പാലാ: നഗരത്തില്‍ മദ്യപാനികളുടെ അഴിഞ്ഞാട്ടം നഗരവാസികളുടെയും വ്യാപാരികളുടെയും സ്വസ്തത കെടുത്തുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഭിക്ഷാടനത്തിനും മറ്റുമായി എത്തി നഗരത്തില്‍ തമ്പടിച്ചിരിക്കുന്നവര്‍, നടപ്പാതകള്‍ കൈയ്യടക്കി വിവിധ കൈത്തൊഴിലുകള്‍ ചെയ്യുന്നവര്‍, തൊഴില്‍ തേടി നടക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരാണ് ഇതില്‍ കൂടുതലും. പോലീസിന്റെയും നഗരസഭാ അധികൃതരുടെയും അനാസ്ഥയാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്.
മദ്യപിച്ച് വിവസ്ത്രരായി നടപ്പാതകളിലും വഴിയോരങ്ങളിലും കിടക്കുന്ന സംഭവങ്ങളും നാടോടികളായി എത്തി നഗരത്തില്‍ തമ്പടിക്കുന്നവര്‍ സ്ത്രീകളടക്കം മദ്യപിച്ച് തമ്മില്‍ തല്ലും അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കുന്നതും നഗരക്കാഴ്ചകളില്‍ പതിവായിട്ടുണ്ട്. സ്തീകളും വിദ്യാര്‍ത്ഥിനികളുമടങ്ങുന്ന യാത്രക്കാര്‍ കടന്നു പോകുന്ന സമയങ്ങളില്‍ പോലും മദ്യപിച്ച് ദിഗംബരന്മാരായി വഴിയോരങ്ങളില്‍ കിടക്കുന്നത് ഇപ്പോള്‍ നഗരത്തിന്റെ പതിവ് കാഴ്ചകളാണ്. വ്യാപാരസ്ഥാപനങ്ങളുടെ മുന്നില്‍ ഈ അവസ്ഥയില്‍ മദ്യപരുടെ ശല്യം വ്യാപാര സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ട്. പോലീസിനും ബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: