ബാര്‍ ഉടമകളില്‍നിന്നും ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തിട്ടും ബാര്‍ ഉടമകളുടെ ആരോപണങ്ങള്‍ ശക്തമായിട്ടും താന്‍ രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മാണി.
മന്ത്രി മാണി നിഷ്കളങ്കനാണെന്നാണ് നൂല്‍പ്പാലത്തില്‍ നിലനില്‍ക്കുന്ന ഒരു മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയുടെ സാക്ഷിപത്രവുമുണ്ട്.
തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ മാണിക്കെതിരെ കേസെടുക്കാമെന്ന നിയമോപദേശമാണ് വിജിലന്‍സിന് ലഭിച്ചത്. 42 ദിവസത്തിനുള്ളില്‍ കേസെടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശവും ഇതിന് പിന്നിലുണ്ട്. പക്ഷെ ധനമന്ത്രി യാതൊരു കൂസലുമില്ലാതെ തന്റെ സ്ഥാനത്ത് തുടരുമെന്ന് വാശിപിടിക്കുന്നത് ഇതിനുമുമ്പും വിജിലന്‍സ് അന്വേഷണം നേരിട്ടവര്‍ പദവിയില്‍ തുടര്‍ന്നിരുന്നു എന്ന വാദത്തിലാണ്. കെ.എം. മാണി ഒരുകോടി രൂപ ബാര്‍ ഉടമകളില്‍നിന്നും കൈപ്പറ്റിയെന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.
പൂട്ടിയ ബാറുകള്‍ തുറക്കാനായിട്ടാണ് ഈ കോഴ നല്‍കിയതെന്നാണ് വെളിപ്പെടുത്തല്‍. ബാര്‍ ഹോട്ടല്‍ ഉടമകളുടെ അേസാസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജു രമേശാണ് മൂന്നുതവണയായി-ഒരു പ്രാവശ്യം വീട്ടിലും ഒരുപാവശ്യം ഔദ്യോഗികവസതിയിലുംവച്ച് തുക കൈമാറിയെന്ന് ആരോപിച്ചത്. അദ്ദേഹത്തിന്റെ ഡ്രൈവറും മറ്റൊരാളും കോഴ കൈമാറിയതിന് ദൃക്സാക്ഷികളായിട്ടുണ്ട്. പ്രതിപക്ഷം മാണിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ പ്രക്ഷോഭത്തിലാണ്.
മന്ത്രിസഭയില്‍ കാട്ടുപോത്തുകളാണെന്നും കോഴ വാങ്ങുന്ന മൂന്നുപേര്‍ ഒരു വകുപ്പിലുണ്ടെന്നും കഴിഞ്ഞ ദിവസം മുന്‍മന്ത്രി ഗണേഷ്കുമാര് സഭയില്‍ പ്രസ്താവിച്ചിരുന്നു. അദ്ദേഹം പറഞ്ഞപേര് പൊതുമരാമത്ത് മന്ത്രിയുടേതായിരുന്നു. കേരള മന്ത്രിസഭ അഴിമതിയുടെ കൂത്തരങ്ങാണ് എന്നാണ് ഇപ്പോള്‍ ജനവിശ്വാസം. മന്ത്രി മാണിയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് കേരള കോണ്‍ഗ്രസ് മന്ത്രിസഭയിലെ സുപ്രധാന ഘടകകക്ഷിയായതിനാല്കൂടിയാണ്.
ഇപ്പോള്‍ മന്ത്രി മാണി രാജിവെക്കണമെന്ന ന്യായമായ ആവശ്യം ഉയരുന്നത് അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടര്‍ന്നാല്‍ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുമെന്ന തിരിച്ചറിവിലാണ്. മന്ത്രിസഭയിലെ രണ്ടാംസ്ഥാനക്കാരനായി കരുതപ്പെടുന്ന മാണി വിശ്വസിക്കുന്നത് ആരോപണങ്ങള്‍ക്ക് പിന്നില്‍ മന്ത്രിസഭയിലെതന്നെ ചിലരാണെന്നാണ്.
മാണിയെ മുഖ്യമന്ത്രിയാക്കണമെന്നും അതിന് അദ്ദേഹം എല്ലാ വിധത്തിലും അര്‍ഹനാണെന്നുമുള്ള അഭിപ്രായം രൂപപ്പെട്ടത് തനിക്ക് വിനയായി എന്നാണ് മാണിയും മാണിയുടെ പാര്‍ട്ടിയും വാദിക്കുന്നത്. മാണിക്കെതിരെ വന്ന ആരോപണങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കേണ്ട വിജലന്‍സ് ആകട്ടെ സുപ്രീംകോടതി യുപിഎ ഭരണകാലത്ത് സിബിഐയെക്കുറിച്ച് പരാമര്‍ശിച്ചപോലെ കൂട്ടിലടച്ച തത്തയാണ്.
ഉമ്മന്‍ചാണ്ടി മാണിയുടെ സംരക്ഷണത്തിനെത്തുന്നത് മന്ത്രിസഭക്കും മാണിക്കുമെതിരെ നടക്കുന്ന അന്വേഷണത്തില്‍ സമയംനേടാനാണെന്ന് വ്യക്തം. മാണിക്കെതിരെയുള്ള കേസ് തെളിയിക്കപ്പെട്ടാല്‍ കിട്ടാവുന്നത് ഏഴുവര്‍ഷം തടവാണ്. അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13 (1) (ഡി) എന്ന വകുപ്പുകള്‍ പ്രകാരം കോഴവാങ്ങി എന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് കേസ്. ആരോപണത്തിന്മേല് അതിവേഗ പരിശോധനക്കാണ് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്. വിജിലന്‍സിന് മുന്നിലെത്തിയ 29 പേരില്‍ ഒന്പതുപേര് മാണി പണംവാങ്ങുന്നത് കണ്ടതായി മൊഴി നല്‍കിയിട്ടുമുണ്ട്.
ആരോപണം ഉന്നയിച്ച ബിജു രമേശ് സ്വന്തം അക്കൗണ്ടില്‍നിന്ന് 10 ലക്ഷം രൂപ പിന്‍വലിച്ചിട്ടുമുണ്ട്. അടച്ച ബാറുകള്‍ തുറക്കാന്‍ മാണി ആവശ്യപ്പെട്ടത് അഞ്ചു കോടി രൂപയാണത്രെ. സംസ്ഥാനത്ത് കൈക്കൂലി കേസില്‍ പ്രതിയാകുന്ന ആദ്യമന്ത്രിയാണ് ബുദ്ധിരാക്ഷസനെന്ന് കരുതപ്പെട്ടിരുന്ന കെ.എം. മാണി.
ഇപ്പോള്‍ ക്വാറി ഉടമകളില്‍നിന്നും മാണി 10 കോടി വാങ്ങിയെന്ന പുതിയ ആരോപണവുമായും ബിജു രമേശ് രംഗത്തിറങ്ങിയിട്ടുണ്ട്.
മൈദ ലോബിയില്‍നിന്നും കൈക്കൂലിവാങ്ങി മൈദക്ക് നികുതി ഒഴിവാക്കിയെന്നാണ് മറ്റൊരു ആരോപണം. മാണിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി അന്വേഷിച്ചെങ്കില്‍ മാത്രമേ അന്വേഷണത്തിന് വിശ്വാസ്യത ഉണ്ടാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: