ന്യൂദല്‍ഹി : കല്‍ക്കരിക്കേസില്‍ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി മധുകോഡ, മുന്‍ ചീഫ് സെക്രട്ടറി അശോക് കുമാര്‍ ബസു എന്നിവര്‍ അടക്കം എട്ടുപേര്‍ക്കെതിരെ സിബിഐ ചാര്‍ജ്ഷീറ്റ് തയ്യാറാക്കി.
കേസ് പരിഗണിക്കുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ഭാരത് പരഷറിന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണസംഘം ഇവര്‍ക്കെതിരെ ചാര്‍ജ്ഷീറ്റ് തയ്യാറാക്കിയത്.
കല്‍ക്കരിക്കേസില്‍ ഇവര്‍ക്ക് പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സിബിഐ കണ്ടെത്തിയിരുന്നു. കോഡ, ബസു എന്നിവരെകൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ബസന്ത് കുമാര്‍ ഭട്ടാചാര്യ, ബിപിന്‍ ബിഹാരി സിങ് എന്നിവര്‍ക്കെതിരേയും സിബിഐ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. ഇതു കൂടാതെ വിനി അയേണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് ഡയറക്ടര്‍ വൈഭലവ് തുല്‍സ്യാന്‍, വിജയ് ജോഷി എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് പ്രമുഖര്‍.
ഐപിസി സെക്ഷന്‍ 120 ബി കുറ്റകരമായ ഗൂഢാലോചന, 420 വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2012 സെപ്തംബറില്‍ കല്‍ക്കരിക്കേസില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതാണ്.
കേസില്‍ പുതിയതായി എട്ടുപേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വി. കെ. ശര്‍മ്മ അറിയിച്ചു. സിങ്ങും ഭട്ടാചാര്യയും നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയതിനാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇതില്‍ കാലതാമസമുണ്ടായതാണ് കുറ്റപത്രം തയ്യറാക്കാന്‍ വൈകിയതെന്നും ശര്‍മ്മ പറഞ്ഞു. കേസ് ഡിസംബര്‍ 22ന് കോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: