തിരുവനന്തപുരം: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കായികമേളയിലെ 4ഃ100 മീറ്റര്‍ റിലേ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിന്റെ ആധിപത്യം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലും എറണാകുളം സ്വര്‍ണ്ണം നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയവും ജൂനിയര്‍ വിഭാഗത്തില്‍ പാലക്കാടും സബ് ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോടും സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തെ പിന്തള്ളിയാണ് എറണാകുളം സ്വര്‍ണം നേടിയത്. കോതമംഗലം മാര്‍ ബേസിലിന്റെ അഭിജിത്, പനമ്പിള്ളിനഗര്‍ ജിഎച്ച്എസിലെ വിഷ്ണു, കോതമംഗലം മാര്‍ബേസിന്റെ എല്‍ദോ റജി, സെന്റ് ജോര്‍ജ് എച്ച്എസ്എസിന്റെ കെ.എസ്. പ്രണവ് എന്നിവരടങ്ങിയ ടീമാണ് 43.34 സെക്കന്റില്‍ സെക്കന്റില്‍ ഫിനിഷ് ചെയ്ത് പൊന്നണിഞ്ഞത്. 43.47 സെക്കന്റില്‍ ഓടിയെത്തിയ മലപ്പുറം വെള്ളിയും 43.62 സെക്കന്റ് സമയം കുറിച്ച ഇടുക്കി വെങ്കലവും നേടി.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 44.51 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് എറണാകുളം ഒന്നാമതെത്തിയത്. 100 മീറ്ററിലെ സ്വര്‍ണ ജേതാവ് കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ ഓംകാര്നാഥാണ് എറണാകുളത്തിന് മികച്ച തുടക്കം നല്‍കിയത്. രണ്ടാം ലാപ്പില്‍ ഓടിയ തുറവൂര്‍ എം.എ.എച്ച്.എസിലെ നിബിന് മൂന്നാം ലാപ്പില്‍ ബാറ്റണേന്തിയ കോതമംഗലം സെന്റ് ജോര്‍ജിലെ സലിമുദ്ദീനും അവസാനലാപ്പില്‍ മാര്‍ബേസിലിന്റെ അമല്‍ പി. നാഥ് പന്തയക്കുതിരകണക്കെ കുതിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന് മറ്റവകാശികളില്ലാതായി. 45.41 സെക്കന്റില്‍ ഓടിയെത്തിയാണ് പാലക്കാട് വെള്ളി നേടിയത്. 46.31 സെക്കന്റില്‍ ഓടിയെത്തിയ തൃശ്ശൂരിനാണ് വെങ്കലം.
സബ്ജൂനിയര് ആണ്‍കുട്ടികളുടെ വിഭാഗത്തിലും പാലക്കാടിനെ പിന്തള്ളിയാണ് എറണാകുളം പൊന്നണിഞ്ഞത്. കോതമംഗലം മാര്‍ബേസിലിന്റെ ആര്. സുരേഷ്, സെന്റ് ജോര്‍ജിന്റെ വാരിഷ്. ബി, എസ്എച്ച് തേവര സ്കൂളിലെ റെനില്‍ ബെന്നി, ആലക്കോട് കെഇഎംഎസ്എച്ചിലെ എസ്. പ്രണവ് എന്നിവരാണ് എറണാകുളത്തിനായി സ്വര്‍ണ കുതിപ്പ് നടത്തിയത്. 48.31 സെക്കന്റ് സമയം കുറിച്ചാണ് സ്വര്‍ണം നേടിയത്. 49 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പാലക്കാട് വെള്ളിയും 50.54 സെക്കന്റില്‍ ഓടിയെത്തി വയനാട് വെങ്കലവും സ്വന്തമാക്കി.
സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ റിലേയില്‍ പാലക്കാടിനെ അട്ടിമറിച്ചാണ് കോട്ടയം സ്വര്‍ണം നേടിയത്. രേഷ്മ (കുറമ്പനാടം എസ്എച്ച്), സൗമ്യ (കുറമ്പനാടം എസ്എച്ച്), അഖില (സികെഎംഎച്ച്എസ് കോരുത്തോട്) ഡൈബി സെബാസ്റ്റിയന് (ഭരണങ്ങാനം സെന്റ് മേരീസ്) എന്നിവരാണ് കോട്ടയത്തിനായി ബാറ്റണേന്തിയത്. 50.29 സെക്കന്റില്‍ ഫിനീഷ് ചെയ്താണ് സ്വര്‍ണം നേടിയത്. 51.34 സമയം കുറിച്ച പാലക്കാട് വെള്ളിയും 51.92 സമയത്തില്‍ ഓടിയെത്തിയ കോഴിക്കോട് വെങ്കലവും നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിനെ അട്ടിമറിച്ചാണ് പാലക്കാട് പൊന്നണിഞ്ഞത്. ആദ്യ ലാപ്പില്‍ ഓടിയ പറളി സ്കൂളിലെ അഞ്ജനയാണ് പാലക്കാടിന് സ്വര്‍ണം നല്കിയ കുതിപ്പിന് തുടക്കമിട്ടത്. മുണ്ടൂര്‍ സ്കൂളിലെ തന്നെ പി.പി. ദര്‍ശന രണ്ടാം ലാപ്പിലും അതേ സ്കൂളിലെ തന്നെ പി.വി. മിനി മൂന്നാം ലാപ്പിലും ബാറ്റണുമായി വ്യക്തമായ മുന്‍തൂക്കം നല്കി. അവസാന ലാപ്പില്‍ കല്ലടി സ്കൂളിലെ അഞ്ജലി ജോണ്സണ് മികച്ച ദൂരത്തില്‍ എതിരാളികളെ പിന്നിലാക്കി പാലാക്കാടിന് റിലേ സ്വര്‍ണം ഉറപ്പാക്കി. 50.63 സെക്കന്റിലാണ് പാലക്കാട് ഫിനീഷ് ചെയ്തത്. വെള്ളി നേടിയ കോഴിക്കോട് 51.49 സെക്കന്റിലും വെങ്കലം നേടിയ ഇടുക്കി 52.10 സെക്കന്റിലും ഫിനീഷ് ചെയ്തു.
സബ്ജൂനിയര് പെണ്‍കുട്ടികളുടെ റിലേയില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് കോഴിക്കോട് സ്വര്‍ണം നേടയത്. കെ.ടി. ആദിത്യ, അപര്‍ണ റോയ്, അലീന ആന്റോ, സൂര്യമോള്‍ ടി. എന്നിവരായിരുന്നു കോഴിക്കോടിനായി ട്രാക്കിലിറങ്ങിയത്. 51.96 സെക്കന്റ് സമയം കുറിച്ചായിരുന്നു വിജയം. വെള്ളി നേടിയ പാലക്കാടിന്റെ താരങ്ങള്‍ 54.30 സെക്കന്റ് സമയം കുറിച്ചു. 54.94 സെക്കന്റില്‍ ഓടിയെത്തിയ തിരുവനന്തപുരത്തിനാണ് വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: