കൊച്ചി: ബ്രോഡ്വേ മാര്‍ക്കറ്റ് റോഡില്‍ തുണി മൊത്ത വ്യാപാര സ്ഥാപനത്തിനു തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. പ്രാഥമിക വിലയിരുത്തലില്‍ എട്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഗോപാല പ്രഭു റോഡില്‍ മോഹന്ടെക്സ്റ്റയില്സിലാണ് ഇന്നലെ ഉച്ചക്ക് 12ഓടെ തീപടര്‍ന്നു പിടിച്ചത്. അര മണിക്കൂറോളം പരിഭ്രാന്തി പരത്തിയ അഗ്നിബാധ 12.30 നോടെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.
തുണികളുടെ സ്റ്റോക്ക് സൂക്ഷിച്ചിരുന്ന സ്ഥാപനത്തിന്റെ മൂന്നാം നിലയിലെ ടെറസിലെ താല്‍ക്കാലിക ഷെഡില്‍ നിന്നുമാണ് തീ പടര്‍ന്നത്. ഇവിടെ ഉണ്ടായിരുന്ന ഇന്‍വര്‍ട്ടറില്‍ നിന്നും ജനറേറ്ററിലേക്കുള്ള വയര്‍ ഷോര്‍ട്ട് ആയതാണ് അകപടകാരണമെന്നു കരുതുന്നു. ഷെഡില്‍ സൂക്ഷിച്ചിരുന്ന തുണിക്കെട്ടുകള്‍ കൂട്ടത്തോടെ കത്തി നശിച്ചു. സ്ഥാപനത്തിന്റെ മുന്‍ഭാഗത്തും വശത്തും സ്ഥാപിച്ചിരുന്ന ഫഌക്സ് ബോര്‍ഡുകളും അഗ്നിക്കിരയായി. ടെറസില്‍ നിന്നും ഒരാള്‍ പൊക്കത്തില്‍ അഗ്നി ഉയര്‍ന്നു പൊങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഫഌക്സ് ബോര്‍ഡുകള്‍ കത്തി താഴേക്ക് പതിച്ചതോടെ റോഡരികിലും തീ പടര്‍ന്നു. സ്ഥാപനത്തിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. ആറു മുതല്‍ എട്ട് ലക്ഷം രൂപ വരെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് അറിയിച്ചു. ഫയര്‍ഫോഴ്സിന്റെ ക്ലബ് റോഡ് യൂണിറ്റും ഗാന്ധി നഗര്‍ യൂണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഥാപനത്തിനുള്ളിലേക്കും സമീപത്തെ സ്ഥാപനങ്ങളിലേക്കും തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: