ആലപ്പുഴ: വഴിത്തര്‍ക്കങ്ങളില്‍ ഇടപെടാന്‍ പോലീസിന് അധികാരമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്. ക്രമസമാധാന ലംഘനം ഉണ്ടായാല്‍ അത് ഒഴിവാക്കാനല്ലാതെ സ്ഥലത്ത് ചെന്ന് വഴിക്കു വേണ്ടി ബന്ധപ്പെട്ട കക്ഷികളെ ഭീഷണിപ്പെടുത്താന്‍ പോലീസിന് അധികാരമില്ലെന്നും ഉത്തരവില്‍ പറയുന്നു. മേലില്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഹരിപ്പാട് സിഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കമ്മീഷന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
കാര്‍ത്തികപ്പള്ളി സ്വദേശിനി നല്കിയ പരാതിയിലാണ് നടപടി. തന്റെ ഭര്‍ത്താവും അയല്‍ക്കാരുമായി വഴിതര്‍ക്കം ഉണ്ടായെന്നും പരിഹരിക്കാന്‍ വന്ന ഹരിപ്പാട് സിഐ: ഉദയഭാനു ഭര്‍ത്താവിനെ അവഹേളിച്ചെന്നും പരാതിയില്‍ പറയുന്നു. വഴിത്തര്‍ക്കം സംബന്ധിച്ച് കമ്മീഷനില്‍ നേരത്തെ ഒരു കേസ് നിലവിലുണ്ടായിരുന്നു. ഇതില്‍ വഴിത്തര്‍ക്കം പരിഹരിക്കാന്‍ കമ്മീഷന് ആര്‍ഡിഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പരാതി അപ്രകാരം പരിഹരിക്കാതെ ഹരിപ്പാട് സിഐയുടെ അദ്ധ്യക്ഷതയില്‍ പരിഹരിക്കാന്‍ ശ്രമം നടന്നെന്നും പരാതിയില്‍ പറയുന്നു.
കമ്മീഷന് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയില് നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ആരോപണം നിഷേധിച്ചു. പോലീസുകാരോട് പരാതിക്കാരിയുടെ ഭര്‍ത്താവ് മോശമായി പെരുമാറിയെന്നും ഡിവൈഎസ്പി വിശദീകരണത്തില്‍ പറയുന്നു. ഹരിപ്പാട് സിഐ: ഉദയഭാനുവിനെതിരെ നേരത്തെയും പരാതികളുണ്ടെന്ന് കമ്മീഷന് അംഗം ആര്. നടരാജന് നിരീക്ഷിച്ചു. കമ്മീഷന് ആര്‍ഡിഒയ്ക്ക് നിര്‍ദ്ദേശം നല്കുമ്പോള് അതില്‍ ഇടപെടാന്‍ പോലീസിന് അധികാരമില്ലെന്നും കമ്മീഷന് ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: