തിരുവനന്തപുരം: പത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. വിവിധ രാജ്യങ്ങളിലെ സെല്ലുലോയിഡിന്റെ സാധ്യതകള്‍ അടുത്തറിയാനായി ലോകം ഇന്നു മുതല്‍ തലസ്ഥാനത്ത് വിരുന്നെത്തും.
ചലച്ചിത്രാസ്വാദകരെ കൊണ്ടു നിറഞ്ഞുകവിഞ്ഞ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഭദ്രദീപം തെളിയിച്ച് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തത്. ഇവിടെ വാക്കുകള്‍ക്ക് പ്രസക്തിയില്ല. എല്ലാ കണ്ണുകളും, മനസ്സുകളും ആഗ്രഹിക്കുന്നത് ഒന്നിനു വേണ്ടി മാത്രം. ഉദ്ഘാടന ചിത്രമായ ഡാന്‍സിങ് അറബില്‍ തുടങ്ങുന്ന ചലച്ചിത്ര മഹോത്സവത്തിന്.
ലോകത്തെ അടുത്തറിയാനുള്ള മഹാഭാഗ്യം ഈ മേളയിലൂടെ മലയാളികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ചലച്ചിത്ര മേളയുടെ ജനകീയ സ്വഭാവം നിലനിര്‍ത്തി വരും വര്‍ഷങ്ങളിലും മേള നല്ലരീതിയില്‍ നടത്തുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്കാന് മറന്നില്ല. പഴയകാല ചലച്ചിത്രങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്ര സഹായത്തോടെ ചിത്രങ്ങളെ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കാന്‍ പദ്ധതിയുണ്ടെന്ന് അധ്യക്ഷനും സിനിമാമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍, എം.എ. ബേബി എംഎല്‍എ, അടൂര്‍ ഗോപാലകൃഷ്ണന്, രാജീവ്നാഥ്, റാണി ജോര്‍ജ്, ജി.എസ്. വിജയന്, ഷാജി കൈലാസ്, സാബു ചെറിയാന്, ജൂറി ചെയര്മാന് ഷിഫെയ്ന്, ഡാന്‍സിങ് അറബ്സിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തൗഫിര്‍ ബാറോ എന്നിവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് ഉദ്ഘാടനചിത്രമായ എറാന്‍ റിക്ലിസ് സംവിധാനം ചെയ്ത ഡാന്‍സിങ് അറബ്സ് നിശാഗന്ധിയില്‍ തീര്‍ത്ത വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. പലസ്തീനിയന്‍-ഇസ്രയേലി ബാലന്റെ ജൂത ബോര്‍ഡിങിലെ പഠനകാലത്തെ മുന്‍ നിര്‍ത്തിയുള്ള സംഘര്‍ഷ ഭരിതമായ ചലചിത്രാവിഷ്ക്കാരം. മതത്തിന്റെയും ജാതിയുടേയും പേരില്‍ നടക്കുന്ന തമ്മിലടി. യുദ്ധം.
സ്വന്തം സ്വത്വബോധം എന്താണെന്ന തിരിച്ചറിവിനപ്പുറം എന്തൊക്കെ നഷ്ടപ്പെടുത്തേണ്ടി വരുമെന്നതിനെ കുറിച്ചുള്ള വിഹ്വലതകള്‍. പലസ്തീനിയന്‍-ഇസ്രയേലി ബാലനായ എയദ്. ബോര്‍ഡിങ് ജീവിതത്തില്‍ അറിയാതെ എപ്പോഴോ മനസ്സിലേക്കെത്തിപ്പെട്ട ജൂത പെണ്‍കുട്ടി നയോമി. അവളുമായുമായുള്ള പ്രണയം.
രോഗബാധിതനായി വീല്‍ ചെയറില്‍ ജീവിതം തള്ളിനീക്കുന്ന കൂട്ടുകാരനായ യോനാഥന്‍. മൂവര്‍ക്കുമിടയില്‍ സംഭവിക്കുന്ന പ്രശ്നങ്ങളെയും ബോര്‍ഡിങിലെ മറ്റു സഹപാഠികളില്‍ നിന്ന് ഏല്‍ക്കേണ്ടിയും കേള്‍ക്കേണ്ടിയും വരുന്ന കുത്തുവാക്കുകളും അവഗണനയും. ഇസ്രായേലിലെ ജൂതന്മാരും അറബികളും തമ്മിലുള്ള സങ്കീര്‍ണ ബന്ധത്തെ സംവിധായകന് തന്മയത്വത്തോടെ ചലച്ചിത്രത്തിന്റെ വര്‍ണ്ണ ലോകത്തെത്തിച്ചു. ഇസ്രായേലി ഫിലിം അക്കാദമി അവാര്‍ഡ് ഇതിലെ ബെസ്റ്റ് ആക്ടറിന് ലഭിച്ചിട്ടുണ്ട്.
സപ്പോര്‍ട്ടിങ് ആക്ടര്‍ക്കും ആര്‍ട്ട് ഡയറക്ഷനും, ശബ്ദ ക്രമീകരണത്തിനും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നിരവധി ഫിലിംഫെസ്റ്റിവലകളിലും ഡാന്‍സിങ് അറബ്സ് പങ്കെടുത്തട്ടുണ്ട്.
ചലച്ചിത്രമേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന് മാര്‍ക്കോ ബല്ലോക്കിയോയ്ക്ക് മന്ത്രി തിരുവഞ്ചൂര്‍ രധാകൃഷ്ണന്‍ സമ്മാനിച്ചു. ബലോക്കിയോയെ നാലാം തവണയാണ് മേളയില്‍ ആദരിക്കുന്നത്്. ‘മൈ മദേഴ്സ് സ്മൈല്‍’ എന്ന ചിത്രം അദ്ദേഹത്തിനോടുള്ള ആദരസൂചകമായി മേളയില്‍ ഇന്ന് ഉച്ചയ്ക്ക് 2.45 ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രം നിരീശ്വരവാദിയായ ഒരാളുടെ അമ്മയ്ക്ക് വിശുദ്ധപദവി ലഭിക്കുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: