ശ്രദ്ധയുടെ അഭാവമാണ് സകല ദുരിതങ്ങളുടെയും കാതലായ കാരണം.
സത്യവസ്തു ഏവരിലും പ്രകാശിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ ജ്ഞാനം പ്രക്ഷുബ്ധാവസ്ഥയില്‍ വര്‍ത്തിപ്പിക്കുന്നു. നിങ്ങള്‍ ഉണരുന്ന നിമിഷം മുതല്‍ ഉറങ്ങുന്ന സമയംവരെ വൃത്തികള്‍ നദിപോലെ അനുസ്യൂതം പ്രവഹിക്കുന്നു. വെള്ളം വറ്റുമ്പോള്‍ നദിയുടെ ആ രൂപം തിരോഭവിക്കുന്നതുപോലെ വൃത്തികളുടെ പ്രവാഹം നിലക്കുമ്പോള്‍ മായാനദിയും നാമാവശേഷമാകും.
വാസനകളുടെ പ്രവാഹത്തെ തടയാന്‍ സുശക്തമായ ഒരു വൃത്തി സൃഷ്ടിക്കപ്പെടുന്നു. അത് ഗുരു നല്കുന്ന ഈശ്വരനാമമാകാം. ഉപദേശവാക്യമാകാം. അല്ലെങ്കില്‍ പ്രണവമന്ത്രമാകാം. നാമമോ വാക്യമോ പ്രണവമോ അവിഛിന്നമായി പരിശീലിക്കപ്പെടുമ്പോള്‍ ലൗകികവൃത്തികള് തിരോഭവിക്കും. അപ്പോള്‍ മനസ്സ് ഒരൊറ്റ ഭാവനയാല്‍ പൂരിതമാകും. അവസാനം ഈ ഭാവനയും ഈ ആശയവും വിലയിച്ച് മനസ്സ് മുദ്രിതമാകും. ഈ മൗനത്തിലും നിശ്ചലതയിലും സത്യവസ്തു അല്ലെങ്കില്‍ ഈശ്വരന് മഹത്വത്തോടെ സ്വയം പ്രത്യക്ഷമാകും.
ശ്രദ്ധയില്‍ നിന്നുദിക്കുന്ന പ്രബുദ്ധതയാലോ ഭക്തിയില്‍ നിന്നുദിക്കുന്ന വിനയത്താലോ അഹന്ത നിര്‍വീര്യമാകും. സാധനയുടെ പുരോഗതിയെ അഹന്ത തടയുന്നു. എന്നുതന്നെയുമല്ല അത് അധഃപതനത്തിനും പരാജയത്തിനും ആഘാതങ്ങള്‍ക്കും കളമൊരുക്കുകയും ചെയ്യുന്നു.
ശ്രദ്ധയുടെ അഭാവമാണ് സകല ദുരിതങ്ങളുടെയും കാതലായ കാരണം. നിങ്ങള്‍ ഒരു തടത്തില്‍ ഭദ്രമായി ഒരു ചെടിയുടെ തൈ നട്ട് വളര്‍ത്തുന്നതുപോലെ, സിമന്റും കല്ലും മണലുമെല്ലാം ഉപയോഗിച്ച് സുശക്തമായ സ്തൂപം പടുത്തുയര്ത്തുന്നതുപോലെ പ്രജ്ഞയെ ശ്രദ്ധയുടെ സഹായത്തോടെ ഗുരുവാക്യത്തില്‍ സുപ്രതിഷ്ഠിതമാക്കണം.
നിങ്ങളില്‍നിന്നു ബാഹ്യമായിട്ടല്ല കലിയുഗദുരാചാരങ്ങള് വര്‍ത്തിക്കുന്നത്. അവ മനസ്സിനുള്ളില്‍ തന്നെയാണ് കുടികൊള്ളുന്നത്. ഒരാളുടെ ഈശ്വര വിശ്വാസത്തെ ചലിപ്പിക്കുന്ന പാപശക്തിയാണ് കലി. ശ്രദ്ധാബദ്ധനായ ഒരു യഥാര്‍ത്ഥ ഭക്തനെ കലിക്ക് സമീപിക്കാന്‍ സാദ്ധ്യമല്ല.
അപ്പോള്‍ ഭക്തിയുടെ മഹത്വത്തെ പുരസ്കരിച്ച് അമ്മ ഇങ്ങനെ അരുളിചെയ്തു. അത്ര എളുപ്പത്തില്‍ ഭക്തിയെ വളര്‍ത്താമെന്ന് കരുതണ്ട. ഏറ്റവും ഉല്‍കൃഷ്ടവും അമൂല്യവും ഈശ്വരദത്തവുമായ വരമാണ് ഭക്തി. ഭക്തി കൂടാതെ ഭാവമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: