എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാനകേന്ദ്രമായ എരുമേലിയുടെ വികസനത്തിന് ചിലര്‍ തടസ്സം നില്‍ക്കുകയാണെന്ന ചീഫ്വിപ്പ് പി.സി ജോര്‍ജ്ജിന്റെ പ്രസ്താവന ശരിയാണെങ്കില്‍ അത്തരം തടസ്സക്കാരുടെ പേരു വിവരങ്ങള്‍ പുറത്തുപറയാന്‍ എംഎല്‍എ ധൈര്യം കാണിക്കണമെന്ന് ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി മനോജ്.എസ്, വിശ്വഹിന്ദുപരിഷത്ത് പ്രഖണ്ഡ് സെക്രട്ടറി റ്റി.കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ആവശ്യപ്പെട്ടു. എന്തിനും ഏതിനും പച്ചയായി തുറന്നടിക്കുന്ന എംഎല്‍എ എരുമേലിയുടെ വികസന തടസ്സത്തിന്റെ കാരണക്കാരുടെ പേര് വിവരങ്ങള്‍ മാത്രം പുറത്തു പറയാത്തതില്‍ ദുരൂഹതയുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. എരുമേലി ടൗണ്‍ഷിപ്പ് രൂപീകരണം സംബന്ധിച്ച് നടന്ന ചര്‍ച്ചകളിലോ കമ്മറ്റികളിലോ സ്ഥലം എം.പി എന്ന നിലയില്‍ ആന്റോ ആന്റണി പങ്കെടുത്തിട്ടില്ല. ഇക്കാര്യം എംഎല്‍എ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. എരുമേലി പഞ്ചായത്ത് വിഭജനത്തോട് അനുബന്ധിച്ച് മുനിസിപ്പാലിറ്റിയാക്കാനുള്ള തീരുമാനം അട്ടിമറിച്ചതും പഞ്ചായത്തിന്റെ സാധാരണഗതിയിലുള്ള വികസനമടക്കം എല്ലാത്തിനും ചിലര്‍ തടസ്സം നില്‍ക്കുകയാണെന്നും ഇവരെയൊക്കെ ഒഴിവാക്കി വികസനം താന്‍ കൊണ്ടുവരുമെന്നും പലതവണ എംഎല്‍എ പ്രഖ്യാപിച്ചെങ്കിലും തടസ്സക്കാരുടെ പേരുകള്‍ പറയാന്‍ മാത്രം ധൈര്യം കാണിക്കാതെ രക്ഷപെടുകയാണെന്നും നേതാക്കള്‍ പറഞ്ഞു. എരുമേലിയുടെ വികസനത്തിന് തടസ്സം നില്ക്കുന്ന നേതാക്കള്‍ ആരെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും എംഎല്‍എ ഇക്കാര്യത്തില്‍ മനസ്സുതുറന്ന് പ്രവര്‍ത്തിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: