ബെംഗളൂരു: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന യുവാവിനെ ബെംഗളൂരു െ്രെകം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഒരു പ്രമുഖ പരസ്യസ്ഥാപനത്തില്‍ എക്സിക്യൂട്ടീവായി ജോലിചെയ്യുന്ന കൊല്‍ക്കത്ത സ്വദേശി മെഹ്ദി മസൂദ് ബിസ്വാസാണ് പിടിയിലായത്. ബെംഗളൂരു ജലഹള്ളിയിലെ അയ്യപ്പനഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
രാജ്യത്തിനെതിരെ യുദ്ധംപ്രഖ്യാപിക്കല്, നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് യുഎപിഎ, ഐപിസി 125, ഐടി നിയമം എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തതായി ബെംഗളൂരു പോലീസ് കമ്മീഷണര്‍ എം.എന്‍ റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് മസൂദിനെ ബെംഗളൂരുവിലെ വീട്ടില്‍നിന്നും പോലീസ് അറസ്റ്റുചെയ്തത്. ഇറാഖിലെയും സിറിയയിലെയും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്നത് മെഹ്ദിയിരുന്നു. ഐഎസുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും ‘ഷാമി വിറ്റ്നസ്’ എന്ന ഐഎസ് ട്വിറ്റര്‍ അക്കൗണ്ടുവഴി ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഈ വിവരങ്ങളെല്ലാം ഇപ്പോള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
അറബിയില്‍ വന്നിരുന്ന ട്വീറ്റുകള്‍ ഇയാള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റംചെയ്യുകയായിരുന്നു പതിവെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ എം.എന്‍ റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വിവരങ്ങളറിയാന്‍ 17,800 ലധികംപേര്‍ പിന്തുടരുന്ന ‘ഷാമി വിറ്റ്നസ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിനുപിന്നില് ബെംഗളൂരുവിലെ മള്‍ട്ടി നാഷണല്‍ പരസ്യകമ്പനിയിലെ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവാണെന്ന് ബ്രിട്ടനിലെ ‘ചാനല്‍ ഫോര്‍ ന്യൂസ്’ പുറത്തുവിട്ടതിനുപിന്നാലെയാണ് ഇയാള്‍ പോലീസ് വലയിലായത്.
ചാനലിന്റെ വെളിപ്പെടുത്തലിനുപിന്നാലെ സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ബെംഗളൂരുവിലെ ഭീകരവാദ സ്ലീപ്പര്‍ സെല്ലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മെഹ്ദി മസൂദ് പോലീസ് പിടിയിലായത്. ഇയാള്‍ 2012 മുതല്‍ ബെംഗളൂരുവിലെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നുവെന്നും എഞ്ചിനിയറിങ് ബിരുദധാരിയായ യുവാവ് ഐഎസ് ഭീകരരുമായി ബന്ധംപുലര്‍ത്തിയിരുന്നതായും പോലീസ് അറിയിച്ചു. എന്നാല്‍ മെഹ്ദി ഐഎസിന്റെ പ്രചാരകന് മാത്രമല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഭാരതത്തില്‍നിന്ന് കൂടുതല്‍ യുവാക്കളെ ഓണ്‍ലൈന്‍വഴി ഭീകരസംഘടനയിലെത്തിക്കുന്നത് മെഹ്ദിയാണെന്ന് ചാനല്‍ ഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശഭീകരവാദികളില് നല്ലൊരുപങ്കും ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ടിനെ പിന്തുടര്ന്നിരുന്നു. ബ്രിട്ടീഷ് വംശജരായ ഭീകരരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ‘ഷാമി വിറ്റ്നസ്’ ഐഎസിലെത്തിയതിനുശേഷം അവര്‍ വധിക്കപ്പെടുമ്പോള്‍ രക്തസാക്ഷിപരിവേഷം നല്കി ട്വീറ്റുകള്‍ ചെയ്തിരുന്നു. ‘ഷാമി വിറ്റ്നസി’ന്റെ അഭ്യര്‍ത്ഥനയനുസരിച്ച് യഥാര്‍ത്ഥ പേര് ചാനല്‍ ഫോര്‍ വെളിപ്പെടുത്തിയില്ല.
കുടുംബഭാരം തന്റെ ചുമലിലായതുകൊണ്ട് മാത്രമാണ് ഐഎസിനു വേണ്ടി യുദ്ധംചെയ്യാന്‍ പോകാതിരിക്കുന്നതെന്ന് മെഹ്ദി പറഞ്ഞതായി ചാനല്‍ ഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇയാള്‍ 1,30,000 തവണ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഐഎസ് ഭീകരര്‍ അമേരിക്കന്‍ പൗരന്റെ തലവെട്ടിമാറ്റുന്ന ദൃശ്യങ്ങളും മെഹ്ദി പോസ്റ്റ് ചെയ്തിരുന്നു. ഇയാളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനുപിന്നാലെയാണ് ഷാമി വിറ്റ്നസ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായത്.
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഇയാള്‍ മുഖേന ആളുകളെ ചേര്‍ന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മുംബയില്‍നിന്നും ഐഎസില്‍ ചേരാന്‍ പോയവരും തിരിച്ചുവന്ന ഒരാളും ഇത്തരം കണ്ണികളിലൂടെയാവാം ഭീകരസംഘടനകളുമായി ബന്ധപ്പെട്ടിരിക്കാന്‍ സാധ്യതയെന്ന് കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: