ആലപ്പുഴ: പടക്ക നിര്‍മാണ മേഖലയില്‍ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം അപകടങ്ങള്‍ തുടര്‍ക്കഥയായി. വള്ളികുന്നത്ത് വെള്ളിയാഴ്ച ഉണ്ടായ അപകടമാണ് ഇതില്‍ ഒടുവിലേത്തത്. ചേര്‍ത്തലയില്‍ മൂന്ന് ആഴ്ച മുന്‍പുണ്ടായ അപകടത്തില്‍ തൊഴിലാളിയും ഉടമയും അടക്കം രണ്ടു പേരാണ് മരിച്ചത്. സുരക്ഷിതത്വം ഒരുക്കാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ പോലും നിരവധി പടക്കനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണശാലകള്‍ക്കെതിരേ നാട്ടുകാര്‍ രംഗത്തെത്താറുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കാറില്ല.
ചേര്‍ത്തല, മാരാരിക്കുളം തെക്ക്, പാതിരപ്പള്ളി, കലവൂര്‍, പള്ളിപ്പാട്, കണ്ടല്ലൂര്‍, കാര്‍ത്തികപ്പള്ളി, ചാരുംമൂട്, വള്ളികുന്നം മേഖലകളില്‍ പടക്ക നിര്‍മാണശാലകളുടെ പ്രവര്‍ത്തനം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നു പരാതികളുണ്ട്.നാട്ടുകാര്‍ പലതവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങളും നിബന്ധനകളും പാലിക്കാതെയുള്ള പടക്കനിര്‍മ്മാണം അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമാകുന്നു. കുറഞ്ഞ അളവില്‍ മാത്രം വെടിമരുന്നു ശേഖരിക്കുന്നതിനുള്ള ലൈസന്‍സുകളുടെ മറവില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ വീടുകള്‍തോറും പടക്കനിര്‍മാണവും വില്പനയും നടത്തുന്നതായി ആക്ഷേപമുണ്ട്.
സമീപത്തു താമസക്കാരില്ലാത്തതും ഫയര്‍ഫോഴ്സ് വാഹനം എത്താനുള്ള സൗകര്യമുള്ളതുമായ സ്ഥലത്തായിരിക്കണം പടക്കനിര്‍മാണം നടത്തേണ്ടതെന്നാണു നിയമം. ഇതു പാലിക്കാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ നിര്‍മാണം വന്‍ ദുരന്തത്തിനാണ് വഴിവയ്ക്കുന്നത്. ക്രിസ്മസും, ഉത്സവവും, മണ്ഡലകാലവും മുന്നില്‍ക്കണ്ട് ഇപ്പോള്‍ നിര്‍മാണം സജീവമായിരിക്കുകയാണ്. ഇത്തരത്തില്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുമ്പോഴുണ്ടായ സ്ഫോടനങ്ങളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പത്തോളം പേരാണു ജില്ലയില്‍ മരിച്ചത്. പോലീസ് പരിശോധന കര്‍ശനമാക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: