ആലപ്പുഴ: നുണപരിശോധനയടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് തയ്യാറാണെന്ന് പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ ഒന്നാംപ്രതി ലതീഷ് ബി. ചന്ദ്രന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും പ്രതി സന്നദ്ധനായിട്ടുണ്ട്. ലതീഷ് അടക്കം അഞ്ച് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന 15ന് ഇക്കാര്യവും കോടതിയുടെ പരിഗണനയ്ക്ക് വരും.
വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് അനുര്‍ സോമനെയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മാരാരിക്കുളം എസ്ഐ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ലതീഷും അനുറും സമ്മതം നല്‍കിയില്ല.അന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാകാന്‍ തയാറാകാതിരുന്ന ലതീഷ് നാടകീയമായാണ് മലക്കം മറിഞ്ഞത്.
പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ്, ലൈ ഡിറ്റക്ഷന്‍ എന്നിവയടക്കമുള്ള ഏതു ശാസ്ത്രീയ പരിശോധനയ്ക്കും സന്നദ്ധനാണെന്നാണ് ലതീഷിന്റെ പുതിയ നിലപാട്.
സ്മാരകം കത്തിച്ച കേസില്‍ തുടക്കത്തില്‍ ലതീഷിനെയും അനുറിനെയും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ക്രൈംബ്രാഞ്ച് എസ്പി: ആര്.കെ. ജയരാജ് ചുമതലയേറ്റെടുത്തതിനു ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നു.
കൃഷ്ണപിള്ള സ്മാരകം കത്തിക്കുകയും കായിപ്പുറത്തെ ഇന്ധിരാഗാന്ധിപ്രതിമ തകര്‍ക്കുകയും ചെയ്തത് ലതീഷിന്റെ നേതൃത്വത്തിലാണെന്ന് കണ്ടെത്തുകയും ചെയ്തു.കഴിഞ്ഞമാസം 26നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായ ലതീഷ് ബി.ചന്ദ്രന്, സിപിഎം കണ്ണര്‍കാട് മുന്‍ എല്‍സി സെക്രട്ടറി സാബു, പാര്‍ട്ടി പ്രവര്ത്തകന് പ്രമോദ്, ഡിവൈഎഫ്ഐ നേതാക്കളായ ദീപു, രാജേഷ് രാജന് എന്നിവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: