കുമരകം: കുമരകത്ത് തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളുടെ തുമ്പ് കിട്ടാതെ പോലീസ്. മദ്യഷാപ്പുകളും സ്കൂളുകളും കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍. കുമരകം ഗവ. സ്കൂളില്‍ മോഷണം നടത്തിയത് സീലിംഗ് തകര്‍ത്ത് അകത്തു കടന്നാണ്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന അരലക്ഷത്തിന് അടുത്തുവരുന്ന തുകയാണ് നഷ്ടപ്പെട്ടത്.
കവണാറ്റിന്‍കര എബിഎം സ്കൂളില്‍ നിന്നും കവര്‍ന്നത് ആറായിരത്തിലധികം രൂപയാണ്. കുമരകം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പന ശാലയില്‍ നിന്നും ജനാല തകര്‍ത്താണ് മദ്യം മോഷ്ടിച്ചത്. പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള കള്ളുഷാപ്പില്‍ നിന്നും കള്ളും ഇരുപതിനായിരത്തില്‍ പരം രൂപയും കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടിരുന്നു. ആസൂത്രിതമായ മോഷണ പരമ്പരകള്‍ക്ക് തുമ്പുണ്ടാക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. കുമരകം ഗവ. ഹൈസ്കൂള്‍ രാത്രിയോടെ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നത് തടയാന്‍ സ്കൂള്‍ അധികൃതര്‍ ചില കരുതലുകള്‍ എടുത്തിരുന്നെങ്കിലും മതിലും ടാപ്പുകളും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. പോലീസും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലം പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭ്യമായിട്ടില്ല.
ഈ മോഷണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ പദ്ധതിയുള്ളതായി പോലീസ് സംശയിക്കുന്നു. മോഷണപരമ്പര തുടരുകയും പോലീസിന് പ്രതികളെ പിടികൂടാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭയചകിതരാണ്. സ്കൂളുകളും മദ്യശാലകളും ലക്ഷ്യം വയ്ക്കുന്ന മോഷ്ടാവ് ഇനി വീടുകളിലേക്കും കടക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: