കോഴിക്കോട്: വിപണി വിലയേക്കാള്‍ കൂടിയ നിരക്കില്‍ ഏജന്‍സിയില്‍ നിന്ന് ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങാന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ ആവശ്യമുള്ള തെരുവു വിളക്കുകള്‍, ഇലക്ട്രിക് സാധനങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയെല്ലാം കേരള റൂറല്‍ എംപ്ലോയ്മെന്റ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി (ക്രൂസ്) യില്‍ നിന്ന് വാങ്ങണമെന്നാണ് നിര്‍ദ്ദേശം.
ഇത് കര്‍ശനമായി പാലിക്കണമെന്നും മേലധികാരികള്‍ പഞ്ചായത്ത് തലവന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അസാധാരണമായ ഈ നടപടി അഴിമതി നടത്താനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അംഗീകൃത ഏജന്‍സിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണമെന്നാണ് സാധാരണ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കാറുള്ള നിര്‍ദ്ദേശം. സ്വന്തമായി ഉത്പാദനമില്ലാത്ത ക്രൂസ് മറ്റുള്ളവരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുകയാണ് പതിവ്.
പൊതുവിപണിയിലെ വിലയേക്കാള്‍ പത്തും ഇരുപതും രൂപ കൂടുതല്‍ ഈടാക്കിയാണത്രെ ക്രൂസ് സാധനങ്ങള്‍ നല്‍കുന്നത്. ഈ ഉത്പ്പന്നങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പു നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്.
സംസ്ഥാനത്തെ ഓരോ പഞ്ചായത്തും പദ്ധതി നിര്‍വഹണത്തിനായി ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക്കല്‍ സാധനങ്ങളാണ് വാങ്ങുന്നത്. കോടികളുടെ ഈ ഇടപാടിലൂടെ ലഭിക്കുന്ന വന്‍ കമ്മീഷനാണ് സര്‍ക്കാര്‍ ഉത്തരവിന് പിന്നിലെന്നും പറയുന്നു.
തിരുവനന്തപുരം ആസ്ഥാനമായാണ് ക്രൂസ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ സിഡ്കോ, റെയ്ഡ്കോ തുടങ്ങിയവയില്‍ നിന്നാണ് പഞ്ചായത്തുകള്‍ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങിയിരുന്നത്. പഞ്ചായത്തുകളില്‍ നിന്ന് ആവശ്യമെത്തിയതോടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ പൊതുവിപണിയില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ് ക്രൂസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: