിനു ലഭിക്കേണ്ട നികുതി അടക്കമുള്ള വരുമാനം പൂര്‍ണമായും ലഭിക്കുന്നില്ല. ഓരോ മണല്‍ സൈറ്റിലെയും മണല്‍ ഖനനത്തിനുശേഷം അവശേഷിക്കുന്ന കുഴികള്‍ പരിശോധിച്ചാല്‍ ഇവിടെ നിന്നും ഊറ്റിയെടുത്ത മണലിന്റെ അളവ് അറിയാന്‍ കഴിയും. എന്നാല്‍ ഇതിനുള്ള നടപടികളുമില്ല. ആര്‍ഡിഒ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും ജിയോളജി വകുപ്പുകാരും മണല്‍ ഖനനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെങ്കിലും ഇവിടെ നടക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ കണ്ണടയ്ക്കുന്നതായും നാട്ടുകാര്‍ ആവലാതിപ്പെട്ടു. മൂന്നുമാസത്തെ കാലാവധിക്ക് ആയിരം മെട്രിക് ടണ്‍ മണല്‍ കൊണ്ടുപോകാന്‍ അനുവാദമുളളയാല് ഒരു ദിവസം 400ഉം 500ഉം മെടിക് ടണ്‍ മണല്‍വരെ കടത്തുന്നതായാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞദിവസം കട്ടച്ചിറയിലെ ജനവാസകേന്ദ്രങ്ങളില്‍ നിന്നും ഉഗ്രശേഷിയുള്ള പമ്പുകളുപയോഗിച്ച് നിയമവിരുദ്ധമായി മണല്‍ വലിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മണല്‍ ലോറികള്‍ ഉപരോധിച്ചിരുന്നു. ദിനംപ്രതി 25ലക്ഷം രൂപയുടെ മണല്‍ വ്യാപാരമാണ് നടക്കുന്നത്. തദ്ദേശവാസികള്‍ നടത്തിയ ജനകീയ പരിശോധനയില്‍ മീനച്ചിലാറിന്റെ തീരങ്ങളിലും പുറമ്പോക്കു ഭൂമിയിലും മണലൂറ്റ് നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: