ആത്മാവിന്റെ ലോകത്തില്‍ ദുഃഖത്തിനു സ്ഥാനമില്ല. ആത്മസ്വരൂപത്തെ ചിന്തിച്ചപ്പോള്‍ എനിക്കു മനസ്സിലായി ഞാന്‍ കുളമല്ല നദിയാണെന്ന്. നദിയില്‍ പലരും വരുന്നു.
രോഗമുള്ളവരും രോഗമില്ലാത്തവരും വരുന്നു. ചിലര്‍ അതിലെ വെള്ളം കുടിക്കുന്നു. ചിലര്‍ കുളിക്കുന്നു. ചിലര്‍ വസ്ത്രമലക്കുന്നു. ചിലര്‍ അതില്‍ തുപ്പുന്നു. ആരൊക്കെ ഏതൊക്കെവിധം അതിലെ ജലം ഉപയോഗിക്കട്ടെ, നദിക്ക് പ്രശ്നമില്ല. അതൊഴുകിക്കൊണ്ടേയിരിക്കുന്നു.
പൂജയ്ക്കുപയോഗിച്ചാലും കുളിക്കാനുപയോഗിച്ചാലും അതിനു പരിഭവമില്ല. അതെല്ലാവരെയും കഴുകിത്തലോടിക്കൊണ്ട് ഒഴുകുന്നു.
എന്നാല്‍ കുളമങ്ങനെയല്ല. അതിലെ വെള്ളം കെട്ടിനിന്നു ദുഷിക്കുന്നു. അതില്‍നിന്നും ചീത്തമണം മാത്രമേ വരികയുള്ളൂ. ഇതോര്‍ത്തപ്പോള്‍ എനിക്കു നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ക്കും അനുഭവിക്കുവാന്‍ ഇടയായ സ്നേഹത്തിനും എന്നില്‍ യാതൊരു വികാരവും സൃഷ്ടിക്കുവാന്‍ കഴിഞ്ഞില്ല.
അതൊന്നും അത്ര ഗൗരവമുള്ളതായി തോന്നിയില്ല. ഞാന്‍ ശരീരമെന്നു ചിന്തിക്കുമ്പോഴാണു ദുഃഖം. പക്ഷേ, ആത്മാവിന്റെ തലത്തില്‍ ഈ ദുഃഖത്തിനു സ്ഥാനമില്ല. ആരും എന്നില്‍നിന്നു ഭിന്നമല്ല. മറ്റുള്ളവരുടെ കുറവ് എന്റെ കുറവായി തോന്നി. അതിനാല്‍ ഒന്നും ഒരു പീഡനമായി തോന്നിയില്ല. അവര്‍ ഈ വൃക്ഷത്തില്‍ ചെളിവാരി എറിഞ്ഞു. പക്ഷേ, അത് എനിക്കു വളമായി മാറി. എല്ലാം നല്ലതിനു വേണ്ടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: