വായില്‍വന്നത് കോതയ്ക്കു പാട്ട്’ എന്ന മട്ടിലാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. പ്രത്യേകിച്ച് ഉപാദ്ധ്യക്ഷന്‍ രാഹുല്‍. ജമ്മുകശ്മീരില്‍ ചെന്ന് പറഞ്ഞത് അതിന്റെ ഒന്നാന്തരം തെളിവാണ്. യുപിഎ ഭരിക്കുമ്പോള്‍ കശ്മീരിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കായിരുന്നത്രെ. നിരവധി വിമാനങ്ങള്‍ ടൂറിസ്റ്റുകളെയുംകൊണ്ട് കശ്മീരില്‍ പറന്നിറങ്ങി. അന്ന് ടൂറിസ്റ്റുകളുടെ എണ്ണമാണ് കൂടിയതെങ്കില്‍ ഇന്ന് ടെററിസ്റ്റുകള്‍ കൂട്ടത്തോടെ വരുന്നു എന്നാണ് രാഹുലിന്റെ നിഗമനം.
അപ്പറഞ്ഞതില്‍ ഒരു ശരിയുണ്ട്. യുപിഎ ഭരണത്തില്‍ ടെററിസ്റ്റുകള്‍ ടൂറിസ്റ്റുകളെപ്പോലെ പറന്നിറങ്ങി. രാജകീയ സൗകര്യം അവര്‍ക്ക് നല്കി. സംവിധാനങ്ങളെല്ലാം ചെയ്തുകൊടുത്തു. ടെററിസ്റ്റുകള്‍ കാശ്മീരിന്റെ സ്വര്‍ഗീയ സുഖങ്ങളെല്ലാം അനുഭവിച്ചു. അവരുടെ ലക്ഷ്യം ഒരല്ലലും അലട്ടുമില്ലാതെ പൂര്‍ത്തിയാക്കി പറന്നുപോയി. അതിന്റെയെല്ലാം പരിണിതഫലമാണല്ലോ അമര്‍നാഥ് യാത്ര അലങ്കോലപ്പെടുത്തിയത്. രണ്ട് ജവാന്മാരെ പാക്കിസ്ഥാന് പട്ടാളക്കാര്വന്ന് തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊണ്ടുപോവുകയും ചെയ്തത്. ഇന്നും ടെററിസ്റ്റുകള്‍ വരുന്നുണ്ട്. പക്ഷേ അവര്‍ക്കുവേണ്ടി പച്ചപരവതാനി വിരിക്കുന്നില്ല. സ്വര്‍ഗീയ സുഖങ്ങളും ഒരുക്കുന്നില്ല. വന്നവരാരും പറന്നുപോകുന്നുമില്ല. ഇപ്പോള്‍ വരുന്ന ടെററിസ്റ്റുകളെ നേരെ നരകത്തിലേക്കാണയയ്ക്കുന്നത്.
ഒറ്റയാളില്‍ ഇന്ന് അധികാരം ഒതുങ്ങി എന്നാണ് രാഹുലിന്റെ പരിഭവം. യുപിഎ ഭരണത്തില്‍ ആര്‍ക്കാണ് അധികാരമുണ്ടായിരുന്നത്. പ്രധാനമന്ത്രി ആരെന്നറിയണമെങ്കില്‍ കവടിനിരത്തി പരതേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വാമൊഴി കേള്‍ക്കാന്‍ എത്രകൊതിച്ചാലും കഴിഞ്ഞിരുന്നില്ല. മദാമ്മ പറയും സര്‍ദാര്‍ജി അനുസരിക്കും. ഭരണഘടനാ ചുമതലയൊന്നുമില്ലെങ്കിലും ഭരണഘടനയെപ്പോലും തൃണവല്‍ഗണിച്ച് നടപടികള്‍ നീക്കും. മദാമ്മയും സര്‍ദാര്‍ജിയുംചേര്‍ന്ന് ഭാരതീയര്‍ക്ക് അഭിമാനമൊന്നുമുണ്ടാക്കിയില്ലെങ്കിലും അപമാനമൊരുപാട് സംഭാവന ചെയ്തിട്ടുണ്ട്.
അഴിമതിയായിരുന്നു അന്ന് കടുംകൃഷിയായി ചെയ്തുകൊണ്ടിരുന്നത്. മന്ത്രിമാരെല്ലാം തോന്നിയപോലെ പ്രവര്‍ത്തിച്ചു. കക്കാന്‍ മിടുക്കുള്ളവര്‍ കട്ടു മുടിച്ചു. കൊള്ളയടിക്കാന്‍ പ്രാപ്തിയുള്ളവര്‍ കൊള്ളക്കാരായി. ജനങ്ങളെ പിഴിയാന്‍ മിടുക്കുളളവര്‍ അത് ഭംഗിയായി നിര്‍വഹിച്ചു. അതിന്റെ ഫലമായിരുന്നല്ലോ ജനജീവിതം ദുസ്സഹമായത്. സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാക്കി. സാധനവിലകള്‍ വാണംപോലെ കുതിച്ചുപൊങ്ങി. ചോദിക്കാനും പറയാനും ആളില്ലാതെയായി. ‘തമ്പ്രാനല്‍പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’ എന്നു പറയാറില്ലേ, അതുപോലെ.
പ്രധാനമന്ത്രിയുടെ ഓഫീസുപോലും കൊള്ളക്കാരുടെ കേന്ദ്രമായി. കക്കുകയും കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്ത കെട്ടുനാറിയ കഥകള്‍ നാട്ടില്‍ പരന്നു. ഉദ്യോഗസ്ഥര്‍ വെറുതെ ഇരിക്കുമോ? ‘കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി’ എന്ന മട്ടിലായി പിന്നെയെല്ലാം. രാഹുലിനും ബോധ്യപ്പെട്ടു. അന്നത്തെ സ്ഥിതിയല്ല ഇന്ന്. ചോദിക്കാനും പറയാനും ആളുണ്ട്. തോന്ന്യാസം മന്ത്രിയായാലും ഉദ്യോഗസ്ഥനായാലും നടക്കില്ല. ദല്‍ഹിയിലെ ആപ്പീസുകളിലെ ഹാജര്‍നില വ്യക്തമാക്കുന്നത് അതാണ്. ഉദ്യോഗസ്ഥര്‍ സമയത്തിന് മുന്നേ ആഫീസിലെത്തും.
നിശ്ചയിച്ച സമയത്തെക്കാളധികം ഓഫീസ് പ്രവര്‍ത്തിക്കും. പ്രധാനമന്ത്രി 18 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥര്‍ എട്ടുമണിക്കൂറെങ്കിലും നിര്‍ബന്ധമായും ഉണ്ടാകുമല്ലോ! ഉണ്ടാകണമല്ലൊ. അതാണോ രാഹുവിനെ അസ്വസ്ഥനാക്കുന്നത്? പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയുണ്ടായതാണോ പ്രശ്നം. എങ്കില്‍ ഈ പ്രശ്നം കുറേക്കാലം അനുഭവച്ചേ പറ്റൂ. ഒരാള്ക്കൊറ്റക്കെന്തു ചെയ്യാനൊക്കും എന്നുചോദിക്കുന്ന രാഹുല്‍ ശ്രീകൃഷ്ണനെക്കുറിച്ച് കേട്ടുകാണില്ല. കൗരവര്‍ സൈന്യത്തെ ചോദിച്ചപ്പോള്‍ പാണ്ഡവര്‍ ഒരേ ഒരാളെമാത്രമേ ചോദിച്ചുള്ളൂ, ശ്രീകൃഷ്ണനെ. കുരുക്ഷേത്രയുദ്ധം ജയിക്കാന്‍ പാണ്ഡവര്‍ക്ക് സാധിച്ചത് ഒരേ ഒരാളുടെ സാന്നിദ്ധ്യംകൊണ്ടായിരുന്നല്ലോ.
കശ്മീരും ഝാര്‍ഖണ്ഡും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊടുമ്പിരിയിലാണ്. ഇതിനിടയില്‍ രണ്ടുദിവസം കണ്ടെത്തിയാണ് രാഹുല്‍ കേരളത്തിലെത്തിയത്. പ്രത്യേക വിമാനത്തില്‍ വരാതെ യാത്രാവിമാനത്തില്‍ വന്നതിന്റെ പൊടിപ്പും തൊങ്ങലുമെല്ലാം മലയാളത്തിലെ മുത്തശ്ശി മാധ്യമങ്ങള്‍ വിവരിച്ചിട്ടുണ്ട്. വിമാനത്തില്‍നിന്നും ഇറങ്ങുമ്പോള്‍ രാഹുലിനായി വിമാനത്തിനടുത്ത് കാര്‍ എത്തിച്ചെങ്കിലും കാറില്‍ കയറാതെ സ്വകാര്യ വിമാന കമ്പനിക്കാരുടെ ബസ്സില്‍ കയറിയപ്പോള്‍ ഇരിക്കാന്‍ സ്ഥലമില്ല. എന്നിട്ടും അദ്ദേഹം ക്ഷുഭിതനായില്ല.
വനിതാ മെമ്പറേയുംകൊണ്ട് തലസ്ഥാനത്തുപോയി റൂട്ടുംവാങ്ങി പഞ്ചായത്തില്‍ ബസ് ഓടിത്തുടങ്ങിയപ്പോള്‍ നമ്മള്‍ക്കിരിക്കാന്‍ സ്ഥലമില്ലെന്ന ‘കയ്യും തലയും പുറത്തിടരുത്’ എന്ന നാടകത്തിലെ ഡയലോഗൊന്നും പറഞ്ഞില്ല. സീറ്റ് നല്കാന് എഴുന്നേറ്റവരോട് ഇരിക്ക്, ഇരിക്ക് എന്ന് തോളില്‍ത്തട്ടി പറയുകയും ചെയ്തു. ”കുറേനേരമായി ഇരിക്കുകല്ലേ ഇനി അല്പം നില്ക്കാം” എന്ന ഡയലോഗും വിട്ടു. ബസ്സിന്റെ കാര്യത്തെ കുറിച്ചാണോ എന്നേ സംശയമുള്ളൂ.
രാഹുല്‍ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനാണ്. കോണ്‍ഗ്രസ് ഇന്ന് അംഗീകൃത പ്രതിപക്ഷ നേതാവുള്ള കക്ഷിപോലുമില്ല. രണ്ടുമാസം മുന്‍പ് ഭരണകക്ഷിയുടെ പ്രസിഡന്റ് തിരുവനന്തപുരത്ത് വന്നത് യാത്രാ വിമാനത്തിലാണ്. ഇന്ന് രാഹുലിനെ വാഴ്ത്തുന്ന മാധ്യമങ്ങളെ അന്ന് കണ്ടില്ല. അമിത് ഷായുടെ ലാളിത്യം വിളമ്പാന്‍ അക്ഷരങ്ങള്‍ തെളിഞ്ഞതുമില്ല.
രാഹുലന് തിരുവനന്തപുരത്ത് വന്നത് മഹത്തായ ഒരുകാര്യം നിര്‍വഹിക്കാനാണ്. വി.എം. സുധീരന്റെ പൊളിഞ്ഞുപാളീസായ യാത്രയുടെ അന്ത്യകൂദാശ നടത്താന്‍. ദണ്ഡിയാത്രയെക്കാള് വാര്‍ത്താപ്രാധാന്യവും രാഷ്ട്രീയ പ്രാമുഖ്യവുമൊക്കെ പ്രതീക്ഷിച്ച് ആസൂത്രണംചെയ്ത യാത്ര വെറും ഊരുതെണ്ടി യാത്രയാക്കിയത് ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണെന്നാണ് സുധീരവാക്താക്കളുടെ വിലാപം. എന്തെല്ലാം പ്രതീക്ഷിച്ചു. എല്ലാം തകര്‍ന്നടിഞ്ഞു. വെറും വെജിറ്റേറിയന്‍ യാത്രയെന്ന് കെ. മുരളീധരന് പറയുമ്പോള്‍ തന്നെ ചൂടും ചൂരും യാത്രയ്ക്കുണ്ടായില്ലെന്ന് വ്യക്തമാണല്ലോ.
സിപിഎമ്മിലെ ചേരിപ്പോരില്‍ മുതലെടുക്കാമെന്നാശിച്ചു. ആശിച്ച വേഷങ്ങളാടാന്‍ കഴിയാത്ത പദവിയാണല്ലൊ പ്രസിഡന്റ് സ്ഥാനം എന്ന് സുധീരനെ ബോദ്ധ്യപ്പെടുത്താന്‍ ഈ യാത്ര ഉപകരിച്ചു എന്നു പറയാം. യാത്ര അവസാനിക്കുമ്പോള്‍ രാഹുലിനെത്താന്‍ കഴിഞ്ഞില്ല. യാത്രയുടെ സമാപനയോഗത്തില്‍ സുധീരന് ലഭിച്ച ഉപഹാരം പനങ്കുലയായിരുന്നു. തേങ്ങാക്കുല നല്കാന് തോന്നാത്തത് ഭാഗ്യം. ഏതായാലും സിബോളിക്കാണ്. ‘ചെത്തൂ, കുടിക്കൂ’, മദ്യനിരോധനവും വിരോധവും പ്രകടിപ്പിച്ച യാത്രയ്ക്ക് കിട്ടേണ്ടത് തന്നെ കിട്ടി.
മദ്യവ്യവസായികളുടെ നോട്ടും വേണ്ട വോട്ടും വേണ്ട എന്ന സുധീരന്റെ പ്രസ്താവനയുണ്ടായത് യാത്രക്കിടയിലാണ്. മദ്യവ്യവസായികളില്‍നിന്ന് വാരിക്കൂട്ടിയ പണത്തിന് കയ്യും കണക്കുമില്ല. കയ്യോടെ പിടിക്കപ്പെട്ട ചിലര്‍ പാര്‍ട്ടിക്ക് പുറത്തായി. യാത്രയ്ക്ക് വാര്‍ത്താപ്രാധാന്യം കിട്ടാനുള്ള ‘അഡ്ജസ്റ്റ്മെന്റ്’ പുറത്താക്കലാണതെന്ന സംസാരവുമുണ്ട്. പിരിവിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരേക്കാള് മുട്ടന്‍ പിരിവാശാന്മാര് പാര്‍ട്ടിക്കകത്ത് ഇപ്പോഴും സസുഖം വാഴുകയാണ്. പിരിച്ച ലക്ഷങ്ങളും കോടികളുമെത്രയെന്ന് തിട്ടപ്പെടുത്തി തീര്‍ന്നിട്ടില്ല. കോടികള്‍ കിട്ടിയതിന്റെ മോടി രാഹുലിന്റെ സമാപന സമ്മേളനത്തില്‍ പ്രകടമായി. വെള്ളി(?) യില്‍ തീര്‍ത്ത ഗാന്ധിജിയുടെ പ്രതിമയാണ് രാഹുലിന് സമ്മാനമായി നല്‍കിയത്. തിരിച്ചുംമറിച്ചും നോക്കി. തലയിലൊന്നു തലോടി. ഇത്രയും വെളുപ്പിച്ച ഗാന്ധിയെ ദല്‍ഹിയില്‍പ്പോലും കണ്ടില്ലെന്ന ഭാവം മുഖത്ത് മിന്നിത്തിളങ്ങി. ഈ കേരളക്കാരെ സമ്മതിക്കണം.
അവന് മടുക്കുമ്പോള്‍ അടിയന് കാണിക്കാം അതിലും വലിയൊരു മാമാങ്കം എന്നൊരു വിരുതന് പറഞ്ഞ മട്ടിലാണ് പിറ്റേദിവസത്തെ രാഹുലിന്റെ പ്രകടനം. കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രസംഗിക്കവെ തേട്ടിതേട്ടി വന്നത് അടല്‍ബിഹാരി വാജ്പേയി. അയ്യോ എന്തൊരു മനുഷ്യന്. പൂപോലെ നിര്മ്മലമാണാ മനസ്സ്. അടിമുടി ജനാധിപത്യം, ചിരി, സന്തോഷ പ്രകടനം, സുന്ദരമായ പ്രസംഗം. പുകഴ്ത്തിയിട്ടും പുകഴ്ത്തിയിട്ടും രാഹുലിന് മതിവരുന്നില്ല.
ഇങ്ങനെയുള്ള വ്യക്തിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ഒരു ഉളുപ്പുമില്ലാത്ത പാര്‍ട്ടിയുടെ നേതാവാണ് താനെന്ന കാര്യം രാഹുല്‍ മറന്നതാണോ? അതോ മനസ്സിലാക്കാഞ്ഞതോ? രണ്ടും ശരിയായേക്കും. കോണ്‍ഗ്രസിലെ കിങ്ങിണിക്കുട്ടനാണല്ലോ പ്രതിപാദ്യ പുരുഷന്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും വാജ്പേയിയെപ്പോലുള്ള ഭാരതത്തിന്റെ ഓമന പുത്രന്മാരെ തടങ്കലില്‍വച്ചത് തെറ്റായിപ്പോയി എന്ന് തുറന്നുപറയാനും തയ്യാറാകാതെ വാജ്പേയിയെ പുകഴ്ത്തുന്നത് ചെന്നായയുടെ സ്വഭാവമാണെന്ന് തിരിച്ചറിയാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല.
വിരോധം മൂത്ത് മൂത്ത് ഇപ്പോള്‍ ഭക്തിയിലെത്തി എന്നാണോ മനസ്സിലാക്കേണ്ടത്. നരേന്ദ്രമോദിയെ ഇകഴ്ത്താനാണ് വാജ്പേയിയെ പുകഴ്ത്തുന്നത്. ഈ പരിപ്പ് ഈ വെള്ളത്തില്‍ വേവില്ലാ സോണിയായുടെ മോനേ എന്ന് നാട്ടുകാര്‍ വിളിച്ചുപറയുന്നകാലം വിദൂരത്തല്ലെന്ന് മനസ്സിലാക്കിയാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: