തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ രണ്ടാമന്മാരെന്നു ഞെളിഞ്ഞ മുസ്ലിം ലീഗും നേതാക്കളും കനത്ത പ്രതിരോധത്തില്‍. രാഷ്ട്രീയമായും ഭരണപരമായും മൂലയിലാക്കപ്പെടുന്ന മുസ്ലിം ലീഗിന്റെ നേതൃത്വം തകര്‍ന്ന പ്രതിച്ഛായ വീണ്ടെടുക്കാന്‍ പെടാപ്പാടു പെടുകയാണ്.
യുഡിഎഫ് ഭരണം അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതാണെന്ന് തെളിഞ്ഞു. അതില്‍ മുസ്ലിം ലീഗാണ് ഏറെ തുറന്ന് കാട്ടപ്പെട്ടത്. ഏറ്റവുമൊടുവില്‍ പൊതുമരാമത്ത് വകുപ്പിനെതിരെ ഭരണപക്ഷത്തുനിന്നു തന്നെ അഴിമതി ആരോപണം വന്നു. ഇതിന് മറുപടി നല്കാനാവാതെ മുസ്ലിം ലീഗ് പരുങ്ങുകയാണ്. കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ ഇനിയും കുടുങ്ങുമെന്ന് ഭയന്നതുപോലെ ദയനീയനായാണ് ആരോപണ വിധേയമായ വകുപ്പിലെ മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് ഇന്നലെ നിയമസഭയില്‍ നിന്നത്. തനിക്കാരെയും കുത്തിനോവിക്കാന്‍ ആഗ്രഹമില്ലെന്ന ഒറ്റവരി മറുപടിയാണ് മന്ത്രി ഇബ്രാഹിം കുഞ്ഞിന് നിയമസഭയില്‍ നല്‍കിയത്.
യുഡിഎഫ് ആധികാരത്തിലേറിയ അന്ന് മുതല്‍ ലീഗിന് കൊയ്ത്ത് കാലം ആരംഭിക്കുകയായിരുന്നു. നേരിയ ഭൂരിപക്ഷമായതിനാല്‍ ഭരണത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിനെ വിരട്ടിയും മറ്റ് ഘടകകക്ഷികളെ ഭീഷണിപ്പെടുത്തിയും കാര്യം നേടുകയായിരുന്നു ലീഗും നേതാക്കളും. അഞ്ചാം മന്ത്രിപദം പിടിച്ച് വാങ്ങിയ ലീഗ് കരളത്തെ മൊത്തമായി പച്ചയണിയിക്കാനാണ് ഒരുമ്പെട്ടത്. ഐക്യമുന്നണി ഭരണത്തില്‍ 70 ശതമാനം സമ്പത്തും ലീഗിന്റെ അഞ്ചു മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയായി. വകുപ്പുകള്‍ വീതിച്ച് നല്കാന് അധികാരപ്പെട്ട മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി. ലീഗ് മന്ത്രിമാരുടെ വകുപ്പുകള്‍ ലീഗ് പ്രസിഡന്റ് നേരത്തേ പ്രഖ്യാപിച്ചു. ശേഷിച്ച വകുപ്പുകള്‍ വീതം വച്ച് സംതൃപ്തിയടയാനെ മുഖ്യമന്ത്രിക്കായുള്ളൂ.
ഭരണം എങ്ങനെ കച്ചവടവല്ക്കരിക്കണമെന്നും സാമുദായികവല്ക്കരിക്കാമെന്നുമാണ് ലീഗ് തുടക്കത്തിലേ കാണിച്ച് തന്നത്. സ്കൂളുകള്‍ തുടങ്ങാനും, കോഴ്സുകള്‍ അനുവദിക്കാനും, അധ്യാപകനിയമനത്തിനും വിദ്യാര്ത്ഥിപ്രവേശനത്തിനും കോഴ വ്യാപകമായി. പുറമെയാണ് നയം വര്ഗ്ഗീയവല്ക്കരിച്ചും സ്ഥാപനങ്ങളെ പച്ചയണിയിച്ചും വിദ്യാഭ്യാസ രംഗത്തെ കുട്ടിച്ചോറാക്കാന്‍ ശ്രമിച്ചത്. ലീഗ് ഭരിക്കുന്ന വകുപ്പില്‍ മുഖ്യമന്ത്രിക്ക് പോലും അടുക്കാന്‍ പറ്റിയില്ല. എന്നാല്‍ ലീഗ് എല്ലാ വകുപ്പിലും ഇടപെട്ടു.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ‘പനീര്‍സെല്‍വ’മായി മന്ത്രിസഭയിലെത്തിയ ഇബ്രാഹിം കുഞ്ഞിന്റെ കിങ്കരന്മാര് മാധ്യമപ്രവര്‍ത്തകരെ വേട്ടയാടിയ കേസുപോലും മുക്കികൊണ്ടാണ് അഴിമതിയുടെ വിളനിലമായി പൊതുമരാമത്ത് വകുപ്പിനെ മാറ്റിയത്. സെക്രട്ടറി ടി.ഒ. സൂരജിനെ മുന്നില്‍നിര്‍ത്തി വ്യവസായ വകുപ്പിനെയും പൊതുമരാമത്ത് വകുപ്പിനെയും ലീഗ് കറവപ്പശുവാക്കി. പണി നടക്കുന്നില്ലെങ്കിലും വകുപ്പ് സെക്രട്ടറിക്കും ആശ്രിതര്‍ക്കും പണം കുന്നുകൂടി. സൂരജിന് പുറകെ വകുപ്പിലെ അഴിമതിവീരന്മാരെ നിയമസഭയിലെത്തിച്ചെങ്കിലും ചട്ടങ്ങളുടെയും വകുപ്പുകളുടെയുംപേരില് അത് അട്ടിമറിക്കപ്പെട്ടു. ഭരണമുന്നണിയിലെ അംഗംതന്നെ ഉന്നയിച്ച ആരോപണം അട്ടിമറിച്ചെങ്കിലും ലീഗ് കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. പ്രതിച്ഛായക്കു തട്ടിയ കോട്ടം കേരള കോണ്‍ഗ്രസിനും നേതാവായ മന്ത്രി കെ. എം. മാണിയ്ക്കും പറ്റിയതിനേക്കാള്‍ വലുതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: