തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കെ.എം. മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തതിന്റെ പേരില്‍ മാത്രം മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ല എന്നത് യുഡിഎഫിന്റെ കൂട്ടായ തീരുമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഇത് മുഖ്യമന്ത്രിയുടെ കൂടി തീരുമാനമാണ്.
ഒരു ഡ്രൈവര്‍ ആരോപണമുന്നയിച്ചതിന്റെ പേരില്‍ രാജിവയ്ക്കാനാണെങ്കില് സ്ഥിതി എന്താവും. പ്രതിപക്ഷ എംഎല്‍എക്കെതിരെ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആരോപണമുന്നയിച്ചതിന്റെ പേരില്‍ രാജിവച്ചിട്ടുണ്ടോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. അടിയന്തരപ്രമയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. രാഷ്ട്രീയത്തിന്റെ പേരില്‍ ഇത്തരം കടന്നാക്രമണം ശരിയല്ല. കെ.എം. മാണിക്കെതിരെ ബാറുടമ ബിജു രമേശ് ആരോപണമുന്നയിച്ചശേഷം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ക്വിക്ക് വേരിഫിക്കേഷന് പ്രഖ്യാപിച്ചത്.
എന്നാല്‍, അടുത്തദിവസം വിഎസ് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. കെ.എം. മാണിയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി കേസില്‍ ഇടപെടുന്നുവെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
എന്നാല്‍, വിജിലന്‍സ് നിയമത്തിനുള്ളില്നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന്് പ്രതിപക്ഷത്തിന് ഇപ്പോഴെങ്കിലും സമ്മതിക്കേണ്ടിവന്നിരിക്കുകയാണ്.
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും വി.എസ്. സുനില്‍കുമാറും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ലളിതകുമാരി കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചത്. ഇതുവരെ ബാര്‍ കൊടുത്തതിന്റെ പേരിലായിരുന്നു ആരോപണം. ഇപ്പോള്‍ ബാര്‍ കൊടുക്കാത്തതിന്റെ പേരിലാണ് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നത്. ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് അനുസൃതമായി പ്രാഥമികപരിശോധന നടത്തുക മാത്രമാണ് വിജിലന്‍സ് ചെയ്തത് എന്ന് നിയമസഭയില്‍ പ്രതിപക്ഷ ആരോപണത്തിന് മറുപടിയായി മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലളിതകുമാരിയും യു.പി സര്‍ക്കാരും തമ്മിലുള്ള കേസില്‍ 2013 നവംബര്‍ 12ന്റെ സുപ്രിംകോടതി ഉത്തരവ് പ്രകാരം അഴിമതിയാരോപണം സംബന്ധിച്ച പരാതി കിട്ടിയാല്‍ അതില്‍ കോഗ്നിസബിള്‍ ഒഫന്‍സിന്റെ അംശമുണ്ടോ എന്ന് പരിശോധിച്ചശേഷം മാത്രം എഫ്ഐആര്‍ ഇടണമെന്നാണ്. കൈക്കൂലിക്കേസ് ഉള്‍പ്പെടെ അഞ്ച് തരത്തിലുള്ള കേസുകള്‍ക്കാണ് ഈ വിധി ബാധകം. അങ്ങനെ എഫ്ഐആര്‍ എടുത്തില്ലെങ്കില്‍ അന്വേഷണോദ്യോഗസ്ഥനെതിരെ കോടതിക്ക് നടപടിയെടുക്കാം. ഇവിടെ മാണിക്കെതിരെ ബിജുരമേശ് ഉന്നയിച്ച ആരോപണത്തിന്റെ സത്യാവസ്ഥ വിജിലന്‍സ് പരിശോധിച്ചിട്ടില്ല.
വി.എസ്. സുനില്‍കുമാര്‍ എംഎല്‍എയും വൈക്കം വിശ്വനും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ലളിതകുമാരിയും യു.പി സര്‍ക്കാരും തമ്മിലെ കേസില്‍ സുപ്രിംകോടതി ഭരണഘടനാബഞ്ച് പുറപ്പെടുവിച്ച വിധിയനുസരിച്ച് തീരുമാനമെടുക്കാനാണ്. അതാണിവിടെ ചെയ്തിട്ടുള്ളത്. മാണിക്കെതിരെ കുറ്റം ആരോപിക്കപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ആടിനെ പട്ടിയാക്കരുത്. എഫ്ഐആര്‍ പരസ്യമായ രേഖയാണ്. അതില്‍ മാണി കുറ്റക്കാരനാണെന്ന അന്തിമ നിഗമനത്തില്‍ വിജിലന്‍സ് എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: