തിരുവനന്തപുരം: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ മൂന്നാം ദിനം പിറവിയെടുത്തത് അഞ്ച് റെക്കോര്‍ഡുകള്‍ മാത്രം. ഇതോടെ മൂന്ന് ദിവസങ്ങളില്‍ നിന്ന് 12 റെക്കോര്‍ഡുകള്‍ പുതുതായി പിറന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡുകള്‍ക്ക് വന്‍ ക്ഷാമമാണ് കാര്യവട്ടം എല്‍എന്‍സിപിഇയിലെ സിന്തറ്റിക് ട്രാക്കില്‍ നേരിടുന്നത്. ഇന്നലെ പിറവിയെടുത്ത അഞ്ചെണ്ണത്തില്‍ മൂന്നെണ്ണം ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച പ്രകടനമായിരുന്നു.
ഇന്നലെ പിറന്ന ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കിയത് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ കെ.ആര്. ആതിരയാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് ദേശീയ റെക്കോര്‍ഡിനേക്കാളും മികച്ച പ്രകടനം നടത്തി ആതിര റെക്കോര്‍ഡ് സ്ഥാപിച്ചത്. തകര്‍ത്തത് 2013-ല്‍ ആതിര തന്നെ കുറിച്ച റെക്കോര്‍ഡാണ്. ഈയിനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയ മുണ്ടൂര്‍ എച്ച്എസ്എസിലെ ബബിത സി.യും കോഴിക്കോട് ബാലുശ്ശേരി ജിജിഎച്ച്എസ്എസിലെ അബിത മേരി മാനുവലും നിലവിലെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുകയും ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു.
സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് ഇന്നലെ രണ്ടാം റെക്കോര്‍ഡ് പിറന്നത്. മൂന്ന് മിനിറ്റ് 54.92 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പറളിയുടെ മുഹമ്മദ് അഫ്സലാണ് റെക്കോര്‍ഡ് തിരുത്തിയത്. ദേശീയ റെക്കോര്‍ഡായ മൂന്ന് മിനിറ്റ് 56.10 സെക്കന്റിനേക്കാളും മികച്ച പ്രകടനമായിരുന്നു അഫ്സല് ഇന്നലെ എല്‍എന്‍സിപിഇയിലെ സിന്തറ്റിക് ട്രാക്കില്‍ നടത്തിയത്. 2013-ല്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ തിരുവനന്തപുരം സായിയിലെ ട്വിങ്കിള്‍ ടോമി സ്ഥാപിച്ച 4 മിനിറ്റ് 00.45 സെക്കന്റിന്റെ റെക്കോര്‍ഡാണ് അഫ്സല് സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്.
മറ്റ് രണ്ട് റെക്കോര്‍ഡുകള്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സിലാണ്. സബ്ജൂനിയര് പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് ജില്ലയുടെ അപര്‍ണാ റോയിയും സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയത്തിന്റെ ഡൈബി സെബാസ്റ്റിയനുമാണ് റെക്കോര്‍ഡ് തിളക്കവുമായി ട്രാക്കില്‍ തീപടര്‍ത്തിയത്. മീറ്റിന്റെ രണ്ടാം ദിവസം 100 മീറ്റര്‍ സ്പ്രിന്റില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അര്‍പണ റായി ഇന്നലെ ആ സങ്കടം കഴുകിക്കളഞ്ഞത് റെക്കോര്‍ഡ് തിളക്കത്തിലായിരുന്നു. 12.29 സെക്കന്റില്‍ പറന്നെത്തിയ അപര്‍ണ റോയി 2008-ല്‍ പാലക്കാടിന്റെ പി. മെര്ലിന് സ്ഥാപിച്ച 12.67 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇന്നലെ സ്വന്തം പേരിലാക്കിയത്.
ദേശീയ റെക്കോര്‍ഡായ 12.35 സെക്കന്റിനെയും മറികടന്നാണ് അപര്‍ണ ട്രാക്കില്‍ വിസ്മയം തീര്‍ത്തത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിലെ വിദ്യാര്‍ഥിനിയാണ് അപര്‍ണാ റോയി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.69 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഡൈബി സെബാസ്റ്റിയന് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2012-ല്‍ ഇടുക്കി ജില്ലയിലെ വണ്ണപ്പുറം എസ്എന്എംവിഎച്ച്എസിനെ ടി.എസ്. ആര്യ സ്ഥാപിച്ച 14.70 സെക്കന്റിന്റെ റെക്കോര്‍ഡാണ് കോട്ടയം ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസിലെ ഡൈബി സെബാസ്റ്റിയന് തിരുത്തിയത്. കഴിഞ്ഞ ദിവസം നൂറുമീറ്റിലും സ്വര്‍ണ്ണം നേടിയ ഡൈബി സെബാസ്റ്റിയന് ഇന്നലെ 4-100 മീറ്റര്‍ റിലേയിലും കോട്ടയം ടീമിനെ സ്വര്‍ണ്ണത്തിലേക്ക് നയിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയിലാണ് ഇന്നലത്തെ അവസാന റെക്കോര്‍ഡ്. കോതമംഗലം സെന്റ് ജോര്‍ജിലെ ശ്രീഹരി വിഷ്ണു 47.96 മീറ്റര്‍ എറിഞ്ഞാണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. കഴിഞ്ഞ വര്‍ഷം ഷിജോ മാത്യു സ്ഥാപിച്ച 46.75 മീറ്ററിന്റെ റെക്കോര്‍ഡാണ് ശ്രീഹരി ഇന്നലെ തിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: