ന്യൂദല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമുല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ കായികഗതാഗത വകുപ്പ് മന്ത്രിയുമായ മദന്‍ മിത്രയെ സി.ബി.ഐ അറസ്റ്റു ചെയ്തു. അദ്ദേഹത്തെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റു.
നവംബര്‍ 15ന് മദന്‍ മിത്രയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാള്‍ ഒഴിവാകുകയായിരുന്നു.
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്കിലെ സി.ജി.ഒ കോംപ്ലക്സിലെ സി.ബി.ഐ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. ചികിത്സയിലായരുന്ന മദന്‍ മിത്ര നവംബര്‍ അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമ്മതം അറിയിച്ചു.
ഇതേതുടര്‍ന്നാണ് മദന്‍ മിത്രയെ ഇന്ന് സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുന്ന സി.ബി.ഐ ഓഫീസിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ സി.ബി.ഐയുടെ കസ്റ്റഡിയിലുള്ള ശാരദ ഗ്രൂപ്പ് ചെയര്മാന് സുദീപ്താ സെന്നിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മദന്‍ മിത്രയെ ചോദ്യം ചെയതത്.
ശാരദ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് തൃണമുല്‍ എം.പിമാരായ കുനാല്‍ ഘോഷ്, ശ്രിഞ്ജയ് ബോസ് എന്നിവരും തൃണമുല്‍ വൈസ് പ്രസിഡന്റ് രജത് മജുംദാറും ഇപ്പോള്‍ സി.ബി.ഐയുടെ കസ്റ്റഡിയിലാണ്.
മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് മദന്‍ മിത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: