തിരുവനന്തപുരം: നിശബ്ദതയുടെ ലോകത്തു നിന്നാണ് അഭിരാമി കൗമാരപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ആരവങ്ങളുടെ മൈതാനിയിലെത്തിയത്. റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് സുവര്ണ്ണനേട്ടങ്ങളിലേക്ക് കുതിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ അങ്കത്തട്ട് അഭിരാമിക്ക് അത്ഭുതകാഴ്ചയായിരുന്നു. കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്ത ജഗതി സര്‍ക്കാര്‍ മൂക-ബധിര വിദ്യാലയത്തിലെ പത്താംക്ലാസ്സുകാരിക്ക് ഒപ്പമെത്തിയത് അതേ വൈകല്യങ്ങളുടെ ഭാരം ചുമക്കുന്ന അച്ഛന് ഉണ്ണികൃഷ്ണനും വൈകല്യംതളര്ത്തിയ കുടുംബത്തിലെ ശേഷിക്കുന്ന അമ്മ സുഷമയും, ചേച്ചി ആതിരയും ഇതേ വൈകല്യങ്ങള്‍ക്ക് ഉടമകളാണ്.
ജില്ലാ കായികമേളയില്‍ നൂറുമീറ്റര്‍ ഹാര്‍ഡില്‍സില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ ആത്മധൈര്യം മാത്രം കൈമുതലാക്കിയാണ് വിധിയുടെ പെരുങ്കളിയാട്ടത്തെ തോല്‍പ്പിച്ച് അഭിരാമി കൃഷ്ണ സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ആവേശക്കുതിപ്പിലേക്ക് ഓടിയെത്തിയത്. യോഗ്യതാ റൗണ്ടില്‍ സ്റ്റാര്ട്ടിംഗിനുതിര്ത്ത വെടിയൊച്ച കേള്ക്കാനള്ള ശേഷിയില്ലാതെ അച്ഛന് കാട്ടികൊടുത്ത ആംഗ്യവിക്ഷേപത്തില്‍ കണ്ണുകൂര്പ്പിക്കെ ആരംഭത്തില്‍ പിഴച്ചുപോയ അഭിരാമി ഫൈനലിനെത്താതെ പുറത്തായി. മത്സര ട്രാക്കില്‍ കാലുറപ്പിക്കാനായില്ലെങ്കിലും ഒരുതുള്ളി കണ്ണീര് പൊടിയാതെ ചിരിച്ചുകൊണ്ടാണ് അഭിരാമി എല്‍എന്‍സിപിഇയിലെ പിറ്റ് വിട്ടത്.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാത്തതിലുള്ള പ്രതിഷേധം കൂടിയുണ്ടായിരുന്നു അഭിരാമിയുടെ കരചലനങ്ങളിലും മുഖത്തും.പാങ്ങോട് സൈനിക ക്യാമ്പിലെ ഇലക്ട്രീഷ്യനായ ഉണ്ണികൃഷ്ണന് ഒരു മികച്ച കായികതാരം കൂടിയായിരുന്നു. 1989ല്‍ ന്യൂസിലന്റില്‍ വച്ച് നടന്ന 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉണ്ണികൃഷ്ണന് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. തന്റെ മകളെ കായികലോകത്ത് ശ്രദ്ധേയയാക്കണമെന്ന മോഹമാണ് ഉണ്ണികൃഷ്ണനെ അഭിരാമിയെ പരിശീലിപ്പിക്കുന്നതിന് പ്രേരിപ്പിച്ചത്. 2013 ല്‍ വയനാട് വച്ചു നടന്ന ഡഫ് അസോസിയേഷന്റെ സംസ്ഥാന കായികമേളയില്‍ 100മീറ്റര്‍ ഹര്‍ഡില്‍സിലും 200മീറ്റര്‍ ഓട്ടത്തിലും 400 മീറ്റര്‍ റിലേയിലും അഭിരാമി മെഡല്‍ വേട്ട നടത്തി. അതേ വര്‍ഷം ഗുജറാത്തില്‍ വച്ചു നടന്ന അസോസിയേഷന്റെ ദേശീയ കായിക മേളയിലും അഭിരാമി വിജയം ആവര്‍ത്തിച്ചു. അടുത്തിടെ തേഞ്ഞിപ്പാലത്തുവച്ച് അസോസിയേഷന് സംഘടിപ്പിച്ച ഈ വര്‍ഷത്തെ സംസ്ഥാന കായിക മേളയില്‍ മൂന്നു മെഡലുകള്‍ കരസ്ഥമാക്കി 2015 നവംബറില്‍ മധ്യപ്രദേശില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് അഭിരാമി.
ജഗതി മൂക- ബധിര വിദ്യാലയത്തിലെ അദ്ധ്യാപിക ചിത്രലേഖ വിദ്യാഭ്യാസ വകുപ്പിനു നല്കിയ നിവേദനങ്ങളെ തുടര്‍ന്നാണ് സാധാരണ കുട്ടികള്‍ക്കൊപ്പം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അഭിരാമിക്ക് മത്സരിക്കാന്‍ അനുമതി ലഭിച്ചത്. സാധാരണ കുട്ടികള്‍ ക്കൊപ്പം ഓടുമ്പോള്‍ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്ന അഭിരാമിയെ പോലുള്ളവര്‍ക്കു വേണ്ടി പ്രത്യേക കായികമേള സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ കനിയണേ എന്ന പ്രാര്‍ത്ഥനയിലാണ് ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: