മന്നവ പുത്രനായ ശാസ്താവ്
അഷ്ടബാഹുക്കളില്വിളങ്ങുന്ന ദിവ്യായുധങ്ങളോടും എട്ടുദിക്കും നിറഞ്ഞ തേജസ്സോടും നീലവര്‍ണ്ണത്തോടുംകൂടി പൂര്‍ണ്ണ യൗവനയുക്തനായി ധര്‍മ്മശാസ്താവ് പ്രശോഭിച്ചു. സര്‍വ്വജ്ഞനായ മഹാദേവന് സന്തോഷപൂര്‍വ്വം പുത്രനെ ആലിംഗനം ചെയ്തു. മോഹിനീരൂപം വെടിഞ്ഞ മഹാവിഷ്ണുവും പുത്രനെ പുണര്‍ന്നു. ദേവകള്‍ ഹരിഹരപുത്രനുമേല്‍ പുഷ്പവൃഷ്ടിചൊരിഞ്ഞു. ശ്രീപാര്‍വ്വതിയും മഹാലക്ഷ്മിയും പുത്രനു ദിവ്യമായ പാലു നല്കി. സരസ്വതീദേവി ഭൂതനാഥന്റെ നാവില്‍ നിത്യസാന്നിധ്യംചെയ്തു. ബ്രഹ്മദേവന് ഹരിഹരന്മാരുടെ സമീപത്തെത്തുകയും അവരെവന്ദിച്ച് ശിവപുത്രന്ആയിരം നാമങ്ങള്‍ നല്കുകയുംചെയ്തു.
ശാസ്താവിന്റെ ആയിരം നാമങ്ങളില്‍ മുഖ്യമായ നാലുനാമങ്ങളുടെ അര്‍ത്ഥം മാത്രം പറഞ്ഞുതരാംഎന്ന് സൂതന്‍ മുനിമാരോടു പറയുന്നു.
ഭൂതസഞ്ചയങ്ങള്‍ക്കുജീവനായതുമൂലം
ഭൂതനായകനെന്നു കല്‍പ്പിച്ചാനൊരു നാമം
ധര്‍മ്മവര്‍ജ്ജിതന്മാര്‍ക്കു ശാസിതാവാകമൂലം
ധര്‍മ്മശാസ്താവെന്നൊരു നാമവുംവിളിച്ചിതു
പരമാംതത്വമെല്ലാം തങ്കല് സൂക്ഷിക്കയാലേ
പരിചില്‍ പരായഗുപ്തേതിനാമവുമിട്ടാന്‍
ആര്യന്മാര്‍ക്കെല്ലാമച്ഛനെന്ന പോല്‍ശോഭിക്കയാ
ലാര്യതാതനെന്നൊരു നാമവുമിട്ടീടിനാന്‍
(ഭൂതനാഥ ഉപാഖ്യാനം കിളിപ്പാട്ട്)
സര്‍വഭൂതങ്ങളിലും(സകലചരാചരങ്ങളിലും) ജീവരൂപേണ(ജീവന് എന്ന രൂപത്തില്‍) പരിലസിക്കുന്നവനാകയാല്‍ ഭൂതനാഥന്‍ എന്ന് പേര്. ധര്‍മ്മവര്‍ജ്ജിതന്മാരെ(ധര്‍മ്മത്തെ ഉപേക്ഷിച്ചവരെ) ശാസിക്കുന്നവന്(അടക്കുന്നവന്, നേര്‍വഴി നടത്തുന്നവന്) ആയതിനാല്‍ ധര്‍മ്മശാസ്താവ് എന്ന നാമം. പരമമായതത്ത്വങ്ങള് സമസ്തവും തന്നില്‍തന്നെ സൂക്ഷിക്കുന്നവനായതിനാല്‍ പരായഗുപ്തന്‍ എന്ന നാമം.
ആര്യന്മാര്ക്ക്(ശ്രേഷ്ഠന്മാര്ക്ക്) എല്ലവിധത്തിലും പരിപാലകനായി താതനെപ്പോലെ(അച്ഛനെപ്പോലെ) ശോഭിക്കുന്നവനായതിനാല്‍ ആര്യതാതനെന്ന നാമം. സകലദേവന്മാരാലും വന്ദിതനായി നിലകൊള്ളുന്ന ധര്‍മ്മശാസ്താവിനെ സമീപത്തു വിളിച്ച് മഹാവിഷ്ണു അരുളിച്ചെയ്തു : ‘പുത്രാ, സകലഭൂതങ്ങള്‍ക്കും എന്നും അനുഗ്രഹം വര്‍ഷിച്ചു ഭവാന് ശങ്കരനോടൊപ്പം കൈലാസത്തില്‍ വസിക്കുക. പിന്നീടുവേണ്ടുന്ന കാര്യങ്ങളും ഭവാന്റെ കര്‍ത്തവ്യങ്ങളും മഹാദേവന് അരുള്ചെയ്യുന്നതാണ്’. ഇത്രയും പറഞ്ഞ് പുത്രനെ അനുഗ്രഹിച്ച് മഹാവിഷ്ണു അന്തര്‍ദ്ധാനം ചെയ്തു.
ഹരിയുടെ വാക്യങ്ങള്‍ ശ്രവിച്ച ഭൂതനാഥന്‍ എല്ലാദേവന്മാരേയും അനുഗ്രഹിച്ചശേഷം മഹാദേവനോടൊരുമിച്ച് കൈലാസത്തിലെത്തി. സകലവിദ്യകള്‍ക്കും വിളനിലമായ സര്‍വ്വഭൂതേശനായ ധര്‍മ്മശാസ്താവ് മഹാദേവനില്നിന്നുംസര്വ്വവിദ്യകളും അഭ്യസിച്ചു ഭക്തരക്ഷകനായി കൈലാസത്തില്‍ വസിച്ചു.
ധര്‍മ്മശാസ്താവിന്റെ ദിവ്യാവതാരത്തെക്കുറിച്ചു വായിക്കുകയോ ശ്രവിക്കുകയോ ചെയ്താല്‍ ഭക്തര്‍ക്കു മുക്തി ലഭിക്കും എന്ന പരാമര്‍ശത്തോടെ മൂന്നാം അദ്ധ്യായം സമാപിക്കുന്നു. ശാസ്താവിന്റെ അവതാരലക്ഷ്യങ്ങളെക്കുറിച്ചും പന്തളരാജാവിന്റെ പുത്രനായി ശാസ്താവ് മാറിയതിന്റേയും വര്‍ണ്ണനയാണു ഭൂതനാഥോപാഖ്യാനം നാലാം അദ്ധ്യായത്തില്‍.
സകലഗുണപൂര്ണ്ണനായ സൂതന്‍ വീണ്ടും പറഞ്ഞുതുടങ്ങി. മഹാദേവന് ഒരുദിവസം ധര്‍മ്മശാസ്താവിനെ വിളിച്ച് ഇപ്രകാരം പറഞ്ഞു: ‘പുത്രാ, ഗുണങ്ങളുടെ വാസഗേഹവും സകലസുരപൂജിതനുമായ ഭവാന് എന്റെവാക്കുകള് കേള്‍ക്കുക. മഹിഷിയുടെ അഹങ്കാരം ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഭവാന് ജനിച്ചിരിക്കുന്നത്. അതിനു മനുഷ്യരോടൊപ്പം പന്ത്രണ്ടു വര്ഷംകഴിയേണ്ടതുണ്ട്. ഇതെല്ലാം നന്നായിഅറിയുന്നവനാണു ഭവാന്. ബ്രഹ്മദേവന്റെ വാക്കുകള്‍ സത്യമാക്കുവാന്‍ ഉടന്‍ തന്നെ കേരളത്തിന്റെ ദക്ഷിണഭാഗത്തുള്ള പമ്പാ നദിയുടെതീരത്തുള്ള വനത്തിലെത്തുക. അവിടെ മനുഷ്യശിശുവിന്റെ രൂപമെടുത്ത് കരഞ്ഞുകൊണ്ടുകിടക്കുക. എന്റെ ഭക്തരില്‍ ഉത്തമനും പരമഗുണവാനും പാണ്ഡ്യവംശത്തില്‍ പിറന്നവനും മാന്യനുമായ പന്തളരാജാവ്അവിടെവരും. അനപത്യതാദുഃഖത്തോടെ കഴിയുന്ന പന്തളമന്നന്‍ മനുഷ്യശിശുവായ ഭവാനെ എടുത്ത് രാജധാനിയില്‍ക്കൊണ്ടു പോയി പുത്രനായിവളര്ത്തുന്നതാണ്. കരുണാമയനായ പന്തളരാജാവിന്റെ കൊട്ടാരത്തില്‍ പന്ത്രണ്ടുവര്ഷംവസിക്കുക. അതുകഴിയുമ്പോള്‍ മഹിഷിയുടെ അഹന്ത ശമിപ്പിക്കുന്നതിനുള്ളസമയം വന്നുചേരും’.
ഇത്രയും പറഞ്ഞ ശേഷം ശ്രീപരമേശ്വരന് ശാസ്താവിന്റെ കണ്ഠത്തില് അണിയുവാനായി സ്വര്‍ണ്ണനിര്‍മ്മിതമായ ഒരുമണി നല്കി. മണികണ്ഠത്തില്‍ ധരിക്കുകയാല്‍ ശിതിതികണ്ഠനും ശ്രീകണ്ഠനും നീലകണ്ഠനുമായ മഹാദേവന്റെ പുത്രന് മണികണ്ഠന് എന്ന പേരും ലഭിച്ചു.
ധര്‍മ്മശാസ്താവ് മഹേശ്വരനെ വന്ദിച്ചു. പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ച് പമ്പാതീരത്തിലെ വനത്തിലേക്കു ശാസ്താവു യാത്രയായി. കേരളഭൂമിയെ പവിത്രീകരിക്കുവാനും ഭക്തകോടികളെ അനുഗ്രഹിക്കാനുമായി ധര്‍മ്മശാസ്താവ് പമ്പാതീരത്ത് പ്രത്യക്ഷനായി. പന്തളമഹാരാജാവിന്റെ ആഗമനവും പ്രതീക്ഷിച്ച് ഭഗവാന് പുണ്യവാഹിനിയായ പമ്പയുടെ തടത്തില്‍ നിലകൊണ്ടു.
പന്തളരാജാവായ രാജശേഖരന് ഒരുദിവസം തന്റെ മന്ത്രിയെ അരികില്വിളിച്ചു പറഞ്ഞു: ‘അല്ലയോ മന്ത്രിശ്രേഷ്ഠാ, നമ്മുടെ വനാന്തരങ്ങളില്‍ പുലികള്‍, മാനുകള്‍, പന്നികള്‍, സിംഹങ്ങള്‍, ചെന്നായകള്‍ തുടങ്ങിയവ പെരുകിയിരിക്കുന്നു. അവയുടെശല്യം നമ്മുടെ ഗ്രാമനഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു എന്നു പ്രജകള്‍ പരാതിപ്പെടുന്നു. പ്രജകളുടെ ദുഃഖം ശമിപ്പിക്കാന്‍ നായാട്ടു തന്നെയാണ് ഉത്തമമാര്‍ഗ്ഗം. നായാട്ടിലൂടെ മൃഗങ്ങളെ വധിച്ചു പ്രജകളെ സംരക്ഷിക്കേണ്ടതു വീരനായ ക്ഷത്രിയന്റെകുലധര്മ്മമാണ്. അതുവിധിവിഹിതവുമാണ്. ഉടന്‍ തന്നെ ചെന്ന്വീരന്മാരായ വേടന്മാരെ ആദരവോടെകൊട്ടാരത്തിലേക്കു കൊണ്ടുവരിക.
രാജാവിന്റെ ആജ്ഞകേട്ട് ‘കല്പനപോലെ’എന്നുപറഞ്ഞ് വന്ദിച്ച് മന്ത്രി വേടന്മാരെ വരുത്തുന്നതിനുള്ള നിര്‍ദ്ദേശം നല്കി. പന്തളരാജധാനിയില്‍ എത്തിയവേടന്മാരുമൊരുമിച്ച് രാജശേഖരമഹാരാജാവ് അമ്പും വില്ലും ധരിച്ച് അശ്വാരൂഢനായി വനത്തിലേക്ക് എഴുന്നള്ളി. കാട്ടില്‍ പ്രവേശിച്ച വേടന്മാര് കാടിളക്കി. പരിഭ്രാന്തരായ പുലികളും, കടുവകളും, ആനകളും, കരടികളും, ചെന്നായകളും, പന്നികളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാനാദിക്കിലേക്കും പാഞ്ഞുതുടങ്ങി. വീരനായ പന്തളരാജന് ദുഷ്ടമൃഗങ്ങളെ അമ്പെയ്തു വീഴ്ത്തിത്തുടങ്ങി. ചൂടുകൂടുകയാല് ഉച്ചയോടെവേട്ട അവസാനിപ്പിച്ച് ദാഹം ശമിപ്പിക്കുവാന്‍ രാജാവും പരിവാരങ്ങളും പമ്പാനദിയില്‍ ഇറങ്ങി. നിര്‍മ്മലവും കുളിര്‍മ്മയേറിയതുമായ പമ്പാ ജലം കുടിച്ചും വിവിധതരം കാട്ടുപഴങ്ങള്‍ കഴിച്ച് വിശപ്പുമാറ്റിയുംരാജാവും പരിവാരങ്ങളും അവിടെ വിശ്രമിച്ചു. സമയത്ത് വനത്തില്‍ നിന്നും ഒരുശിശുവിന്റെ രോദനം അവര്‍കേട്ടു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: