കരുനാഗപ്പള്ളി: മകന് ഓടിച്ച ബൈക്കിന് പിറകിലിരുന്ന് സഞ്ചരിച്ച വീട്ടമ്മയെ കാറില്‍ എത്തിയ സംഘം ബൈക്കിന് പിറകില്‍ ഇടിച്ച് കൊലപ്പെടുത്തിയതായി പരാതി. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിറകില്‍ ഇടിച്ച് വീട്ടമ്മയെ തെറിപ്പിച്ച് റോഡില്‍ ഇട്ടശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി.
കുലശേഖരപുരം നീലിക്കുളം വയ്യാവീട്ടില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഷീല (56) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മകന് അനീഷ് (26) പരിക്കുകളോടെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച വീട്ടമ്മയുടെ അയല്‍വാസി നീലിക്കുളം ചെമ്പന്ശ്ശേരില് അനിരുദ്ധന് ഓടിച്ചിരുന്ന ടവേര ഗോഡന് കാറാണ് ബൈക്കിന് പിറകില്‍ ഇടിച്ച് സഹോദരിയെ കൊന്നതെന്ന് സഹോദരന് ശശി കരുനാഗപ്പള്ളി പോലീസിന് മൊഴി നല്കി. കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നതായും പറയുന്നു.
കെഎല്‍ 23 എ 3456 ടവേര കാറിലാണ് അക്രമികള്‍ വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ച് റോഡില്‍ ഇട്ടശേഷം നിര്‍ത്താതെ ഓടിച്ചുപോയതെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴിനല്‍കി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാര്‍കയറ്റി ഇടിച്ച് റോഡില്‍ ഇട്ടശേഷം കാര്‍ പിറകോട്ട് എടുത്ത് തലയിലേക്ക് കയറ്റിയാണ് കൊന്നത്. ഒരുവര്‍ഷം മുമ്പ് ചെമ്പന്ശ്ശേരില് അനിരുദ്ധന്റെ സഹോദരി ഷിജി ഗള്‍ഫില്‍ തൂങ്ങിമരിച്ചിരുന്നു. ഭര്‍ത്താവ് ഹരിപ്പാട് സ്വദേശിക്കൊപ്പം ഗള്‍ഫില്‍ താമസിക്കുമ്പോഴാണ് തൂങ്ങിമരണം നടന്നത്.
ഇപ്പോള്‍ മരിച്ച വീട്ടമ്മയുടെ മൂത്തമകന് അരുണ്‍ ഷിജിയെ സ്നേഹം നടിച്ച് നഗ്നചിത്രങ്ങള്‍ എടുത്ത് യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും വാങ്ങിയിരുന്നതായും വീണ്ടും ഭീഷണിപ്പെടുത്തിയതോടെ മനംനൊന്ത് യുവതി തൂങ്ങിമരിക്കുകയായിരുന്നുവെന്നും പറഞ്ഞ് യുവതിയുടെ ബന്ധുക്കള്‍ കരുനാഗപ്പള്ളി പോലീസില്‍ കേസ് കൊടുത്തിരുന്നു.
പ്രസ്തുത കേസ് കോടതിയില്‍ നടന്നുവരുന്നു. പ്രതി അരുണ്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ബാംഗ്ലൂരില്‍ എംഎസ്സി നഴ്സിംഗിനു പഠിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: