ഇരിട്ടി (കണ്ണൂര്‍): ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യനും ഇരിട്ടി പ്രഗതി വിദ്യാനികേതന്‍ കോളേജ് പ്രിന്‍സിപ്പാളുമായ വത്സന് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐയുടെ വധഭീഷണി. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മറ്റിയുടെ ഫേസ് ബുക്ക് പേജിലാണ് വധഭീഷണി പ്രത്യക്ഷപ്പെട്ടത്.
പ്രഗതി കോളേജിനെതിരെയും വത്സന് തില്ലങ്കേരിക്കെതിരെയും പ്രകോപനപരവും അസഭ്യം നിറഞ്ഞതുമായ വാക്കുകള്‍ ഉപയോഗിച്ചുള്ള പോസ്റ്റില്‍ ഇത് കണ്ണൂരാണെന്നും കീഴൂരില്‍ വെച്ച് ഏതാനും വര്‍ഷം മുമ്പ് പട്ടാപ്പകല്‍ സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന ഉത്തമനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വിധി ഓര്‍ക്കുന്നത് നല്ലതാണെന്നും ചൂണ്ടിക്കാട്ടുന്നു.
കോളേജിനെതിരെ ഭീഷണിമുഴക്കുന്ന പോസ്റ്റില്‍ തങ്ങള്‍ക്കിഷ്ടമല്ലാത്ത രീതിയില്‍ ഇനിയും പ്രവര്‍ത്തനം തുടര്‍ന്നാല്‍ സ്ഥാപനത്തെയും സ്ഥാപനത്തിന്റെ നടത്തിപ്പുകാരെയും ഇല്ലാതാക്കാന്‍ മടിക്കില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഇത്തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് പോയാല്‍ സ്ഥാപനത്തിന്റെ അടിവേര് തോണ്ടുമെന്നും ഭീഷണിയില്‍ പറയുന്നു. വധഭീഷണി സംബന്ധിച്ച് വത്സന് തില്ലങ്കേരി ഇരിട്ടി പോലീസില്‍ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നേരത്തെയും പല തവണ സിപിഎം വത്സന് തില്ലങ്കേരിക്കെതിരെ വധഭീഷണിയുയര്ത്തിട്ടുണ്ട്.
സംഭവത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്തും ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യകാരിയും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: