ആര്‍പ്പൂക്കര: മെഡിക്കല്‍ കോളേജാശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന മുറിയിലെ എര്‍ത്ത് വയറിന് പകരമായി സ്ഥാപിച്ചിരുന്ന ചെമ്പ് പട്ട മുറിച്ച് കടത്തി. പ്രധാനശസ്ത്രക്രീയാ തീയേറ്ററിലെയും ചെമ്പ് കട്ട മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ക്യാന്‍സര്‍വാര്‍ഡിലെ ആധുനിക റേഡിയേഷന് ഉപകരണമായ ലീനിയര്‍ ആക്സിലേറ്ററിന്റെ ചെമ്പ് പൈപ്പ് മോഷ്ടിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്. അണുവിമുക്തമാക്കുന്ന മുറിയില്‍ നിന്ന് 100 സെന്റിമീറ്റര്‍ നീളത്തിലുള്ള ചെമ്പ്പട്ടയാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത് .
കഴിഞ്ഞ കുറച്ച് നാളുകളായി മോഷ്ടിക്കുന്നതെല്ലാം ചെമ്പ് പട്ടയും പൈപ്പുമായതിനാല് മോഷണം നടത്തുന്നത് ഒരേ സംഘം തന്നെയാണെന്നാണ് പൊലീസ് നിഗമനം. ആശുപത്രി ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറികളുടെ ജനലുകള്‍ സുരക്ഷിതമല്ലാത്തത് മോഷണം നടത്തുന്നവര്‍ക്ക് സൗകര്യമാകുന്നുണ്ട്. മുമ്പ് നേത്രരോഗവിഭാഗത്തില്‍ ചികിത്സയ്ക്കെത്തിയ ചങ്ങനാശേരി സ്വദേശിനി ചേച്ചമ്മ (63) ന്റെ രണ്ട് പവന്റെ സ്വര്‍ണ്ണമാലയും പണവുമടങ്ങിയ പേഴ്സ് അപഹരിക്കപ്പെട്ടിരുന്നു.
പരിശോധനയ്ക്ക് ഡോക്ടര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി വയ്ക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പരിചയം നടിച്ചെത്തിയ യുവാണ് വീട്ടമ്മയുടെ മാലയും പണവും കവര്‍ന്നത്. ഇതേ ദിവസം തന്നെ ബാത്ത്റൂമില്‍ കയറിയ സമയത്ത് ഒരു വീട്ടമ്മയുടെ പണം അടങ്ങുന്ന പേഴ്സ് മോഷ്ടിക്കുകയും ചെയ്തിരുന്നു. കൂടാതെ ആറ് മാസത്തിന് മുമ്പ് മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലെ ഒരു ജീവനക്കാരനെ മോഷണക്കുറ്റത്തിന് പിടി കൂടിയിരുന്നു. പരാതിക്കാരില്ലാത്തതിനാല്‍ പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു. ഇ.പി റെജി ഗാന്ധിനഗര്‍ എസ്.ഐ ആയിരുന്നപ്പോള്‍ പ്രദേശത്തെ സ്ഥിരം കള്ളന്മാരെയെല്ലാം ആട്ടിപ്പായിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊലീസിന്റെ ശ്രദ്ധ കാര്യമായി ഇല്ലാത്തതാണ് മോഷണം പെരുകാന്‍ കാരണമെന്നാണ് ജനസംസാരം.
മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ ആദ്യസംഭവമാണ് ആശുപത്രി ഉപകരണങ്ങള്‍ മോഷ്ടിക്കുന്നതെന്നും ഇത് ഗൗരവകരമാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ.ടിജി തോമസ് ജേക്കബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: