ന്യൂദല്‍ഹി: രാജ്യതലസ്ഥാനം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടമായിട്ട് നാളേറായി. പൊലീസിനെ നോക്കുകുത്തിയാക്കി സ്ത്രീത്വത്തെ പിച്ചുചീന്തുന്ന ക്രിമിനലുകള്‍ അരങ്ങുവാഴുന്നു. ഈ സാഹചര്യത്തില്‍ ചെറു നിരീക്ഷണ വിമാനങ്ങളുടെ വിന്യാസത്തിലൂടെ വനിതകള്‍ക്ക് പൂര്‍ണ സംരക്ഷണമേകാന്‍ ദല്‍ഹി പോലീസ് ഒരുങ്ങുന്നു.27കാരിയെ യൂബര്‍ ടാക്സി ഡ്രൈവര്‍ ബലാത്സംഗം ചെയ്തതാണ് സത്വര നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത്.
ഇരുട്ടിന്റെ മറവില്‍ പതിയിരിക്കുന്ന അക്രമികളെ തെരഞ്ഞുപിടിക്കാനും കുറ്റവാളികളുടെ താവളങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്താനും തെര്‍മല്‍ ഇമേജിങ് കാമറകള്‍ ഘടിപ്പിച്ച മിനി ഡ്രോണുകള്‍ (ആളില്ലാ ചെറു വിമാനങ്ങള്‍) ഉപയോഗിക്കുന്നതാണ് നൂതന പദ്ധതി.
പ്രശ്നബാധിതമായ വടക്കന്‍ ദല്‍ഹിയില്‍ ഇതാദ്യം നടപ്പാക്കും. അടുത്തമാസം ആരംഭിക്കുന്ന പദ്ധതി വിജകരമായാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. 200 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ഡ്രോണുകള്‍ മൂന്നു മുതല്‍ നാലു കിലോ മീറ്റര്‍ പരിധിയില്‍ വരെ കണ്ണോടിക്കും. ഒരു ഡ്രോണിന്റെ നിരിക്ഷണ പരിധിയില്‍ മറ്റൊരെണ്ണം കടന്നു വരാതിരിക്കാനുള്ള സംവിധാനമുണ്ടാവും. ഡ്രോണുകള്‍ക്കൊപ്പം സിസിടിവിയും ചേരുമ്പോള്‍ എല്ലായിടവും കാമറക്കണ്ണുകള്ക്കു കീഴില്‍ വരുന്ന ആദ്യ ജില്ലയാകും വടക്കന്‍ ദല്‍ഹി.
എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണ്ണറുടെ വസതി, നിയസഭാ മന്ദിരം, ചരിത്രപ്രാധാന്യമുള്ള മെറ്റ്കാഫെ ഹൗസ് എന്നിവിടങ്ങളെ ഡ്രോണ്‍ നിരീക്ഷണങ്ങളില്‍ നിന്ന് ഒഴിവാക്കും. വടക്കന്‍ ദല്‍ഹിയില്‍ യമുനാ തടത്തിലെ ദുര്‍ഗ, ഗണപതി വിഗ്രഹ നിമജ്ജന വേളയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചുള്ള പുതിയ പരീക്ഷണം വിജയിച്ചാല്‍ ദല്‍ഹിയില്‍ ഏതുനേരത്തും സ്ത്രീകള്‍ക്ക് സധൈര്യം സഞ്ചരിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: