തിരുവനന്തപുരം നഗരം ഇന്നുമുതല്‍ ഒരു ഉത്സവത്തിന് വേദിയാകുകയാണ്. എല്ലാ വര്‍ഷവും കൃത്യമായി നടക്കാറുള്ള സാംസ്കാരികോത്സവം. കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രോത്സവം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നല്ല സിനിമകള്‍ അനന്തപുരിയുടെ തിരുമുറ്റത്ത് സമ്മേളിക്കുന്നു.
ഇന്നുമുതല്‍ എട്ടു ദിനങ്ങളില്‍ വെള്ളിത്തിരയുടെ വിസ്മയക്കാഴ്ചകളാണ് അരങ്ങേറുന്നത്. കേരളത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്ന് നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ തിരുവനന്തപുരത്തേക്കെത്തുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരും തങ്ങളുടെ സിനിമകളുമായി എത്തുന്നു. അവരെല്ലാം ചേര്‍ന്ന് തീയറ്ററുകളില്‍ നിന്ന് തീയറ്ററുകളിലേക്ക് തീര്‍ത്ഥാടനം നടത്തുകയാണ്.
പത്തൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രോത്സവമാണ് ഇന്നുമുതല്‍ തിരുവനന്തപുരത്തിന്റെ വിവിധ വെള്ളിത്തിരകളില്‍ അരങ്ങേറുക. കേരളാ സര്‍ക്കാരിനു കീഴില്‍ ചലച്ചിത്ര അക്കാദമിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. 1994ലാണ് കേരളാരാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങുന്നത്. ലോകരാജ്യങ്ങളിലെ നല്ല സിനിമകള്‍ കാണാനുള്ള അവസരം ചലച്ചിത്രാസ്വാദകന് നല്‍കുകയായിരുന്നു ലക്ഷ്യം. അതോടൊപ്പം ലോകത്തെ വിവിധ സംസ്കാരങ്ങളെയും ജനങ്ങളെയും അടുത്തറിയാനുള്ള മാര്‍ഗ്ഗമായും ചലച്ചിത്രങ്ങളെ ഉപയോഗിക്കാമെന്ന തിരിച്ചറിവുമുണ്ടായി. മേള പത്തൊന്‍പതാം വയസ്സിലെത്തുമ്പോള്‍ ആ തിരിച്ചറിവിനു ഫലമുണ്ടായി എന്നു വേണം കരുതാന്‍. അത്രയ്ക്ക് ജനകീയവും ജനസമ്മതിയും തിരുവനന്തപുരം രാജ്യാന്തരചലച്ചിത്രോത്സവം ആര്‍ജ്ജിച്ചു കഴിഞ്ഞു. ലോകത്തിലെ തന്നെ നല്ല ചലച്ചിത്രമേളകളുടെ പട്ടികയില്‍ ഇന്ന് തിരുവനന്തപുരത്തെ ചലച്ചിത്രോത്സവമുണ്ട്.
നിരവധി പ്രതിസന്ധികളും എതിരഭിപ്രായങ്ങളുമെല്ലാം ചലച്ചിത്രോത്സവ നടത്തിപ്പില്‍ ഉണ്ടാകാറുണ്ട്. ഇത്തവണയും തുടക്കത്തില്‍ തന്നെ അതെല്ലാം ഉണ്ടായി. ആരാണ് വലുതെന്ന തര്‍ക്കമായിരുന്നു കൂടുതലും. മേള നടത്തിപ്പില്‍ ഒട്ടും പാളിച്ചയുണ്ടാകില്ലെന്ന് പറയാനാകില്ല. എന്നാല്‍ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുന്നത് തിരുത്താന്‍ സംഘാടകര്ക്കാകണം. പാളിച്ചകളെ വിമര്‍ശിക്കുന്നവരെയും വിളിച്ചുപറയുന്നവരെയും ശത്രുക്കളായി കാണുകയുമരുത്. കഴിഞ്ഞ വര്‍ഷം മേളനടത്തിപ്പിലുണ്ടായ പാളിച്ചകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സിനിമകാണാനും ചര്‍ച്ചചെയ്യാനുമുള്ള വേദിയെ മുദ്രാവാക്യങ്ങള്‍ മുഴക്കാനുള്ള സമരഭൂമിയാക്കുന്നത് പതിവാക്കിയിട്ടുണ്ട്.
പരിസ്ഥിതി പ്രശ്നങ്ങള്‍ മുതല്‍ തീവ്രവാദ കേസില്‍ ജയിലില്‍ കിടക്കുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ മോചനക്കാര്യം വരെ ചലച്ചിത്രോത്സവ വേദിയില്‍ ചര്‍ച്ചചെയ്യാനായി വരുന്നവരുണ്ട്. അവരൊന്നും സിനിമയുടെ സുഹൃത്തുക്കളല്ല. സിനിമ കാണാനുമല്ല അത്തരക്കാരെത്തുന്നത്. പ്രതിഷേധങ്ങള്‍ നല്ലതാണ്. പ്രതിഷേധിച്ചാല്‍ മാത്രമേ തെറ്റുകള്‍ തിരുത്തപ്പെടുകയുള്ളൂ. എന്നാല്‍ പ്രതിഷേധിക്കാന്‍ വേണ്ടിമാത്രം ചലച്ചിത്രമേളയ്ക്കെത്തുന്ന കൂട്ടര് നല്ല സിനിമയ്ക്കു വേണ്ടിയല്ല നിലനില്‍ക്കുന്നതെന്ന് പറയേണ്ടിവരുന്നതിനെ തെറ്റുപറയാന്‍ കഴിയില്ല. ഒരു സിനിമയും കാണാതെ, സിനിമയുമായി ബന്ധപ്പെട്ട ഒന്നിലും പങ്കെടുക്കാതെ മനസ്സിലും തലച്ചോറിലും ലഹരിനിറച്ച് തീയറ്ററിനുമുന്നില്‍ നിന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കാന്‍ വേണ്ടിമാത്രമെത്തുന്നവരെ വിലക്കേണ്ടതു തന്നെയാണ്.
ചലച്ചിത്രോത്സവം അക്ഷരാര്‍ത്ഥത്തില്‍ ചലച്ചിത്രങ്ങളുടെ ഉത്സവം തന്നെയാകണം. സിനിമയും സിനിമയെക്കുറിച്ചുള്ളതും അതിലൂടെ സമൂഹത്തിന്റെ പ്രശ്നങ്ങളുമാകണം ചലച്ചിത്രോത്സവത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതിനുള്ള സര്‍ക്കാരിന്റെ നല്ല നടപടികള്‍ക്ക് സിനിമയെ സ്നേഹിക്കുന്ന, നല്ല സിനിമകള്‍ക്കുവേണ്ടി ശബ്ദിക്കുന്നവരുടെ പിന്തുണയുണ്ടാകണം. അപ്പോള്‍ മാത്രമേ ചലച്ചിത്രോത്സവങ്ങള്‍ വിജയിക്കുകയുള്ളൂ.
ചലച്ചിത്രോത്സവം വിജയിപ്പിക്കാന്‍ പ്രേക്ഷക സഹകരണത്തോടൊപ്പം സംഘാടകരുടെ ഇടപെടലും സഹകരണവും പ്രധാനമാണ്. വ്യത്യസ്ത സ്വഭാവക്കാരായ പതിനായിരത്തിലധികം പ്രേക്ഷകരാണ് സിനിമ കാണാന്‍ തിരുവനന്തപുരത്തെത്തുന്നത്. അവര്‍ക്ക് പല പ്രശ്നങ്ങളുമുണ്ടാകും. സിനിമയെപ്പറ്റിയും സംഘാടനത്തെപ്പെറ്റിയും പരാതികളുമുണ്ടാകും. അതെല്ലാം ക്ഷമയോടെ കേള്‍ക്കാനും പരിഹരിക്കാനുമുള്ള മനസ്സുണ്ടാകുകയാണ് വേണ്ടത്.
തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ ഇത്തവണ മുതല്‍ ഏര്‍പ്പെടുത്തിയ റിസര്വ്വേഷന് സംവിധാനം എത്രത്തോളം പ്രായോഗികമാണെന്ന് ചിന്തിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ബാല്‍ക്കണി സീറ്റുകള്‍ മാത്രമാണ് മുന്‍കൂട്ടി ബുക്കു ചെയ്യാമായിരുന്നത്. മറ്റിടങ്ങളില്‍ പ്രതിനിധികള്‍ക്ക് കയറാമായിരുന്നു. നിലത്തിരുന്നും വശങ്ങളില് നിന്നുമൊക്കെ സിനിമകാണാമായിരുന്നു. എന്നാല്‍ ഇത്തവണ അതിനെല്ലാം നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് സംഘര്‍ഷ സാധ്യത വര്‍ദ്ധിപ്പിക്കും. മുഴുവന്‍ സീറ്റുകളും റിസര്വ്വേഷന് സംവിധാനത്തിലാക്കിയത് സിനിമയെ ആഘോഷമായി സമീപിക്കുന്ന സാധാരണ പ്രേക്ഷകന് ബുദ്ധിമുട്ടുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. റിസര്‍വ്വ് ചെയ്യാത്തവര്ക്കാര്ക്കും സിനിമ കാണാന്‍ കഴിയില്ല.
നിരവധി രാജ്യങ്ങളില്‍ നിന്നുള്ള 140 ഓളം ചലച്ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്രോത്സവത്തിലെത്തുന്നത്. ലോകം തിരുവനന്തപുരത്തെ വെള്ളിത്തിരകളിലേക്ക് ചുരുങ്ങൂന്നു. ആഫ്രിക്കയുടെയും അറബ് രാജ്യങ്ങളുടെയും ലാറ്റിനമേരിക്കയുടെയുമെല്ലാം സംസ്കാരവും സാമൂഹ്യ ജീവിതവും സിനിമയിലൂടെ അടുത്തറിയാനാകും. വിവിധ വിഭാഗങ്ങളായാണ് ചിത്രങ്ങളുടെ പ്രദര്‍ശനം.
ബോസ്നിയന്‍ സംവിധായകന് ദാനിസ് ടണോവിക്, ജന്മം കൊണ്ട് ഇസ്രായേലിയാണെങ്കിലും സ്വയം പാലസ്തീന്കാരനായി വിശേഷിപ്പിച്ച ഹണി അബു ആസാദ്, ജാപ്പനീസ് സംവിധായിക നവോമി കവാസെ എന്നിവരുടെ ചിത്രങ്ങളാണ് കണ്ടംപററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അമേരിക്കന്‍ നടനും സംവിധായകനുമായ ബസ്റ്റര്‍ കീറ്റന്‍, ഹങ്കേറിയന്‍ സംവിധായകന് മിക്കലോസ് ജാന്‍സ്കോ എന്നിവരുടെ ചിത്രങ്ങള്‍ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ജീവിതത്തിന്റെ വ്യത്യസ്ത കാഴ്ചകളും ഭാവങ്ങളും പ്രേക്ഷകരിലെത്തിക്കുന്ന അഞ്ച് ജൂറി ചിത്രങ്ങളാണ് ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജൂറി ചെയര്മാന് ഷീ ഫെയ് സംവിധാനം ചെയ്ത ‘ഓയില്‍ മേക്കേഴ്സ് ഫാമിലി’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
മേളയുടെ പ്രധാന ആകര്‍ഷക ഇനമായ മത്സരവിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളും വിദേശഭാഷാ ചിത്രങ്ങളും ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പി.ശേഷാദ്രി സംവിധാനം ചെയ്ത ‘ഡിസംബര്‍ 1’, ദേവാശിഷ് മഹീജയുടെ ‘ഊംഗ’, സജിന്‍ബാബുവിന്റെ ‘അസ്തമയം വരെ’, സിദ്ദാര്‍ഥ്ശിവയുടെ ‘സഹീര്‍’ എന്നീ ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഏഴ് ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഉണ്ടാകും. ’89’, ‘ഏക് ഹസ്സാര് കി നോട്ട്’, ‘ബ്ളെമിഷ്ഡ് ലൈറ്റ്’, ഗൗര്‍ഹരിഡസ്താന്‍ ദി ഫ്രീഡം ഫയല്‍, മിത്ത് ഓഫ് ക്ലിയോപാട്ര’, ‘പന്നയ്യാറും പദ്മിനിയും’, ദി ടെയ്ല് ഓഫ് നയന ചംമ്പ’ എന്നിവയാണ് ചിത്രങ്ങള്‍. ലോകസിനിമാവിഭാഗത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 37 രാജ്യങ്ങളില്‍ നിന്നായി 60 ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. തീവ്രചിന്തയിലൂടെയും ശക്തമായ ആഖ്യാനത്തിലൂടെയും മലയാളിക്ക് പ്രിയങ്കരനായ ദക്ഷിണകൊറിയന്‍ സംവിധായകന് കിംകി ഡുക്കിന്റെ ‘വണ്‍ ഓണ്‍ വണ്‍’ എന്ന ചിത്രം മേളയെ ആകര്ഷകമാക്കാനെത്തുന്നുണ്ട്.
വേള്‍ഡ് പ്രിമിയര്‍ വിഭാഗത്തിലൂടെ ഏഴു ചലച്ചിത്രങ്ങള്‍ മേളയില്‍ റിലീസ് ചെയ്യപ്പെടും. ഇതില്‍ അഞ്ചെണ്ണം മലയാളചിത്രങ്ങളാണ്. ബംഗാളി, ഹിന്ദി ഭാഷയിലുള്ളവയാണ് മറ്റു രണ്ട് ചിത്രങ്ങള്‍. 89, മിത്ത് ഓഫ് ക്ലിയോപാട്ര, ജലാംശം, ആലിഫ്, ഒരാള്‍പൊക്കം, വിദൂഷകന്, കാല്റ്റണ് ടവേഴ്സ് എന്നിവയാണ് മേളയിലൂടെ പ്രേക്ഷകരുടെ മുന്നില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍. ചലച്ചിത്രമേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന് മാര്‍ക്കോ ബല്ലോക്കിയോയ്ക്ക് നല്‍കും. നിരവധി മേളകളിലൂടെ പ്രേക്ഷകശ്രദ്ധനേടിയ ഇദ്ദേഹത്തെ നാലാം തവണയാണ് മേളയില്‍ ആദരിക്കുന്നത്.
നല്ല സിനിമയ്ക്കായുള്ള തീര്‍ത്ഥാടനം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്. നല്ല സിനിമയെ തിരിച്ചറിയുക എന്നാല്‍ നല്ല സംസ്കാരത്തെയും ജീവിതത്തെയും തിരിച്ചറിയുകയെന്നാണ്. ഹൃദയത്തില്‍ ആര്‍ദ്രതയും കരുണയും കാത്തു സൂക്ഷിക്കുന്നവര്‍ക്കേ നല്ല ആസ്വാദകരാകാനും കഴിയൂ. ഓരോ ചലച്ചിത്രോത്സവവും ഓരോ അനുഭവമാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്.
ആ അനുഭവത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ അടുത്ത ചലച്ചിത്രോത്സവവും കടന്ന് കാലങ്ങളോളം മനസ്സില്‍ നിറയും. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തുന്നവരും അത്തരം ഓര്‍മ്മകളുടെ വേലിയേറ്റം മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. മുമ്പു കണ്ട്, മനസ്സില്‍ തറച്ച സിനിമകള്‍. മുമ്പത്തെ വെള്ളിത്തിരക്കാഴ്ചയില്‍ മനസ്സില്‍ നിന്ന് മായാതെ നില്ക്കുന്ന ഭംഗികള്‍. അനുഭവങ്ങളുടെ അയവെട്ടല്‍ കൂടിയാണ് ഓരോ ചലച്ചിത്രോത്സവവും. രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തുന്ന പതിനായിരത്തിലധികം പ്രതിനിധികളില്‍ നല്ല സിനിമകളെക്കുറിച്ചുള്ള ബോധമുണര്‍ത്താന്‍ ഈ തീര്‍ത്ഥാടനത്തിനു കഴിയട്ടെ. ഇനി സിനിമ മാത്രം മതി, നമുക്ക് നല്ല സിനിമ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: