തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് നിയമസഭ സ്തംഭിച്ചു. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി സഭയിലെത്തിയ പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ തന്നെ ബഹളം തുടങ്ങി.
തുടര്‍ന്ന് ചോദ്യോത്തരവേള ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന് നിറുത്തിവച്ചു. തുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് ശൂന്യവേളയ്ക്കായി സഭ വീണ്ടും ചേര്‍ന്നപ്പോള്‍ അടിയന്തരപ്രമേയമായി വിഷയം ഉന്നയിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടര്‍ന്നു.
സ്പീക്കറുടെ ഡയസിനടു ത്തെത്തി ബഹളം വച്ച പ്രതിപക്ഷം മാണി രാജിവയ്ക്കണമെന്ന പ്ലക്കാര്‍ഡ് ചേംബറിലേക്ക് വലിച്ചെറിഞ്ഞു. മുദ്രാവാക്യം വിളികളോടെ ബഹളം വച്ച പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തി.
മന്ത്രി മാണിക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാമോ എന്ന് മാത്രമാണ് വിജിലന്‍സ് ഇപ്പോള്‍ പരിശോധിച്ചത്. ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിച്ചിട്ടില്ല. മാണി കുറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. അതിനാല്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. എന്നാല്‍ മന്ത്രിക്കെതിരെ കേസെടുത്ത സ്ഥിതിക്ക് തുടരന്വേഷണം നടക്കുമ്പോള്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് കേസിനെ സ്വാധീനിക്കാനാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയ കെ. സുരേഷ് കുറുപ്പ് ആരോപിച്ചു.
ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് പറഞ്ഞ മാണി അതിന് പിന്നില്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മാണിയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മൂന്ന് തരത്തിലാണ് പ്രതികരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒരു ഗൂഢാലോചനയുമില്ലെന്നും മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. എന്നാല്‍ ആരോപണങ്ങള്‍ അവാസ്തവമാണെന്നും അത് നിഷേധിക്കുന്നുവെന്നും ഒറ്റവരി പ്രതികരണം മാത്രമാണ് മാണി നടത്തിയത്.
ബാറുടമകളില്‍ നിന്ന് കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തിയ സ്ഥിതിക്ക് മാണി ഇപ്പോള്‍ തന്നെ രാജിവയ്ക്കണം. ഇല്ലെങ്കില്‍ മാണിയെ പുറത്താക്കണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. മാണിയെ രാജിവയ്പ്പിച്ച് സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ അന്വേഷണത്തിന് തയാറാകുന്നതിന് പകരം ജനത്തെ ധിക്കരിച്ച് ഏറെനാള്‍ മുന്നോട്ട് പോകാനാവില്ലെന്നും വിഎസ് ഓര്‍മിപ്പിച്ചു.
സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സഭയില്‍ കുത്തിയിരിക്കുകയാണെന്ന് വിഎസ് പ്രഖ്യാപിച്ചതോടെ ബാനറുകളുമേന്തി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് നീങ്ങി. മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള ബാനര്‍ സ്പീക്കറുടെ ഡയസിന് മുകളില്‍ ഉയര്‍ത്തിവച്ച പ്രതിപക്ഷം ഡയസിലേക്ക് പ്ലക്കാര്‍ഡും ബാനറും വലിച്ചിട്ടു. പ്രതിപക്ഷ ബഹളത്തി നിടയിലും ഡെപ്യൂട്ടി സ്പീക്കര്‍ മറ്റ് നടപടിക്രമങ്ങളിലേക്ക് കടന്നു. റിപ്പോര്‍ട്ട് സമര്‍പ്പണത്തിനായി അദ്ദേഹം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം ഉച്ചത്തിലാക്കി. ഒടുവില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ അവസാനിപ്പിച്ച് സഭ പിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: