കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ആദ്യ സെമിഫൈനല്‍ ഇന്ന് നടക്കും. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ്സിയുമായി ഏറ്റുമുട്ടും. രാത്രി 7ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരത്തിന്റെ കിക്കോഫ്. നാളെ അത്ലറ്റികോ ഡി കൊല്‍ക്കത്തയും ഗോവ എഫ്സിയും തമ്മിലാണ് രണ്ടാം സെമിഫൈനല്‍.
ഇരുപാദങ്ങളിലായി നടക്കുന്ന മത്സരം ഹോം ആന്റ് എവേ അടിസ്ഥാനത്തിലാണ്. സെമിയുടെ രണ്ടാം പാദത്തില്‍ ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ്സിയെ അവരുടെ തട്ടകത്തില്‍ 16ന് നേരിടുമ്പോള്‍ 17ന് അത്ലറ്റികോ ഡി കൊല്‍ക്കത്ത ഗോവയില്‍ വച്ച് ഗോവ എഫ്സിയെയും നേരിടും.
ചെന്നൈയിന് എഫ്സി പോയിന്റ് പട്ടികയില്‍ ഒന്നാമതായാണ് സെമിയിലേക്ക് യോഗ്യത നേടിയത്. 14 കളികളില്‍ നിന്ന് ആറ് വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയുമടക്കം 23 പോയിന്റാണ് ചെന്നൈയിന് സ്വന്തമാക്കിയത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് അഞ്ച് വീതം ജയവും തോല്‍വിയും നാല് സമനിലയുമടക്കം 19 പോയിന്റുാമായി നാലാം സ്ഥാനക്കാരായാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
ഒരുഘട്ടത്തില്‍ പുറത്താകലിന്റെ വക്കില്‍ നിന്ന് അവസാന മത്സരത്തില്‍ ഇയാന്‍ ഹ്യൂം നേടിയ ഏക ഗോളിന് പൂനെ സിറ്റിയെ തോല്‍പ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് വന്നത്. നല്ലൊരു സ്ട്രൈക്കറുടെ അഭാവമാണ് ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്നത്. നേരത്തെ പ്രാഥമിക ഘട്ടത്തില്‍ ചെന്നൈയിന് എഫ്സിയോട് ബ്ലാസ്റ്റേഴ്സ് രണ്ട് കളികളും പരാജപ്പെട്ടിരുന്നു. ചെന്നൈയില്‍ വച്ച് 2-1നും കൊച്ചിയില്‍ വച്ച് 1-0നുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം.
മുന്‍ മത്സരങ്ങളിലെപ്പോലെ ഇന്നും 4-4-2 ശൈലിയിലായിരിക്കും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ബ്ലാസ്റ്റേഴ്സിന് പ്രതിരോധ-മധ്യനിരയെ കുറിച്ച് ഭയക്കാനില്ല.
പ്രതിരോധത്തില്‍ ഹെംഗ്ബാര്‍ട്ട്, ഗുര്‍വിന്ദര്‍ സിംഗും ജെയിംസ് മക്ക്ലിസ്റ്ററിന് പകരം അവിനാബോ ബാഗോ നിര്‍മ്മല്‍ ഛേത്രിയോ ഇടംപിടിച്ചേക്കും. മധ്യനിരിയില്‍ കളിനിയന്ത്രിക്കുന്നത് സ്റ്റീഫന്‍ പിയേഴ്സണും. മെഹ്താബ് ഹുസൈനും ഗുസ്മാവോയും വിക്ടര്‍ ഹെരേരയും എത്തുമ്പോള്‍ ഏറെ പേടിക്കാനൊന്നുമില്ല. പകരക്കാരനായി ഇറങ്ങുന്ന ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയും മൈക്കല്‍ ചോപ്രയും അവസരത്തിനൊത്തുയര്‍ന്നാല്‍ സ്വന്തം തട്ടകത്തില്‍ ചെന്നൈയിനെ മുട്ടുകുത്തിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞേക്കും. ഇന്ന് 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതെങ്കില്‍ സ്ട്രൈക്കര്‍മാരായി ഇയാന്‍ ഹ്യൂമിനൊപ്പം സബീത്തോ/മിറാലസ് ഗൊണ്സാല്വസോ ഇറങ്ങാനാണ് സാധ്യത. ഗോള്‍വല കാക്കാന്‍ ഇറങ്ങുക സന്ദീപ് നന്ദിതന്നെയായിരിക്കും. പൂനെക്കെതിരായ നിര്‍ണായക മത്സരത്തില്‍ ബാറിന് കീഴില്‍ മിന്നുന്ന പ്രകടനമാണ് നന്ദി കാഴ്ചവെച്ചത്.
അതേസമയം സൂപ്പര്‍താരം എലാനോയുടെ തിരിച്ചുവരവോടെ കരുത്തേറിയ ടീമുമായാണ് ചെന്നൈയിന് ഇന്ന് കളത്തിലിറങ്ങുന്നത്. 4-3-1-2 ശൈലിയിലാണ് അവര്‍ ടീമിനെ കളിക്കളത്തെ വിന്യസിക്കുന്നത്. പരിക്കുകാരണം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന സൂപ്പര്‍താരം ബ്രസീലിന്റെ എലാനോ ഇന്ന് ആദ്യ ഇലവനലില്‍ ഇടംപിടിക്കും. താരം പരിക്ക് ഭേദമായി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തെന്ന് ചെന്നൈയിന് എഫ്സി മാനേജര്‍ മാര്‍ക്കോ മറ്റരാസി പത്രസമ്മേളനത്തില്‍ പറഞ്ഞു. എലാനോ കളത്തിലെത്തുന്നതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിയര്‍ക്കുമെന്ന് ഉറപ്പായി. എലാനോയെ തടയുന്നതില്‍ സിംഗാനും ഹെംഗ്ബര്‍ട്ടും ഗുര്‍വീന്ദറും ഉള്‍പ്പെട്ട പ്രതിരോധനിര എങ്ങനെ വിജയിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
മാത്രമല്ല ഫ്രീകിക്ക് എടുക്കുന്നതിലും എലാനോ മികച്ച പ്രകടനമാണ് നടത്തുന്നത്. ബല്വന്ദിനും ജെജെയ്ക്കും കരുത്തുറ്റ ബ്ലാസ്റ്റേഴ്സ് പ്രതിരോധം തകര്‍ക്കുക എന്നതാണ് അവരുടെ ഏറ്റവും വലിയ വെല്ലുവിളി. മലയാളി താരങ്ങളായ ഡെന്‍സണ്‍ ദേവദാസും പി. പ്രദീപും ബോജാന്‍ ഡോര്ഡിക്കും ബ്രസീലിയന്‍ താരം ബ്രൂണോ പെലിസാരിയും ഉള്‍പ്പെടുന്ന മധ്യനിര മികച്ച പന്തടക്കമാണ് കാഴ്ചവെക്കുന്നത്.
അതേസമയം സ്ട്രൈക്കര്‍മാരായ ബല്‍വന്ത് സിംഗും ജീന്‍ മൗറിസും ജെജെയും അവസരത്തിനൊത്തുയരാത്തതാണ് മാര്‍ക്കോ മറ്റരാസിയെ കുഴക്കുന്നത്. സ്വന്തം തട്ടകത്തില്‍ വിജയം നേടി രണ്ടാം പാദത്തിനിറങ്ങാന് ബ്ലാസ്റ്റേഴ്സും എവേ ഗോള്‍ നേടി മുന്‍തൂക്കം നിലനിര്‍ത്താന്‍ ചെന്നൈയിന് എഫ്സിയും ഇന്ന് കളത്തിലിറങ്ങുമ്പോള്‍ പോരാട്ടം ഏറെ ആവേശകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: