കൊച്ചി: ഇയാന്‍ ഹ്യൂം എന്ന കനേഡിയന്‍ താരത്തിന്റെ ഏക ഗോളില്‍ പൂനെ സിറ്റി എഫ്സിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് സെമിയില്‍. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയാണ് ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്സിന്റെ ഭാവി സുരക്ഷിതമാക്കിയ വിജയഗോള്‍ നേടിയത്. 14 മത്സരങ്ങൡ നിന്ന് 19 പോയിന്റ് സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് അവസാന നാലില്‍ ഇടംപിടിച്ചത്. ഇന്നലെ ആദ്യം നടന്ന മത്സരത്തില്‍ ചെന്നൈയിന് എഫ്സിയും ദല്‍ഹി ഡൈനാമോസും തമ്മില്‍ നടന്ന കളി സമനിലയില്‍ കലാശിച്ചതാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്.
ആക്രമണ നിരയും പ്രതിരോധവും കൈകോര്‍ത്തപ്പോള്‍ ജയം ബ്ലാസ്റ്റേഴ്സിനെ തേടിയെത്തുകയായിരുന്നു. പൂനെക്കെതിരെ നേടിയ ജയത്തോടെ 19 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി. നിലവില്‍ 14 കളികള്‍ പൂര്‍ത്തിയാക്കി 23 പോയിന്റുമായി ചെന്നൈയിന് എഫ്സിയാണ് മുന്നില്‍ 13 കളികളില്‍ നിന്ന് 21 പോയിന്റുമായി ഗോവ രണ്ടാമതുമെത്തി.
ചില മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ നിര്‍ണായക പോരിനിറങ്ങിയത്. മുന്‍ നിരയില്‍ ഇയാന്‍ ഹ്യൂമിനൊപ്പം പെഡ്രോ ഗുസ്മാവോയും മിലഗ്രസ് ഗോണ്‍സാല്‍വസും ഇറങ്ങി. മധ്യനിരയില്‍ സ്റ്റീഫന്‍ പിയേഴ്സണിന് പിന്തുണയുമായി മെഹ്താബ് ഹുസൈനും വിക്ടര്‍ ഹെരേരയും കളംനിറയാനെത്തി. ഫ്രഞ്ച്താരം ഹെഡ്രിക് ഹെങ്ബര്ട്ടിനായിരുന്നു നായക സ്ഥാനവും പ്രതിരോധ നിരയുടെ ചുക്കാനും. പതിവുപോലെ സന്ദേശ് ജിംഗാന്, മക്അലിസ്റ്റര്‍, ഗുര്‍വീന്ദര്‍ സിംഗ് എന്നിവരടങ്ങുന്ന പ്രതിരോധനിരയും സുസജ്ജരായി നിലകൊണ്ടു.
ജയത്തില്‍ കുറഞ്ഞൊന്നും തങ്ങളുടെ രക്ഷയ് എത്തില്ലെന്ന് തിരിച്ചറിഞ്ഞ പൂനെ നാലാം മിനിറ്റില്‍ തന്നെ ഗോളിനടുത്തെത്തി. അവരുടെ പെന്നന്റ് ബ്ലാസ്റ്റേഴ്സ് ഗോള്‍വല ലക്ഷ്യമാക്കി നിറയൊഴിച്ചെങ്കിലും സന്ദീപ് നന്ദിയെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. സന്ദിപ് നന്ധി പന്ത് തട്ടിയകറ്റിയ പന്ത് നേരെ ഡുഡുവിന്റെ കാലുകളിലേക്ക്. പക്ഷെ നിര്‍ഭാഗ്യം പൂനെക്കൊപ്പമായിരുന്നു. ഡുഡുവിന് പന്ത് കണക്ട് ചെയ്യാനായില്ല.
23-ാം മിനിറ്റില്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ പിറന്നു. ഇയാന്‍ ഹ്യൂമിനെ ഫൗള്‍ ചെയ്തതിനു കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഹ്യൂം എടുത്ത കിക്ക് പൂനെയൊരുക്കിയ പ്രതിരോധമതിലിന് മുകളിലൂടെ പറന്ന് വലയില്‍ കയറിയപ്പോള്‍ അരിന്ദം ഭട്ടാചാര്യക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. നെഹ്റു സ്റ്റേഡിയം കണ്ട എറ്റവും മനോഹരമായ ഫ്രീകിക്കായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഗോളോടെ സ്റ്റേഡിയം നിറഞ്ഞ മഞ്ഞക്കടല്‍ ആര്‍ത്തിരമ്പുകയായിരുന്നു. ആരാധകര്‍ക്ക് ആസ്വദിക്കാന്‍ ഇൗ ഒരു ഗോള്‍ ധാരാളമായിരുന്നു.
പിന്നീട് ഇരുടീമുകളും ആക്രമണങ്ങളുടെ പെരുമ്പറ മുഴക്കിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനും സമനില നേടാന്‍ പൂനെക്കും കഴിയാതിരുന്നതോടെ ആദ്യപകുതിക്ക് അവസാനമായി.
രണ്ടാംപകുതിയില്‍ ഗുസ്മാവോയ്ക്കു പകരം ആന്‍ഡ്രു ബാരിസിച്ചിനെ കൊണ്ടുവന്നു. ഇന്നലെയും ഫോമിലേക്കുയരാതിരുന്ന സന്ദേഷ് ജിംഗാനെ മാറ്റി നിര്‍മല്‍ ഛേത്രിയും വന്നു. ഇതുവരെ ഫോമിലേക്കുയരാത്ത മൈക്കല്‍ ചോപ്രയ്ക്കും ചാന്‍സ് നല്കി പരീക്ഷിച്ചു.
75-ാം മിനിറ്റില്‍ ബോക്സിനു പുറത്തുനിന്നും കിട്ടിയ ലോബ് മനീഷ് പുറത്തേക്കു അടിച്ചതു ഗാലറിയില്‍ ആശ്വാസത്തിന്റെ നിമിഷങ്ങളായി. അവസാന ഘട്ടത്തിലേക്കു കളി കടന്നതോടെ പൂനെ വീണ്ടും കളിക്കളം കീഴടക്കാന്‍ തുടങ്ങി. കളി പരുക്കനായതോടെ മിലഗ്രസിനു മഞ്ഞക്കാര്‍ഡും കിട്ടി.
83-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍മുഖത്ത് വീണ്ടും അപകടമണി മുഴങ്ങി. ഡുഡുവിന്റെ കുതിപ്പ്. ഗോളി സന്ദീപ് നന്ദി സ്ഥാനം തെറ്റിനില്‍ക്കെ ഗൂര്വീന്ദര് ഗോള്‍ ലൈനിനു മുന്നില്‍ വെച്ചു പന്തടിച്ചകറ്റി. സന്ദീപ് നന്ദിയോടു നന്ദി പറയേണ്ട നിമിഷങ്ങളായിരുന്നു തുടര്‍ന്നങ്ങോട്ട് കയ്യും മെയ്യും മറന്നു ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഗോള്‍മുഖം രക്ഷിക്കാനുള്ള ശ്രമമായി ഇതോടെ പല തവണ പുനെ താരങ്ങള്‍ക്കു വഴിതുറക്കാന്‍ പരുക്കന്‍ അടവുകള്‍ പുരത്തെടുത്തടോടെ കളി എക്സടെമിലേക്കു നീങ്ങി..പുനെ ഗോളി പോലും സെന്റര്‍ സര്‍ക്കിള്‍ വരെ വന്നു.
കേരള ബ്ലാസ്റ്റേഴ്സിനു ഇതു രണ്ടാം ഗോളിനുള്ള അവസരം. ഇയാന്‍ ഹ്യൂമിന്റെ പാസില്‍ മെഹ്താബ് ഹൂസൈന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. പ്രത്യക്രാണത്തില് ഭാഗ്യം കേരളത്തിനോടൊപ്പം. പുനെയുടെ മനോഹരമായ ത്രൂപാസും അതേപോലെ മനോഹമായ കണക്ഷനും ഗോളി സന്ദീപ് നന്ദി അതേപോല മനോഹരമായി രക്ഷപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് സെമിയിലേക്കു നീങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: