ചാരുംമൂട്(ആലപ്പുഴ): മീന്‍പിടിക്കുന്നതിനിടയില്‍ വലയില്‍ കുരുങ്ങി ബൈക്ക് ലഭിച്ച സംഭവത്തില്‍ നൂറനാട് പോലീസ് അന്വേഷണം ആരംഭിച്ചു. പന്തളം കുളനട ഞെട്ടൂര്‍ പള്ളുമണ്ണില് സാദിഖ് എം.യൂനസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ആറുമാസമായി വിദേശത്താണ്. എന്നാല്‍ ഇയാളുടെ ബൈക്ക് മോഷണം പോയതായി പോലീസ് പരാതി ലഭിച്ചിട്ടില്ല. ഈ ബൈക്ക് നേരത്തെ ആര്‍ക്കെങ്കിലും വിറ്റിരുന്നോ തുടങ്ങിയ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.
ബൈക്കിന്റെ നമ്പര്‍ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടും ഇതുവരെ ബൈക്ക് തിരക്കി ആരും വരാതിരിക്കുന്നതില്‍ ദുരൂഹതയുണ്ട്. ബൈക്കില്‍ നിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ വെള്ളംകയറി നശിച്ചതിനാല്‍ ഇത് ആരുടേതാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി തുടര്‍ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.
തിങ്കളാഴ്ച രാവിലെ 6.30ന് അച്ചന്‍കോവിലാറ്റില്‍ ആറ്റുവ കടവില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്ന സേവ്യറിന്റെ വലയിലാണ് കെഎല്‍ 03 ക്യൂ 8308 എന്ന നമ്പരിലുള്ള ബൈക്ക് കുരുങ്ങിയത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ബൈക്ക് ആറ്റില്‍ നിന്ന് പുറത്തെടുത്ത് പോലീസ് കൈമാറി. ബൈക്ക് ഒരുമാസത്തോളം വെള്ളത്തില്‍ കിടന്നതായാണ് പോലീസിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: