തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ദിവസം തന്നെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം താളം തെറ്റി. തലേ ദിവസം റിസര്‍വ്വ് ചെയ്താലെ സിനിമ കാണാനാകൂ എന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഉച്ചക്ക് 12 മണിയോടെയാണ് ചലച്ചിത്രോത്സവത്തിന്റെ വെബ്സൈറ്റില്‍ റിസര്‍വേഷനുള്ള സൗകര്യം തയ്യാറായത്.
ഉദ്ഘാടന ദിവസം രാവിലെ എട്ട് മണി മുതല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതനുസരിച്ച് രാവിലെ എട്ട് മണി മുതല്‍ തന്നെ കൈരളി തീയറ്ററിനുമുന്നില്‍ സിനിമ റിസര്‍വേഷന്‍ ചെയ്യാനെത്തുന്നവരുടെ നീണ്ട ക്യൂ കാണാമായിരുന്നു. ചലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 10 തീയറ്ററിലേക്കുള്ള റിസര്‍വേഷനാണ് കൈരളി തീയറ്ററില്‍ നിന്നും ലഭിക്കേണ്ടത്. നൂറുകണക്കിനു പേരാണ് ഇവിടെ സീറ്റു റിസര്‍വ് ചെയ്യാന്‍ ക്യൂവായി നില്‍ക്കുന്നത്.
പതിവില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ദിവസം ഒരു ചിത്രം മാത്രമേ പ്രദര്‍ശിപ്പിക്കുന്നുള്ളു. ഇറാന് റിക്ലിങ്സ് സംവിധാനം ചെയ്ത ഡാന്‍സിംഗ് അറബ്സ് എന്ന ചിത്രമാണ് ഉദ്ഘാടന ചിത്രം. ഡിസംബര്‍ 13 നുള്ള ചിത്രങ്ങള്‍ക്ക് ഡിസംബര്‍ 12 ന് തന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യണം എന്നാണ് സംഘാടകര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
എല്ലാ സിനിമകള്‍ക്കും ഒരു ദിവസം മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഒരു ദിവസം മൂന്ന് സിനിമില്‍ കൂടുതല്‍ ബുക്ക് ചെയ്യാനും കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: