കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് തുക നല്കിയതിനുശേഷം മാത്രമേ ശബരിമലയില്‍ അന്നദാനം നടത്താവൂയെന്ന ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇവരുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അയ്യപ്പസ്വാമി അന്നദാന സേവാസമിതി, അയ്യസ്വാമി ദീക്ഷാ മന്ദിര്‍, പമ്പാ വിഘ്നേശ്വര സദ്യാലയം എന്നിവര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്, ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്തത്. ഈ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ശബരിമലയില്‍ അന്നദാനം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. നാട്ടുകാരുടെയും വിവിധ ഭക്തജന സംഘടനകളുടെയും ഭക്തരുടെയും സഹകരണത്തോടെ നടത്തുന്ന പദ്ധതിയെ അട്ടിമറിക്കാനാണ് ദേവസ്വംബോര്‍ഡ് ശ്രമിക്കുന്നത്.
ഓരോ ദിവസവും പതിനായിരം രൂപ വീതവും മകരവിളക്ക് സമയങ്ങളില്‍ പ്രതിദിനം ഒരുലക്ഷം വീതവും മറ്റു മാസങ്ങളില്‍ പ്രതിദിനം അയ്യായിരവും ശുദ്ധീകരണത്തിനായി ഒരുലക്ഷവും കെട്ടിവെക്കണമെന്നായിരുന്നു ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ തീര്‍ത്ഥാടകരില്‍നിന്ന് ചില അന്നദാന സംഘടനകള്‍ പിരിവ് നടത്തുന്നത് തടയാനാണ് പുതിയ ഉത്തരവ് കൊണ്ടുവന്നതെന്ന ബോര്‍ഡിന്റെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള പുതിയ ഉത്തരവ് വര്‍ഷങ്ങളായി അവിടെ അന്നദാനം നടത്തുന്ന സംഘടനകളേയും ബാധിക്കുമെന്നതിനാലാണ് ഹൈക്കോടതി ബോര്‍ഡിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്.
ശുചീകരണത്തിനുള്ള തുക കെട്ടിവെക്കാവുന്നതാണെന്ന് ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചു. അതേസമയം ഭക്തരില്‍നിന്നും അനധികൃതമായി അന്നദാനത്തിന്റെ പേരില്‍ പിരിവി നടത്തുന്നുണ്ടെങ്കില്‍ അത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: