കണ്ണൂര്‍/പാനൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന സിബിഐ സംഘംഇന്നലെ പാനൂരിലെത്തി അന്വേഷണം നടത്തി. പാനൂര്‍-കൂത്തുപറമ്പ് റോഡിലെ ഒരു മൊബൈല്‍ ഷോപ്പിലാണ് ഇന്നലെ ഉച്ചയോടെ സിബിഐ സംഘം എത്തി പരിശോധന നടത്തിയത്.
മനോജ് വധത്തിന് മുമ്പും അതിന് ശേഷവും ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഷോപ്പിലെത്തിയത്.
ആഗസ്തില്‍ വ്യാജ തിരിച്ചറിയല്‍ രേഖ നല്കി ഈ ഷോപ്പില്‍ നിന്നെടുത്ത സിം കാര്‍ഡ് ഉപയോഗിച്ചാണ് മനോജിന്റെ കൊലപാതകം സിപിഎം നേതൃത്വം ആസൂത്രണം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കോപ്പി ഉപയോഗിച്ച് സിംകാര്‍ഡ് സംഘടിപ്പിക്കുകയായിരുന്നു.
മതിയായ രേഖകളോ ഒപ്പുകളോ ഇല്ലാതെയാണ് സിംകാര്‍ഡ് നല്‍കിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി അറിയുന്നു. മൊൈബല്‍ കട ഉടമയെ ചോദ്യം ചെയ്യാനായി സിബിഐ സംഘം അടുത്ത ദിവസം വിളിപ്പിക്കും.
മനോജ് വധക്കേസ് ഏറ്റെടുത്ത ഘട്ടത്തില്‍ പോലീസില്‍ നിന്നും അഞ്ച് സേനാംഗങ്ങളെ സിബിഐയെ സഹായിക്കാന്‍ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘത്തലവന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പോലീസുകാരെ സിബിഐക്ക് വിട്ടുനല്‍കാത്തത് അന്വേഷണത്തിന് തടസ്സമാകുന്നതായി സിബിഐ സംഘം ചൂണ്ടിക്കാട്ടുന്നു. പോലീസിനെ വിട്ടുകൊടുക്കാത്തത് സംബന്ധിച്ച് ദുരൂഹതയുയര്‍ന്നിട്ടുണ്ട്. പ്രാദേശിക സേനയുടെ സഹായം ഉടന്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണം ദ്രുതഗതിയിലാക്കാനാവൂ എന്ന നിഗമനത്തിലാണ് സിബിഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: