തിരുവനന്തപുരം: അവസാന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിനെത്തിയ പാലക്കാട് പറളി സ്കൂളിന്റെ മുഹമ്മദ് അഫ്സലിന് റെക്കോര്‍ഡിന്റെ തിളക്കം. ഇന്നലെ സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പുതിയ സംസ്ഥാന റെക്കോര്‍ഡും ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനവുമായാണ് പറളിയുടെ അഭിമാന താരമായ അഫ്സല് പൊന്നണിഞ്ഞത്. മീറ്റിന്റെ ആദ്യദിനം 5000 മീറ്ററിലും സ്വര്‍ണ്ണം നേടിയ അഫ്സല് ലക്ഷ്യമിടുന്നത് നാലെണ്ണമാണ്. ഇന്ന് ക്രോസ്കണ്‍ട്രിയിലും 800 മീറ്ററിലും അഫ്സല് ഇറങ്ങും.
ആദ്യ ലാപ്പില്‍ ഇഞ്ചോടിച്ച് പോരാട്ടം നടത്തി എതിരാളികളെ കൊതിപ്പിക്കുക. അവസാന ലാപ്പില്‍ ഉജ്ജ്വലമായ സ്പ്രിന്റ് നടത്തി എതിരാളികളെ മീറ്ററുകളോളം പിന്നിലാക്കി ഫിനിഷ് ചെയ്യുക എന്ന പതിവു തന്ത്രം തന്നെയാണ് അഫ്സല് ഇന്നലെയും ട്രാക്കില്‍ നടത്തിയത്. 3.54.92 സെക്കന്റ് സമയം കുറിച്ചാണ് ഇന്നലെ 1500 മീറ്ററിലെ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. പങ്കെടുത്ത മീറ്റുകളിലെല്ലാം കൈ നിറയെ പൊന്നും വാരിയാണ് പറളി സ്കൂളിന്റെ കായികാധ്യാപകനായ മനോജ് മാഷിന്റെ വത്സലശിഷ്യന്‍ ഇത്തവണയും കളം നിറഞ്ഞത്.
മീറ്റിന്റെ ആദ്യ ദിനത്തില്‍ 5000 മീറ്ററില്‍ അഫ്സല് സ്വര്‍ണം നേടിയിരുന്നു. മീറ്റിന്റെ അവസാന ദിനമായ ഇന്ന് ക്രോസ്കണ്‍ട്രിയിലും 800 മീറ്ററിലും അഫ്സല് ഇറങ്ങുന്നുണ്ട്. 800 മീറ്ററില്‍ റെക്കോര്‍ഡ് തിരുത്തി സ്കൂള്‍ മീറ്റിനോട് വിടപറയുക എന്നതാണ് ഈ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ലക്ഷ്യം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പാലപ്പുറം പുളിക്കലത്ത് മുഹമ്മദ് ബഷീര്‍-ഹസീന ദമ്പതികളുടെ മകനാണ് അഫ്സല്. സഹോദരി സിത്താര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: