ബാലുശ്ശേരി (കോഴിക്കോട്): ലോണ്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തിനോട്ടീസ് നല്കി മണിക്കൂറുകള്‍ക്കുശേഷം ഗൃഹനാഥന് ജീവനൊടുക്കി. കരുമല മഠത്തില്‍ ബാലന് നായരെ (63)യാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ വീടിനുമുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ റിക്കവറി വിഭാഗം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലെത്തി ബാലന് നായര്‍ക്ക് ജപ്തി നോട്ടീസ് നല്‍കിയിരുന്നു.
ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തിയതില്‍ മനം നൊന്താണ് ബാലന് നായര്‍ ജീവനൊടുക്കിയതെന്ന് ഭാര്യ മീനാക്ഷി അമ്മ ബാലുശ്ശേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ജില്ലാ സഹകരണ ബാങ്കിന്റെ ബാലുശ്ശേരി ബ്രാഞ്ചില്‍ നിന്നും 2008 മാര്‍ച്ച് മൂന്നിന് ബാലന് നായരും ഭാര്യയും ചേര്‍ന്ന് 1,40000 രൂപ ലോണ്‍ എടുത്തിരുന്നു. കൂലിപ്പണിക്കാരനായ ബാലന്‍നായര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്. മൂത്തമകള്‍ ഷിജിയുടെ വിവാഹ ആവശ്യത്തിന് തന്റെ പേരില്‍ ആകെയുള്ള ഓട് മേഞ്ഞവീട് ഉള്‍പ്പെടുന്ന 15.80 സെന്റ് ഭൂമി പണയപ്പെടുത്തിയാണ് ലോണ്‍ എടുത്തത്. അറുപതിനായിരം രൂപ അടച്ചെങ്കിലും അതെല്ലാം പലിശയിലേക്ക് പോയി. ഇതിനിടെ ബാലന്‍നായര്‍ക്ക് കാഴ്ച്ച തകരാറിലാവുകയും ഓപ്പറേഷന് വിധേയമാവുകയും ചെയ്തു. പിന്നീട് ലോണ്‍ അടക്കാനായില്ല.
കാഴ്ച്ചക്കുറവുണ്ടായിട്ടും കൂലിപ്പണിയെടുത്തായിരുന്നു ബാലന്നായര് കുടുംബം പുലര്‍ത്തിയത്. ലോണ്‍ കാലവധി അവസാനിക്കാനിരിക്കെയാണ് നടപടി സ്വീകരിച്ചതെന്നും ഒരുലക്ഷത്തി നാല്‍പ്പതിനായിരത്തി ഒരുനൂറ്റി അറുപത്തിയേഴ് രൂപ കുടിശികയുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
രണ്ട് മക്കളുടേയും വിവാഹം കഴിഞ്ഞതോടെ വീട്ടില്‍ ബാലന് നായരും ഭാര്യയുമാണ് താമസം. വ്യാഴാഴ്ച ഉറങ്ങാന്‍ കിടന്ന ബാലന്നായരെ പുലര്‍ച്ചെ കാണാതായി. അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബാലുശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. മക്കള്‍: ഷിജി, ലിജി, മരുമക്കള്‍: സതീഷ്കുമാര്‍ (ചേവരമ്പലം) മനോജ് അഞ്ച്കുന്ന് (വയനാട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: