തൃശൂര്‍: സ്ത്രീ പീഡനങ്ങളുള്പ്പെടെയുള്ള ക്രിമിനല്‍ കുറ്റത്തിന് ശിക്ഷയേറ്റുവാങ്ങിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിനെതിരായ ഹൈക്കോടതി വിധി പത്ത് വര്‍ഷമായിട്ടും സര്‍ക്കാര്‍ നടപ്പാക്കിയില്ല.
ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനും ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധിയുമായ എന്‍. രാജുവിനെയാണ് കോടതിവിധി ധിക്കരിച്ച് ഇടത് വലത് സര്‍ക്കാരുകള്‍ ഒരുപോലെ സംരക്ഷിച്ചത്. കോടതി വിധി നിലനില്‍ക്കെയാണ് ദേവസ്വം ബോര്‍ഡ് അംഗമാക്കിയത്.
പരാതികളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ രാജു അച്ചടക്ക നടപടികള്‍ക്കും സസ്പെന്‍ഷനും വിധേയമായിരുന്നു. നിരവധി തവണ ഇന്‍ക്രിമെന്റും തടഞ്ഞുവെച്ചു. എന്നാല്‍ സ്വാധീനമുപയോഗിച്ച് ശിക്ഷാനടപടികള്‍ റദ്ദാക്കിയ രാജു ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് നേടുകയും ചെയ്തു.
ഇതിനെതിരെ 2002ല്‍ ഗുരുവായൂര്‍ പ്രതികരണ വേദി ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്നും റദ്ദ് ചെയ്യണമെന്നും വ്യക്തമാക്കിയ ഹൈക്കോടതി ശിക്ഷാനടപടികള്‍ പുനസ്ഥാപിക്കാനും ആനുകൂല്യവും ശമ്പളവും തിരിച്ച് പിടിക്കാനും വിധിച്ചു.
2004 മാര്‍ച്ച് 5ലെ വിധി നടപ്പിലാക്കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഇതുവരെ തയ്യാറായിട്ടില്ല. ഹൈക്കോടതി വിധിക്കെതിരെ രാജു സുപ്രീംകോടതിയില്‍ നല്കിയ അപ്പീല്‍ 2010ല്‍ തള്ളിയിരുന്നു.തുടര്‍ന്ന് സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന് നല്‍കിയെങ്കിലും സ്വീകരിച്ചില്ല.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച കൃഷ്ണനുണ്ണി കമ്മീഷന് 1993ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാജു അടക്കമുള്ളവര്‍ ക്ഷേത്രം ഊട്ടുപുര, ദേവസ്വം സത്രം എന്നിവിടങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്തതും പീഡിപ്പിച്ചതും പരാമര്‍ശിച്ചിരുന്നു. ഹൈക്കോടതി വിധിനടപ്പിലാക്കാതെ രാജുവിനെ ദേവസ്വംബോര്‍ഡ് അംഗമാക്കി ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ഗുരുവായൂര്‍ ദേവസ്വം ആക്ടിലെ നിബന്ധനകള്‍ കാറ്റില്‍ പറത്തിയായിരുന്നു നിയമനം. ഭരണസമിതിയിലിരുന്ന് സ്വന്തമായി തസ്തിക സൃഷ്ടിച്ച് ഗ്രേഡ് വണ്‍ ഫോര്‍മാനായി. അരലക്ഷത്തോളം രൂപയാണ് ഇപ്പോള്‍ പ്രതിമാസം ശമ്പളം പറ്റുന്നത്. ഇതിനിടയില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്തു.
ബോംബ് സ്ക്വാഡിലെ പോലീസുകാരനെ തല്ലി റിമാന്റിലായി. ക്ഷേത്രത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തില്‍ ഉത്സവബലി നടക്കുമ്പോള്‍ രാജുവും അസിസ്റ്റന്റ് മാനേജര്‍ സുനില്‍കുമാറും ഏറ്റുമുട്ടിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. ഉടുമുണ്ടഴിഞ്ഞ് ശ്രീകോവിലിനടുത്ത് ചോരവീഴ്ത്തിയായിരുന്നു തല്ല്. എന്നാല്‍ ഇതില്‍ സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ രാജുവിനെ നിരപരാധിയാക്കി സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
സുനില്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് പറഞ്ഞ ഹൈക്കോടതി രാജുവിനെതിരെ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് സംഘടനയുടെ നേതാവായ രാജുവിനെ ഇടത് സര്‍ക്കാരിന്റെ കാലത്ത് ഒരുവിഭാഗം സിപിഎം നേതാക്കളാണ് സംരക്ഷിച്ചത്.
തനിക്കെതിരെ നടപടിയെടുത്താല്‍ അഴിമതി വിവരങ്ങള്‍ പുറത്തുവിടുമെന്നും രാജു ഭരണസമിതിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരുമുന്നണികളിലെയും നേതാക്കന്മാര്ക്ക് ആവശ്യമായതെന്തും സംഘടിപ്പിച്ച് നല്‍കിയാണ് രാജു തന്റെ സ്വാധീനം നിലനിര്‍ത്തുന്നത്. സ്വാധീനമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗവര്‍ണറും ജഡ്ജിമാരും ഉള്‍പ്പെടെ പ്രമുഖര്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ തന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുവെച്ച് അവര്‍ക്ക് സഹായത്തിനായി രാജു കൂടെയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: