ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ പ്രതികള്‍ക്കായി സിപിഎമ്മുകാരനായ പ്രമുഖ അഭിഭാഷകനെ ഏര്പ്പെടുത്തിക്കൊടുത്തവരെ കുറിച്ച് അന്വേഷിക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യമുയരുന്നു. പ്രതികള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കടുത്ത നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് സിപിഎം ജില്ലാക്കോടതി ബ്രാഞ്ച് കമ്മറ്റിയംഗവും ഐഎല്യു ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ. പ്രിയദര്ശന് തമ്പി വക്കാലത്ത് ഒഴിഞ്ഞെങ്കിലും വിവാദങ്ങള്‍ തുടരുകയാണ്.
വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി.ചന്ദ്രന്, മുന്‍ കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി സാബു എന്നിവരുള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കും വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത് പ്രിയദര്ശന് തമ്പിയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ഇന്നു ജില്ലാക്കോടതി പരിഗണിക്കും.
സിപിഎമ്മിന്റെ പ്രധാന കേസുകളിലൊക്കെ പതിവായി ഹാജരാകുന്ന അഭിഭാഷകനെ, പാര്‍ട്ടിയും പ്രവര്‍ത്തകരും വൈകാരികമായി കാണുന്ന കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ പ്രതികള്‍ക്കായി ഹാജരാകാന്‍ ഏര്‍പ്പാടാക്കിയവരെ വെളിച്ചത്തു കൊണ്ടുവന്നാല്‍ ഈ വിഷയത്തിലെ പല നേതാക്കളുടെയും മുഖംമൂടി അഴിഞ്ഞു വീഴുമെന്നു പാര്‍ട്ടി അണികള്‍ ആരോപിക്കുന്നു.
അതിനിടെ സിപിഎം അഭിഭാഷക സംഘടനയിലും നേതാവ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതും പിന്മാറിയതും ചര്‍ച്ചയായി. പാര്‍ട്ടിയുടെ താത്പര്യത്തിനനുസരിച്ച് മാത്രം വക്കാലത്ത് ഏറ്റെടുക്കേണ്ടിവരുന്നത് പ്രൊഫഷനെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരുവിഭാഗം വാദിക്കുന്നു.
നേരത്തെ സിപിഎമ്മുകാരെ അക്രമിച്ച കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതായി ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ കെ. പ്രസാദിനെ തത്സ്ഥാനങ്ങളില്‍ നിന്നൊഴിവാക്കിയിരുന്നു.
അതിനിടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രശ്നത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതു വരെ പാര്‍ട്ടിക്കാരനായ അഭിഭാഷകന് പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായതും വിവാദമായി.
പ്രതികളെ സിപിഎം ജില്ലാ കമ്മറ്റിയും ഡിവൈഎഫ്ഐയും പുറത്താക്കിയ ശേഷവും പ്രിയദര്ശന് തമ്പി ഇവര്‍ക്കായി കോടതിയില്‍ ഹാജരായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് ഈ നടപടി അംഗീകരിച്ച ശേഷമാണ് അദ്ദേഹം വക്കാലത്ത് ഒഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: